പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ പ്രതാപികളുടെ പ്രയാണം. പുരുഷവിഭാഗത്തിലെ മുഖ്യ കിരീട പ്രതീക്ഷകളായ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചും ബ്രിട്ടീഷ് പ്രതിനിധി ആന്‍ഡി മുറെയും പ്രീ-ക്വാര്‍ട്ടറില്‍ ഇടംനേടിയെടുത്തു.
മൂന്നാം വട്ടത്തില്‍ ഓസ്ട്രേലിയന്‍ എതിരാളി തനാസി കോക്കിനാക്കിസിനെ 6-4, 6-4, 6-4 എന്ന സ്കോറിന് മറികടന്നാണ് ഡോക്കോ കുതിച്ചത്. മുറെ ഓസീസ് ടീനേജ് താരം നിക്ക് കിര്‍ഗിയോസിനെ നിലംപരിശാക്കി, സ്കോര്‍: 6-4, 6-2, 6-3.
ഉഗ്രന്‍ ഫോമിലുള്ള ഡോക്കോയ്ക്കും മുറെയ്ക്കുമെതിരെ അത്ര പെരുമയില്ലാത്ത എതിരാളികള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. കോക്കിനാക്കിസിന് ഡോക്കോവിച്ച് ഒരു ബ്രേക്കിനു പോലും അവസരം നല്‍കിയില്ല. കിര്‍ഗിയോസുമായുള്ള അങ്കത്തില്‍ മുറെ 45 വിന്നറുകളും 12 എയ്സുകളും തൊടുത്തു. 37 അനാവശ്യ പിഴവുകള്‍ വരുത്തിയ കിര്‍ഗിയോസ് തോല്‍വി ചോദിച്ചുവാങ്ങി.
പുരുഷന്മാരില് ക്രൊയേഷ്യയുടെ മാരിന് സിലിച്ചും നാലാം റൗണ്ടിലെത്തി. വനിതാ വിഭാഗത്തില്‍ ഇറ്റലിയുടെ സാറാ എറാനി, ഫ്രാന്‍സിസ്ക ഷിയാവോണെ, ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ തുടങ്ങിയവര്‍ മൂന്നാം റൗണ്ട് താണ്ടിയവരില്പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: