ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിദേശപര്യടനത്തിനു ഇന്ന് തുടക്കമാകും. സ്വീഡന്, ബെലാറസ് എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി സ്വീഡന് സന്ദര്‍ശിക്കുന്നത്.
ഇന്ത്യയും സ്വീഡനും തമ്മിലുളള നയതന്ത്ര, വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം സഹായിക്കുമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ സര്‍വകലാശാലകളുടെ ഡയറക്ടര്‍മാരും വ്യവസായ പ്രമുഖരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
ജൂണ്‍ രണ്ടാം തീയതി വരെ സ്വീഡനില്‍ ചെലവഴിക്കുന്ന രാഷ്ട്രപതി സ്വീഡിഷ് പ്രസിഡന്റടക്കമുളള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഒരു സ്വീഡിഷ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ബോഫോഴ്സ് ഇടപാടില്‍ അഴിമതിയുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞത് വിവാദമായിരുന്നു.
അനൗദ്യോഗികമായി രാഷ്ട്രപതി നടത്തിയ പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്ത നടപടി പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ വിദേശപര്യടനമടക്കം റദ്ദാക്കേണ്ടി വരുമെന്ന് സ്വീഡനിലെ ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞിരുന്നു. എന്നാല്‍ ഈ വിവാദമൊന്നും രാഷ്ട്രപതിയുടെ സ്വീഡന് സന്ദര്‍ശനത്തിന് തടസ്സമാകില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: