ന്യൂദല്‍ഹി: വിരമിച്ച സൈനികര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മന്-കീ ബാത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ പേരില്‍ 40 വര്‍ഷം സൈനികരെ വഞ്ചിച്ച കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. വാഗ്ദാനങ്ങള്‍ വിസ്മരിക്കാനും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാനും തന്റെ സര്‍ക്കാര്‍ തയ്യാറല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചില സങ്കീര്‍ണതകളുണ്ട്. അവ പരിഹരിക്കാന്‍ വിവിധ വകുപ്പുകള്‍ യോജിച്ച് ശ്രമം നടത്തി വരികയാണ്. ആ ശ്രമങ്ങളെ കുറിച്ച് നിരന്തരം മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത് നല്ലതല്ലെന്നും മോദി പറഞ്ഞു. പ്രധാന് മന്ത്രി ബീമാ യോജന, അടല്‍ പെന്ഷന് യോജന പദ്ധതികളിലായി 8.5 കോടി പേര് അംഗങ്ങളായെന്നും മോദി വെളിപ്പെടുത്തി.
കര്‍ഷകര്‍ക്കായി ആവിഷ്കരിച്ച പുതിയ കിസാന്‍ ചാനലിലൂടെ കൃഷിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
കഴിഞ്ഞ തവണ നിങ്ങളോട് സംസാരിക്കുമ്പോള്‍ നേപ്പാളിലെ ഭൂകമ്പമായിരുന്നു, ഇന്ന് രാജ്യമെങ്ങും ശക്തമായ ഉഷ്ണക്കാറ്റ് വീശുകയാണ്. എല്ലാവരും ചൂടില്‍ നിന്നു സുരക്ഷിതരായിരിക്കാന്‍ അഭ്യര്‍ഥിക്കുന്നു. ബോര്‍ഡ് പരീക്ഷയില്‍ വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അഭിനന്ദിക്കുന്നു. പരീക്ഷയ്ക്ക് മുന്‍പ് മന്‍കി ബാത്തിലൂടെ ഞാന്‍ സംസാരിച്ചത് പലര്‍ക്കും ഉപകാരമായെന്ന് പറഞ്ഞു.
എന്നാല്‍ എല്ലാത്തിനും കാരണം വിദ്യാര്‍ഥകളുടെ പഠനമികവാണ്. ജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണ്. പരാജയത്തില്‍ നിന്നും പഠിക്കുകയാണ് വേണ്ടത്. കര്‍ഷകര്‍ക്കു വേണ്ടിയുള്ള പുതിയ ചാനലിനെ പറ്റിയും മോദി പരാമര്‍ശിച്ചു. പാവപ്പെട്ടവന് വേണ്ടി ജോലിചെയ്യാനാണ് എനിക്ക് താല്പര്യം. പുതിയ പരീക്ഷണങ്ങള്‍ അവരെ സഹായിക്കുമെന്നാണ് കരുതുന്നതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: