കോഴിക്കോട്: കോഴിക്കോട്ട് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസ് അന്വേഷിച്ചിട്ടില്ലെന്ന് ഐസ്ക്രീം കേസ് അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് കമ്മിഷണര്‍ ജയ്സണ്‍ എബ്രഹാം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നോട്ടീസിനുള്ള മറുപടിയിലാണ് അസിസ്റ്റന്റ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
1996 ഒക്ടോബര്‍ 29ന് കോഴിക്കോട്ട് രണ്ട് പെണ്‍കുട്ടികള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധമുണ്ടെന്ന് കാണിച്ച് എന്‍.കെ അബ്ദുള്‍ അസീസ് നല്കിയ പരാതിയിലാണ് കോടതി നോട്ടീസ് അയച്ചത്.
1997ല്‍ നടക്കാവ് പോലീസ് അന്വേഷണം അവസാനിപ്പിച്ച കേസാണിതെന്ന് ജയ്സണ്‍ എബ്രഹാം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കേസ് താന്‍ അന്വേഷിച്ചിട്ടില്ല. മരിച്ച ഒരു പെണ്‍കുട്ടിയുടെ പിതാവ് അജ്മല്‍ ബാബു വീട്ടു തടങ്കലിലാണെന്ന പരാതി ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷിച്ചിരുന്നുവെന്നും രഹസ്യ റിപ്പോര്‍ട്ടായി ഡി.ജി.പിക്ക് നല്‍കിയിട്ടുണ്ടെന്നും ജയ്സണ്‍ എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് അവസാനിപ്പിച്ചതാണെന്ന് പോലീസ് കോടതിക്ക് നല്കിയ റിപ്പോര്‍ട്ട് ശരിയല്ലെന്നും ഐസ്ക്രീം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് കമ്മിഷണര്‍ ജയ്സണ്‍ എബ്രഹാം ഈ കേസ് അന്വേഷിക്കുന്നുണ്ടെന്നും അബ്ദുള്‍ അസീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
കേസ് ഈ മാസം 16ലേക്ക് കോടതി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: