മാനന്തവാടി : കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിന് തുടക്കംകുറിച്ച് വാള് എഴുന്നള്ളത്ത് ഇന്ന്. ഒരുങ്ങി മുതിരേരി ശിവക്ഷേത്രത്തില്‍ 24ന് നാഗത്തിന് കൊടുക്കലോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചോതി നാളില്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ വാള് പ്രത്യേക രീതിയില്‍ ക്ഷേത്രകുളത്തില്മുക്കി യാത്രയ്ക്കുള്ള ഒരുക്കംകുറിക്കും. മൂഴിയോട്ടില്ലം പുത്തന്മഠം സുരേഷ് നമ്പൂതിരിയാണ് വാളുമായി കൊട്ടിയൂര്‍ ക്ഷേത്രത്തെ ലക്ഷ്യമാക്കി യാത്ര തിരിക്കുക.
ഇന്ന് ഉഷഃപൂജ, ഉച്ചപൂജ, പ്രത്യേക പൂജകള്‍ക്കുശേഷം മണിത്തറയില്‍ ധ്യാനമിരിക്കും. ക്ഷേത്രകുളത്തില്‍ കുളികഴിഞ്ഞ് ഭസ്മാദികള് ധരിച്ച് ഒരു കുടം വെള്ളവുമായി ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ദേവസ്ഥാനങ്ങളിലും ഉപദേവന്മാര്ക്കും പൂജ ചെയ്ത് ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ വെച്ച വാള് തുളസിയോടുകൂടി കയ്യിലെടുത്ത് കൊട്ടിയൂര്ക്ഷേത്രത്തെ ലക്ഷ്യമാക്കി നീങ്ങുന്ന യാത്രയാണ് വാള് എഴുന്നള്ളിപ്പ്. ശിവലിംഗത്തില്‍നിന്ന് വാളെടുത്ത് ആക്രോശിച്ച് കൊട്ടിയൂര്ക്ഷേത്രത്തെ ലക്ഷ്യംവെച്ച് നീങ്ങുന്ന യാത്ര കാണാന്‍ ദേശത്തിന്റെ നാനാദിക്കില്‍നിന്നും ആയിരങ്ങളാണ് ഇന്ന് മുതിരേരി ശിവക്ഷേത്രത്തിലെത്തുക.
ദക്ഷയാഗാനന്തരം വലിച്ചെറിഞ്ഞ വാള് മുതിരേരിയിലെ വയല്‍ ഉഴുതുമറിക്കുകയായിരുന്ന കുറിച്ച്യതറവാട്ടുകാരുടെ കലപ്പയില്‍ കുടുങ്ങി. ഈ വിവരം അന്നത്തെ നായര്തറവാടുകളെ അറിയിക്കുകയും അതിന്റെ വെളിച്ചത്തില്‍ ദേവപ്രശ്നത്താല്‍ ഈ ദിവ്യായുധം ദൈവികശക്തിയുള്ളതാണെന്നും ആയുധത്തെ യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ച് നിത്യപൂജാദികള് മുടക്കംകൂടാതെ ചെയ്തുവരണമെന്നും ദേവപ്രശ്നത്തില്‍ കാണപ്പെട്ടു.
കുറിച്യ തറവാട്ടുകാരും പാലിയാട്ട് തറവാട്ടിലെ കോഴിക്കോട്ട് നമ്പ്യാരും തലമുറക്കാരും ചേര്‍ന്നാണ് ഉചിതമായ സ്ഥാനം കണ്ടെത്തി പ്രതിഷ്ഠ നടത്തിയതെന്നാണ് പഴമക്കാര്‍ പറയുന്നത്. വാള് ലഭിച്ച വയലിന് വാളന്കണ്ടം എന്ന പേര് ഇപ്പോഴുമുണ്ട്. നാട്ടിപ്പണികള് തുടങ്ങുമ്പോള്‍ ആദ്യം ഈ കണ്ടത്തില്‍ ഞാറ് നട്ടതിനുശേഷം മാത്രമേ മറ്റ് കണ്ടങ്ങളിലേക്ക് പ്രദേശത്തുകാര്‍ കൃഷി ഇറക്കാറൂള്ളൂ.
ക്ഷേത്രത്തില്‍ പിന്നീട് തിടപ്പള്ളി പണിത് പൂജാദികര്‍മ്മങ്ങള്‍ ആരംഭിച്ചു. പ്രധാനമായും അന്നനിവേദ്യവും, പഴക്കുലകളും പഴുത്ത ചക്കയും ഇവിടുത്തെ പ്രധാന നിവേദ്യങ്ങളാണ്. ഇന്നും വാള് എഴുന്നള്ളിച്ചശേഷം ചക്ക മുറിച്ച് ഭക്തര്‍ക്ക് പ്രസാദമായി നല്കിവരുന്നു. ദാരിദ്യം നിറഞ്ഞ അന്നത്തെകാലത്ത് പെട്ടെന്ന് ഒരു നിവേദ്യം സമര്‍പ്പിക്കാനില്ലാത്ത സാഹചര്യത്തില്‍ എളുപ്പം ലഭ്യമായത് ചക്കയും വാഴപ്പഴുവമാണ്. അതുകൊണ്ടുതന്നെ ആ രീതി ഇന്നും തുടരുന്നു. ആയില്യം നാളില്‍ നാഗപൂജ, പാലഭിഷേകം. മഞ്ഞള്‍ അഭിഷേകം, തോറ്റമിരുപ്പ് ഇപ്പോഴുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: