ന്യൂദല്‍ഹി: പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ സുഗമമായി നടത്തുന്നതിലാണ് തന്റെ ശ്രദ്ധയെന്ന് ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്. സ്പീക്കര്‍ പക്ഷപാതപരമായി നടപടികള്‍ സ്വീകരിക്കുന്നെന്ന കോണ്‍ഗ്രസ് പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. പാര്‍ലമെന്റ് നിലകൊള്ളുന്നത് നിയമ നിര്‍മ്മാണത്തിനു വേണ്ടിയാണ്.
അമേഠിയിലെ ഫുഡ് പാര്‍ക്കുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ കഴിഞ്ഞ മെയ് 12ന് സുമിത്രാ മഹാജന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ലോക്സഭ സ്പീക്കര്‍ ഭരണകക്ഷികളോട് താത്പര്യം കാണിക്കുന്നതായി കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഒരുവിഷയം അവതരിപ്പിക്കുന്നതിന് നിരവധി തവണ അവസരം നല്‍കുന്നതായാണ് കോണ്‍ഗ്രസിന്റെ ആരോപണം.
എന്നാല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായാണ് നിലവിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എംപിമാര്‍ രാജ്യത്തോടുള്ള അവരുടെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റേണ്ടതാണ്. അതിനു പാര്‍ലമെന്റ് നടപടിക്രമങ്ങളോട് സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും സുമിത്ര അറിയിച്ചു.
ലോക്സഭയിലെ പുതിയ അംഗങ്ങളുടെ എണ്ണത്തില്‍ ഇത്തവണ ചരിത്രം സൃഷ്ടിച്ചിരുന്നു.
അതേസമയം സഭയിലെ ചോദ്യാത്തരവേള ഉപേക്ഷിക്കാന്‍ താത്പര്യപ്പെടുന്നില്ല. വിവിധ വിഷയങ്ങളില്‍ അംഗങ്ങള്‍ക്ക് അറിയുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനുമുള്ള അവസരമാണിത്. എന്തെങ്കിലും കാരണത്തില്‍ സമയം വെട്ടിച്ചുരുക്കേണ്ടിവന്നാല് സീറോ അവറില്‍ അത് വീണ്ടും ഉന്നയിക്കാന്‍ പ്രത്യേകം അവസരം നല്‍കുമെന്നും സുമിത്ര കൂട്ടിച്ചേര്‍ത്തു. ലോക്സഭ സ്പീക്കര്‍ പദവിയിലെത്തിയിട്ട് അടുത്തമാസം ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: