545. അപ്രതര്‍ക്യാ – യുക്തികൊണ്ടോ ഊഹംകൊണ്ടോ അറിയാനോ ഊഹിക്കാനോ നിര്‍വചിക്കാനോ ആകാത്ത വിഭൂതികളുള്ളവള്. കാര്യകാരണങ്ങളെ ആധാരമാക്കി നിഗമനങ്ങളുണ്ടാക്കുകയും അവയുടെ അടിസ്ഥാനത്തില്‍ ധാരണകളിലെത്തുകയുമാണ് തര്‍ക്കശാസ്ത്രത്തിന്റെ സ്വഭാവം. അങ്ങനെയുണ്ടാകുന്ന വിവരങ്ങളുപയോഗിച്ചാണ് നിര്വചനങ്ങളുണ്ടാക്കുന്നത്. ദേവി കാര്യവും കാരണവുമാണെങ്കിലും അവയ്ക്ക് അതീതയുമാണ്. ഇന്ദ്രിയവിഷയമായ ജ്ഞാനവും അതിനാലുണ്ടാകുന്ന അഭ്യൂഹങ്ങളും ദേവിയെ അറിയാന്‍ പര്യാപ്തമല്ല. നിധിധ്യാസം കൊണ്ടും ഭക്തികൊണ്ടും ദേവിയെ സാക്ഷാത്കരിക്കാന്‍ കഴിയുമെങ്കിലും തര്ക്കശാസ്ത്രനിയമങ്ങള് ദേവിയെ ഉള്‍ക്കൊള്ളാന്‍ സഹായിക്കണമെന്നില്ല.
546. അനിര്ദ്ദേശ്യാ – ഇന്ന തരത്തിലെന്നു നിര്‍ദ്ദേശിക്കപ്പെടാനാകാത്തവള്‍. ദേവിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യം എങ്ങനെയെന്നോ എപ്പോഴെന്നോ നിര്‍ദ്ദേശിക്കാനാകില്ല. നമ്മുടെ രൂപസങ്കല്പങ്ങളില് ഒതുങ്ങുന്നതല്ല ദേവിയുടെ രൂപം. ജന്മം ഇല്ലാത്ത ദേവിയുടെ അനേകം ജന്മങ്ങളെക്കുറിച്ച് നമുക്കുതന്നെ അറിയാം. അതിസൗമ്യയായിരിക്കെത്തന്നെ അതിക്രൂരവും ഭയങ്കരവുമായ രൂപങ്ങളും ഭാവങ്ങളും ദേവിയ്ക്കുണ്ട്. മൂകാംബികാ ക്ഷേത്രത്തിലെന്നപോലെ പ്രപഞ്ചത്തിലെ ഓരോ അണുവിലും ദേവിയുടെ സാന്നിദ്ധ്യമുണ്ട്. പേര് ഇല്ലാത്ത ദേവിക്ക് ബഹുസഹസ്രം നാമങ്ങളുണ്ട്. നമുക്കു സങ്കല്പിക്കാവുന്ന എല്ലാ നാമങ്ങളും ദേവിയുടെ നാമങ്ങളാണെന്നും പറയാം. ആര്‍ക്കും അറിയാനാകാത്ത പ്രഭാവങ്ങളുള്ള ദേവി അനിര്ദ്ദേശ്യയാണ്.
547. അനൗപമ്യാ – ഉപമിക്കപ്പെടാനാകാത്തവള്, തുല്യയില്ലാത്തവള്. ഏതെങ്കിലും കാര്യത്തില്‍ സാദൃശ്യമുള്ള മറ്റൊന്നുണ്ടെങ്കിലേ ഉപമിക്കാനാകൂ. ദേവിയോട് ഏതെങ്കിലും അംശത്തില്‍ സാദൃശ്യമുള്ള ഒന്നും ലോകത്തിലില്ല. അതിനാല്‍ ദേവിക്ക് അനൗപമ്യാ എന്നു നാമം.
548. അനാമയാ – ആമയങ്ങളില്ലാത്തവള്. ആമയങ്ങളെ നശിപ്പിക്കുന്നവള്‍. ശരീരത്തിനോ മനസ്സിനോ ഉണ്ടാകുന്ന അസ്വസ്ഥതയാണ് ആമയം. രോഗം, അപമാനം, ദാരിദ്ര്യം തുടങ്ങി ഉണ്ടാകാവുന്ന ആമയങ്ങള്‍ നിരവധിയാണ്. ദേവിക്ക് ആമയങ്ങളുണ്ടാകാനിടയില്ല. തന്റെ ഭക്തര്‍ക്ക് ആമയമുണ്ടായാല് അത് ദേവിക്ക് ആമയമുണ്ടാക്കാം. ദേവി സൃഷടിച്ചു രക്ഷിക്കുന്ന ലോകത്തിന് ആമയമുണ്ടായാലും ദേവി ദുഃഖിതയായെന്നു വരാം. ഭക്തനായ വ്യക്തിക്കോ ലോകത്തിനോ ആമയമുണ്ടാകുമ്പോള് ദേവി മറ്റു ദിവ്യശക്തികളെ നിയോഗിച്ചോ നേരിട്ടോ അവയെ നശിപ്പിക്കും. അതിനാലും ദേവി അനാമയയാണ്.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: