ലാഹോര്‍: സിംബാബ്വെയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പര പാക്കിസ്ഥാന് സ്വന്തമാക്കി (2-0). രണ്ടാം കളിയില്‍ ആതിഥേയര്‍ ആറു വിക്കറ്റിന് ജയിച്ചു. 17 മാസത്തെ ഇടവേളയ്ക്കുശേഷമാണ് പാക് ടീം ഒരു പരമ്പര
നേടുന്നത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 268 റണ്‍സെടുത്തു. സിക്കന്തര്‍ റാസ (100 നോട്ടൗട്ട്), ചാമു ചിബാബ (99) എന്നിവര്‍ സിംബാബ്വെയ്ക്കുവേണ്ടി തിളങ്ങി. വഹാബ് റിയാസും യാസിര്‍ ഷായും രണ്ടുപേരെ വീതം മടക്കി. സ്കോര്‍ പിന്തുടര്‍ന്ന പാക് പടയെ ഓപ്പണര്‍ അസര്‍ അലി (102)യുടെ സെഞ്ച്വറി മുന്നോട്ടു നയിച്ചു.
ആസാദ് ഷഫീഖും (39) മോശമല്ലാതെ സ്കോര്‍ ചെയ്തു. ഹാരിസ് സൊഹെയ്ലും (52 നോട്ടൗട്ട്) ഷൊയ്ബ് മാലിക്കും (36 നോട്ടൗട്ട്) ചേര്‍ന്ന് പാക്കിസ്ഥാനെ വിജയതീരമണയ്ക്കുകയും ചെയ്തു. ഗ്രെയിം ക്രമറിന് രണ്ട് വിക്കറ്റ്.
അതിനിടെ, മത്സര വേദിയായ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു സമീപത്തെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരയില്‍ നിന്ന് സിംബാബ്വെ പിന്മാറുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ അവശേഷിക്കുന്ന ഒരു മത്സരംകൂടി കളിക്കുമെന്ന് സിംബാബ്വെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: