കൊച്ചി: കുടുംബം ദേവാലയമെന്ന് ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ. പരസ്പര സ്നേഹത്തിന്റെ പാഠങ്ങള്‍ പഠിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. സ്നേഹവും സേവനവുമാണ് ഏറ്റവും വലിയ ഈശ്വരാരാധന. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും മഠങ്ങളുടേയും ആചാര്യ സ്ഥാനത്ത് അഞ്ചാമതും നിയുക്തനായ പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥക്ക് കേരള ഉഡുപ്പി മാദ്ധ്വ ബ്രാഹ്മണ സഭയുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃപ്പൂണിത്തുറയില്‍ നിര്‍മ്മിക്കുന്ന ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മ്മാണ ശിലാഫലക സ്ഥാപനവും അദ്ദേഹം ഇതോടൊപ്പം നിര്‍വ്വഹിച്ചു.
അഞ്ചാം പര്യായ കാലത്ത് ദക്ഷിണ കര്‍ണ്ണാടകയിലെ അരൈമൊട്ടേ എന്ന ഗ്രാമം താന്‍ ദത്തെടുക്കുമെന്നും സ്വാമിജി അറിയിച്ചു. ഏറെ പിന്നാക്കം നില്ക്കുന്ന ഈ ഗ്രാമത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാകും മുന്‍ഗണന.
വാദിരാജ സ്വാമികള്‍ക്ക് ശേഷം ഉഡുപ്പിയില്‍ അഞ്ചുവട്ടം ആചാര്യസ്ഥാനത്തെത്തുന്നയാള് സ്വാമി വിശ്വേശ തീര്‍ത്ഥയാണ്. 800 ല്‍ അധികം വര്‍ഷം പഴക്കമുള്ള ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും ശ്രീകൃഷ്ണ മഠത്തിന്റെയും അധികാരം അഷ്ടമഠങ്ങള്ക്കാണ്. രണ്ടു വര്‍ഷക്കാലാവധിയില്‍ എട്ടു മഠങ്ങളുടെ ആചാര്യന്മാര് മാറിമാറി ഈ ചുമതല നിര്‍വ്വഹിക്കുന്നു. പതിനാറു വര്‍ഷത്തിലൊരിക്കല്‍ ഈ ചുമതല ആവര്‍ത്തിക്കും. 84 വയസ്സു പ്രായമുള്ള പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ 1952, 68, 84, 2000 എന്നീ വര്‍ഷങ്ങളില്‍ ഈ ചുമതല വഹിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ തെക്കുംഭാഗം വിശ്വേശ തീര്ത്ഥനഗറില് ഒരുക്കിയ ചടങ്ങിലേക്ക് രാവിലെ പതിനൊന്ന് മണിയോടെ സ്വാമികളെ പൂര്‍ണ്ണകുംഭം നല്കി എതിരേറ്റു. കേരളത്തിലെ തുളു ബ്രാഹ്മണ സമൂഹത്തിലെ ഇരുപത് യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്ര നിര്‍മ്മാണ ശിലാഫലക സ്ഥാപനം തുടര്‍ന്ന് സ്വാമിജി നിര്‍വ്വഹിച്ചു.
ഉച്ചക്ക് രണ്ടിന് പൗരസ്വീകരണം ജസ്റ്റിസ് കെ. പത്മനാഭന് നായര്‍ ഉദ്ഘാടനം ചെയ്തു. ബി. ഗിരിരാജന്‍ അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി. ഇ. ബി. മേനോന് പര്യായ മംഗളം ആശംസിച്ചു. അഡ്വ. എസ്. നാരായണന്, സി.എന്‍. സുന്ദരന്‍, എം.എ. ഹരികൃഷ്ണന് പോറ്റി തുടങ്ങിയവരും സംസാരിച്ചു. സഭയുടെ ആദരവായി സ്വാമികള്‍ക്ക് വെള്ളിത്തുലാഭാര സമര്‍പ്പണവും നടന്നു. തൃപ്പൂണിത്തുറ നഗരസഭ ചെയര്മാന് വേണുഗോപാല്‍ തുലാഭാര സമര്‍പ്പണോദ്ഘാടനം നിര്‍വ്വഹിച്ചു. സഭാംഗങ്ങളുടെ വീടുകളില്‍ ആരാധന നടത്താനുള്ള പൂജാവിഗ്രഹ സമ്പുടങ്ങളുടെ വിതരണവും സ്വാമി വിശ്വേശ തീര്‍ത്ഥ വേദിയില്‍ നിര്‍വ്വഹിച്ചു. വനിതകളുടെ നേതൃത്വത്തില്‍ ലക്ഷ്മീ ശോഭാന പാരായണവും സഹസ്ര നാമ പാരായണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: