കോലഞ്ചേരയില്,ബന്ധുവായ ഒരു രോഗി, അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുന്നു. ഓടിപ്പിടിഞ്ഞ് വെപ്രാളപ്പെട്ട് പോവുകയാണ് ഞാന്‍. മനസ്സുകിടന്നു തിളയ്ക്കുന്നു. ഒക്കെ, അയാളെക്കുറിച്ചുള്ള വിചാരങ്ങള്‍, ഉത്കണ്ഠകള്‍! എല്ലാംകൊണ്ടും ഒരു പൊറുതികേട്. രോഗസ്ഥിതി എന്താണ്? വല്ലതും സംഭവിച്ചുപോയാല്‍? കുടുംബത്തിലെ സ്ഥിതി ഒട്ടും പോരാ. പറക്കമുറ്റാത്ത രണ്ട് കുട്ടികള്‍. ആകെയുളള വരുമാനമാര്‍ഗ്ഗമാണ് ആശുപത്രിക്കിടക്കയില്‍ തളര്‍ന്നുകിടക്കുന്നത്! എന്തുചെയ്യാന്‍ കഴിയും?
ഈവക വിചാരങ്ങളുമായി ബസ്സില്‍ അസ്വസ്ഥതയോടെ ഇരിക്കവേ, തൊട്ടടുത്ത സീറ്റിലെ മനുഷ്യന് അധികാരപൂര്‍വം വിളിക്കുന്നു. ഒരു വെടലച്ചിരി ചിരിക്കുന്നു. മടിയിലെ കനമുള്ള സഞ്ചിയില്‍നിന്ന് എഞ്ചുവടിപോലുള്ള ഒരു ലഘുപുസ്തകം എടുത്ത് എന്റെ നേരേ നീട്ടുന്നു. എന്നിട്ടയാള്‍ പറയുന്നു: ‘മനസ്സിരുത്തി വായിക്ക്’ എന്ന്. ഞാന്‍ നോക്കി. ആ വാറോലയുടെ ശീര്‍ഷകം ‘യേശു വിളിക്കുന്നു!’
ഈ യേശുവിന് ഇത്ര ഔചിത്യമില്ലേ? എത്ര അത്യാവശമുള്ള, ഗുരുതരമായ ഒരു കാര്യത്തിന് തിരക്കുപിടിച്ചുപോകുമ്പോള് എന്തിനാണ് ഇത്ര അധികാരത്തോടെ ഒരു ബന്ധവുമില്ലാത്ത എന്നെക്കേറി വിളിക്കുന്നത്? അങ്ങേര് എന്റെ ആരാണ്? അതോ എന്റെ യജമാനനോ? ഞാന്‍ ടിയാന്റെ പേരില്‍ തിന്നുകൊഴുക്കുന്നവമ്മാരുടെ കുശിനിക്കാരനോ?
പൊന്തിവന്ന അമര്‍ഷം കടിച്ചൊതുക്കി ഞാന്‍ ഒരു ഹിന്ദുവിന്റെ ദൗര്‍ബല്യമായ സംയമനം പാലിച്ചു. ആശുപത്രി സ്റ്റോപ്പ് എത്താറാകുന്നു. ഇന്നത്തെ ദിവസം പ്രപഞ്ചമാതാവും എന്റെ കുടുംബത്തിന് അമ്മയുമായ ശക്തിസ്വരൂപിണി,സാക്ഷാല്‍ ചോറ്റാനിക്കര ഭഗവതി വിളിച്ചാല്‍പ്പോലും ഞാന്‍ തിരിഞ്ഞുനോക്കില്ല.സര്‍വ്വലോക സ്ഥിതികാരകനും ഞാന്‍ കണ്ടമാനം കവിത കടംവാങ്ങീട്ട് ഏഴു ജന്മം കടക്കാരനായിരിക്കുന്നത് ആരോടാണോ ആ ഉത്തമര്‍ണ്ണനും ആയിരിക്കുന്ന സാക്ഷാല്‍ ഗുരുവായൂരപ്പന് വിളിച്ചാല്‍പ്പോലും ഞാന്‍ അന്നു പോകില്ല. പിന്നെയാണ് എനിക്ക് ഒരു ബന്ധവുമില്ലാത്ത യേശു!
എന്നിട്ടും യേശു എന്നെ വിളിക്കുന്നു. തീര്‍ത്തും അനവസരത്തില്‍. യാതൊരു ഔചിത്യവുമില്ലാതെ. എന്തൊരു കഷ്ടമാണിത്! ഞാന്‍ എന്റെ മനഃസമാധാനം കെടുത്തിയ ആ മനുഷ്യനെ നോക്കി. അയാള്‍ വെപ്രാളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും മുന്നിലോട്ടും പിന്നിലോട്ടുമൊക്കെ തലതിരിച്ചു നോക്കുകയാണ്. അടുത്ത ഇരയെ പിടിക്കാന്‍. അയാളുടെ ഒരു കൈ അപ്പോഴും സഞ്ചിക്കുള്ളില്ത്തന്നെ! പാവം! യാത്രക്കാരെ മുഴുവന്‍’യേശു വിളിക്കുന്നു.’മുമ്പ് ചൊവ്വാഴ്ചപ്പള്ളിക്ക് മുമ്പിലായിരുന്നു ഇങ്ങനെ ഒരാക്രമണം.അപ്രതീക്ഷിതമായ കടന്നലാക്രമണംപോലെ!അന്ന് യേശു മാത്രമല്ല, വേറെയും ചിലരൊക്കെ വിളിച്ചു എന്നാണോര്‍മ്മ.പിന്നെപ്പിന്നെ ഞാന്‍ വഴിമാറി നടന്നു.
എന്റെ സഞ്ചാരസ്വാതന്ത്ര്യം വേണ്ടെന്നുവെച്ചു. എന്തായാലും സൈ്വരമായി വഴിനടക്കാന്‍ സമ്മതിക്കാതെ, മനോരാജ്യം കാണാന്‍ ഇടതരാതെ, നമ്മെ പിന്നാലെ നടന്ന് മനഃശല്യം ചെയ്യുന്ന ഇത്തരം ക്ഷുദ്രജീവികളെ ആരാണ് ഇങ്ങനെ യാതൊരു നിയന്ത്രണവുമില്ലാതെ പൊതുസ്ഥലങ്ങളില്‍ അഴിച്ചുവിടുന്നത്? എന്താണ് അവരുടെ ഉദ്ദേശ്യം? തമിഴ്നാട്ടില്‍നിന്നും ലോറിയില്‍ കൊട്ടക്കണക്കിന് ഭിക്ഷാടകരെക്കൊണ്ട് ഇറക്കിവിടുന്നതുപോലെ!
എന്തായാലും, രോഗിയെ ചെന്നുകാണുന്നതിനുമുമ്പുതന്നെ എന്റെ മനഃസമാധാനം പോയി.എന്നിട്ടും ചിലര്‍ പറയുന്നു ‘മതം മനഃസമാധാനത്തിന്’ എന്ന്. ആദ്യം, ഉള്ള സമാധാനംകൂടി കളയുന്ന ഈ വാറോലവിദൂഷകന്മാരെ പിന്‍വലിക്കുക. ഞങ്ങള്‍ക്ക് മനഃസമാധാനം തരിക. വാലില്‍ തീപിടിച്ച കണക്കെ, അത്യാസന്നനിലയിലുള്ള ഒരു ബന്ധുവിനെക്കാണാന്‍ നെട്ടോട്ടമോടി കിതയ്ക്കാനുള്ള മതസ്വാതന്ത്ര്യമെങ്കിലും ഞങ്ങള്‍ക്ക് വിട്ടുതരിക. യാതൊരു ഔചിത്യവുമില്ലാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ കേറി വിളിച്ചുകളയരുത് എന്ന് ഏമാനോടു പറഞ്ഞു ബോദ്ധ്യപ്പെടുത്തുക. മതം നിങ്ങളുടെ മാത്രമല്ല ഞങ്ങളുടെകൂടി മനഃസമാധാനത്തിനുളളതാവട്ടെ!
ഇതിനെക്കാള്‍ സൈ്വരക്കേടുള്ള ചില അനുഭവങ്ങളെക്കുറിച്ച് ഞങ്ങളുടെ കുടുംബസദസ്സില്‍ ചിലര്‍ പറഞ്ഞു. ബസ്സില്‍ സഞ്ചിയുമായി അടുത്തിരുന്ന തടിച്ചസ്ത്രീയുടെ സുവിശേഷത്തില്‍ സഹികെട്ട്, അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിയ അനിത (നര്‍ത്തകി) ഇന്നും ജീവനോടെയുണ്ട്. ഭാഗ്യം! ആ കുട്ടിക്ക് എടുത്തുചാടാന്‍ തോന്നിയില്ല! ആയുസ്സിന്റെ ബലം!
ഇങ്ങനെ, ഇവിടെ മറ്റു ജനവിഭാഗങ്ങള്കൂടിയുണ്ടെന്നോ, അവര്‍ക്ക് അവരുടെ മതവും വിശ്വാസങ്ങളുമുണ്ടെന്നോ, അതിലൊന്നും ആവശ്യമില്ലാതെ തലയിട്ട് അവരെ ശല്യംചെയ്യരുതെന്നോ, അവരുടെ സ്വാതന്ത്ര്യം അവര്‍ക്ക് എന്ന് സമ്മതിക്കുന്നതിനോ തയ്യാറാകാത്ത ഒരുപറ്റം ചെകുത്താന്മാര്! ആരാണ് ഇവറ്റയെ കയറൂരിവിടുന്നത്? ദയവായി അന്യന്റെ പറമ്പില്‍ ഇല്ലാത്ത അധികാരം കാണിച്ച് മേയുന്ന ഇത്തരം കന്നാലികളെ എത്രയുംവേഗം പിടിച്ചുകെട്ടാന്‍ നോക്കൂ. ഞങ്ങള്‍ക്കു മനഃസമാധാനം തരൂ.
ആകാശവാണി ഉദ്യോഗവുമായി ഞാന്‍ പത്തുവര്‍ഷത്തിലധികം തിരുവനന്തപുരത്തായിരുന്നു. മരുതംകുഴി ഭാഗത്തെ കൂട്ടാംവിളയിലായിരുന്നു താമസം. വീടിന്റെ മുന്‍ചുമരില്‍ ചോറ്റാനിക്കര ഭഗവതിയുടെ വലിയ വര്‍ണ്ണചിത്രം, വിളക്കുവെച്ച്, മാലയിട്ട്, സുഗന്ധം പുകച്ച് ഞങ്ങള്‍ അമ്മ തരുന്ന അന്നവും ഐശ്വര്യവും സമാധാനവുമായി സാമാന്യം മുട്ടില്ലാതെ ജീവിച്ചുവരികയായിരുന്നു. അമ്മയാണ് ഞങ്ങള്‍ക്ക് എല്ലാം.
അങ്ങെനയിരിക്കെ, ഞാന്‍ പുറത്തുപോയിക്കഴിഞ്ഞാല്‍, ആ സമയം നോക്കി മൂന്നു സ്ത്രീകള്‍ വരാന്തുടങ്ങി. തൊട്ടടുത്ത് വേട്ടമുക്ക് എന്ന സ്ഥലത്തുള്ളവരാണത്രേ.ഭര്ത്താക്കന്മാര് പേര്‍ഷ്യയിലും അമേരിക്കയിലുമൊക്കെയാണത്രേ! രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ വരും. അതുകൊണ്ട് അവര്‍ക്ക് പ്രത്യേകിച്ച് അസൗകര്യമൊന്നുമില്ല. മറിച്ച് എല്ലാ സൗകര്യങ്ങളും കൂടുതലാണുതാനും. അടുത്തുള്ള പള്ളി അരമനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. രാവിലെ മൂന്നുപേരൂംകൂടി ഇറങ്ങും. ഓരോരോ ഹിന്ദുഭവനവും തെരഞ്ഞുപിടിച്ച് സന്ദര്‍ശിക്കും. സൗഹൃദം കൂടും. പിന്നെ…..?
അങ്ങനെ ഞങ്ങളുടെ ഭവനത്തിലുമെത്തി. ബെല്ലടിച്ചു. വാതില്‍ തുറന്നപ്പോള്‍, അപരിചിതരെങ്കിലും ചിരപരിചിതരെപ്പോലെ ചിരിക്കുന്ന മൂന്നു സ്ത്രീകള്‍. മാന്യമായ വേഷം. ആതിഥ്യമര്യാദയനുസരിച്ച് അവരെ ക്ഷണിച്ചിരുത്തി.
-അവര്‍ മെല്ലെമെല്ലെ ഓരോന്നു പറഞ്ഞുതുടങ്ങി. തത്ത പറയുംപോലെ എന്നുപറഞ്ഞാല്‍ അതു തത്തയെ അപമാനിക്കലാകും. രാമായണത്തെ നിഷേധിക്കുംപോലെയാകും. തുഞ്ചത്തെഴുത്തച്ഛനെ അനാദരിക്കുംപോലാകും.
അതുകൊണ്ട് നത്ത് മുരളുന്നതുപോലെ എന്നുപറയട്ടെ.
ഇനി രണ്ടാം ഭാഗം. ഇപ്പോള്‍ പരിചയത്തിന്റെ ഒരധികാരംകൂടിയായില്ലേ? രണ്ടാം വരവില്‍ അവര്‍ രണ്ടാമതൊന്നാലോചിക്കാതെ, എന്റെ സഹധര്‍മ്മിണിയോടു പറഞ്ഞു- ചോറ്റാനിക്കര ഭഗവതിയുടെ ചിത്രത്തിനുനേരെ വിരല്‍ചൂണ്ടി…
‘ഈ പിശാചിന്റെ പടം എടുത്തു ദൂരെക്കള. എന്നിട്ട് അവിടെ ഞങ്ങളുടെ യേശുവിന്റെ പടം വയ്ക്ക്. യേശുവിനെ ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്….
ആ അഹങ്കാരപൂര്‍വ്വമായ ധിക്കാരത്തെ എന്റെ സഹധര്‍മ്മിണി എങ്ങനെ നേരിട്ടു എന്ന് ഇവിടെ വിസ്തരിക്കുന്നില്ല. അത്യാവശ്യം ഭാഷ അറിയാം. ഹൈസ്കൂളില്‍ മലയാളം അധ്യാപികയായിരുന്നു. ധാരാളം വായിക്കും. കുറേശ്ശെ എഴുതും. പൊതുവേ ശാന്തശീലയാണ്. പക്ഷേ, കോപം വന്നു നിയന്ത്രണം പോയാല്‍ പിന്നെ എന്തൊക്കെയാണു പറയുക എന്ന് ദൈവത്തിനുപോലും അറിയില്ല.
കാരണമുണ്ട്. തിരുവാങ്കുളം വാര്യത്തു വളര്‍ന്ന രമ തിരുവാങ്കുളത്തപ്പനും ഗണപതിക്കും കെട്ടിക്കൊടുത്ത മാലകള്‍ക്ക് കയ്യും കണക്കുമില്ല. ഏതൊരു വാരസ്യാരുടെയും ആത്മാവിഷ്കാരമാണ് ഹൃദയംകൊണ്ടും പൂക്കളെക്കൊണ്ടും മാലകെട്ടി ഭഗവാനു സമര്‍പ്പിക്കല്‍. ജനിച്ചതു വൈക്കത്താണ്. വൈക്കത്തമ്പലത്തിലെ കഴകമായിരുന്നു അച്ഛന് പരമേശ്വരവാര്യര്‍ക്ക്. വൈക്കത്തപ്പന് അന്നദാനപ്രഭുവാണല്ലോ! അവിടുത്തെ അന്നമാണ് ആദ്യം ഉണ്ടത്. അമ്മ പാപ്പുവാരസ്യാര് അടുത്തകാലത്ത് 95-ാം വയസ്സില്‍ അന്തരിച്ചു.
ഒരൊറ്റ സഹോദരനേ ഉള്ളൂ. എസ്ബിഐയില്‍ മാനേജരായിരുന്ന് വോളന്ററി റിട്ടയര്മെന്റ്വാങ്ങി ഇപ്പോള്‍ പൂത്തൃക്കയില്‍ സ്വസ്ഥം ഗൃഹഭരണം. ഇതാണ് എന്റെ പ്രിയസഹധര്‍മ്മിണി രമയുടെ ആസ്തിക്യ പശ്ചാത്തലം. ഒരു മൂന്നാംകിട കവിയുടെ ഭാര്യയായിപ്പോയി എന്നതൊഴിച്ചാല്‍, മറ്റു യാതൊരു കുഴപ്പവുമില്ല. പ്രത്യക്ഷമാണ് രമക്ക് ചോറ്റാനിക്കര ഭഗവതി. വര്‍ഷങ്ങളായി സന്ധ്യക്ക് സഹസ്രനാമം ചൊല്ലുന്ന ഒരു സാധുജീവന്‍.
ആ രമയോടാണ് ഈ തെമ്മാടിച്ചികള്‍ ‘ആ പിശാചിന്റെ പടം വലിച്ചു ദൂരെക്കള. പകരം അവിടെ ഞങ്ങളുടെ യേശുവിനെ വയ്ക്ക്’ എന്ന് പറഞ്ഞത്.
പിന്നെയാണ് ഞാന്‍ വിവരം അറിഞ്ഞത്. കൊലപാതകക്കുറ്റത്തിന് ജയിലില്പ്പോകാനുള്ള ഒരു യോഗം എന്റെ ജാതകത്തില്‍ ഇല്ലാതായിപ്പോയി. അതുകൊണ്ട് മൂന്നു രാക്ഷസികള്‍ രക്ഷപ്പെട്ടു. എങ്കിലും ഞാന്‍ കുറേ സുഹൃത്തുക്കളുമായി രായ്ക്കുരാമാനം വേട്ടമുക്കില്‍ അന്വേഷിച്ചുപോയി. ചിലരൊക്കെ ഇടപെട്ടു. സമൂഹമല്ലേ? നമ്മള് ക്ഷമിക്കണ്ടേ? ഇനി ഇക്കൂട്ടര്‍ ആ വഴിക്കൊന്നും വരില്ല. പോരേ…? അങ്ങനെ അത് ഒരു ഒത്തുതീര്‍പ്പില്‍ കലാശിച്ചു.
നമ്മുടെ ഭാഗത്തുനിന്ന് ഏതുകാലത്തും ഉണ്ടായിട്ടുള്ള ആണത്തമില്ലാത്ത ഇത്തരം ക്ഷമിക്കലുകളും തന്റേടമില്ലാത്ത ഒത്തുതീര്‍പ്പുകളും തന്നെയാണ് നമ്മെ ഇന്ന് ഈ പതനത്തില്കൊണ്ടെത്തിച്ചത്. എന്നുവെച്ച് എക്കാലത്തും നമ്മള് ഇങ്ങനെതന്നെ ആയിരിക്കണം എന്നു നിര്‍ബന്ധമൊന്നുമില്ലല്ലോ. ഓരോരുത്തരും മദമിളകിയിട്ട് തോണ്ടുകയാണ് ഇവിടുത്തെ ഹിന്ദുവിനെ. ആരെങ്കിലും ഒന്നു പ്രതികരിക്കണ്ടേ? അതിന്റെ തുടക്കം മാത്രമാണ് ഇത്. നൂറുനൂറ് അനുഭവങ്ങള്‍ ഇതുപോലെ ഇനിയും ബാക്കികിടക്കുന്നു. അതിന്റെ സാക്ഷികളൊക്കെയും ദൈവനിശ്ചയത്താല്‍ ജീവിച്ചിരിക്കുകയും ചെയ്യുന്നു.
-ഇനിയും വേണോ?
ചുരുക്കത്തില്‍ ഒന്നു പറയാം. ഇവിടെ ആരും ഒരു മതത്തിനും എതിരല്ല. എതിരായിരുന്നെങ്കില്‍ അത്തരം മതങ്ങളൊന്നും ഇവിടെ വേരുപിടിച്ച് ഈവിധം വളര്‍ന്ന്, അതിന് സഹായിച്ചവരോടുള്ള നന്ദികേടിന്റെ ഗ്വാഗ്വാ വിളികള്‍ മുഴക്കുമായിരുന്നില്ല.
ഞാനും സമ്മതിക്കുന്നു. മതം മനഃസമാധാനത്തിനുതന്നെ. അത് ഒരു വിഭാഗത്തിന്റെ മാത്രം മനഃസമാധാനത്തിനായാല്പ്പോരാ. മറ്റുള്ളവര്‍ക്കും വേണം ഇവിടെ മനഃസമാധാനം. ആ മൂന്നു പിശാചിനികള്‍ അന്ന് ഞങ്ങളുടെ കുടുംബത്തില്‍ കെടുത്തിയ മനഃസമാധാനത്തിന്റെ വിളക്ക് ഈ പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കുശേഷവും ഞങ്ങള്‍ക്കു വീണ്ടും കൊളുത്താന്‍ കഴിയുന്നില്ല. അതുകൊണ്ട് പറയുകയാണ്- ഇനിയെങ്കിലും ഇതൊക്കെ വച്ചു മതിയാക്കൂ. ഞങ്ങള്‍ക്കു മനഃസമാധാനം തരൂ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: