ബാഴ്സലോണ: അത്ഭുതങ്ങള്‍ അകന്നുനിന്നു. ബാഴ്സലോണയെന്ന അതിബലവാന്മാരെ മറിച്ചിടാനുള്ള ശേഷിയൊന്നും അത്ലറ്റിക് ബില്‍ബാവോയ്ക്ക് ഉണ്ടായിരുന്നില്ല. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നൗ കാംപിലെ കാല്പ്പന്തങ്കം ജയിച്ച ലൂയീസ് എന്റിക്വെയുടെ ടീം സ്പാനിഷ് കിങ്സ് കപ്പ് ഉയര്‍ത്തി സീസണില്‍ ഡബിള്‍ തികച്ചു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിനെ നേരിടാനൊരുങ്ങുന്ന കറ്റാലന്‍ പടയുടെ ഉന്നം ഇനി അപൂര്‍വ്വ ട്രിപ്പിള്‍.
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഡബിളും ബ്രസീലിയന്‍ പ്രതിഭ നെയ്മറുടെ സ്ട്രൈക്കുമാണ് ബില്ബാവോയ്ക്കുമേല് ബാഴ്സയ്ക്ക് ആധികാരിക ജയം ഒരുക്കിയത്. ഇനേകി വില്യംസ് ബില്‍ബാവോയുടെ ഏക ഗോളിന് അവകാശിയായി. 27-ാം തവണയാണ് ബാഴ്സ കിങ്സ് കപ്പ് ജയിക്കുന്നത്. ഇതേ എതിരാളിയോട് ബില്‍ബാവോയുടെ മൂന്നാം തുടര്‍ ഫൈനല്‍ തോല്‍വിയും. 2009ലും 2012ലും ബില്‍ബാവോ കലാശക്കളത്തില്‍ വീണിരുന്നു. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ബില്‍ബാവോ കിങ്സ് കപ്പ് ഷെല്‍ഫിലെത്തിച്ചത്.
മെസിയുടെ മാന്ത്രികചലനങ്ങളാണ് ബാഴ്സയെ കിരീടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടക്കത്തില്‍ ബില്‍ബാവോ അപകടകാരികളായെങ്കിലും പിന്നീട് ബാഴ്സ കളംപിടിച്ചു. ലൂയീസ് സുവാരസ് രണ്ടുവട്ടം ഗോളിനടുത്തെത്തി. 20-ാം മിനിറ്റില്‍ മെസിയുടെ മനോഹരമായ സോളോ ബാഴ്സയ്ക്ക് ലീഡ് സമ്മാനിക്കുകയും ചെയ്തു.
വലതു വിങ്ങില്‍ നിന്ന് പന്തുമായി നാലു പ്രതിരോധ ഭടന്മാരെ വെട്ടിച്ചുകയറി മെസി തൊടുത്ത ഷോട്ട് ബില്‍ബാവോയുടെ വല തുളച്ച നിമിഷം ഗാലറി ഇളകിമറിഞ്ഞു (1-0). പിന്നെ തിരമാല കണക്കെ ആര്‍ത്തലച്ച ബാഴ്സയുടെ മുന്നേറ്റങ്ങള്‍. ജെറാഡ് പിക്വെയ്ക്കും നെയ്മറിനും ഗോള്‍ നിഷേധിക്കാന്‍ ബില്‍ബാവോ ഗോളി ലാഗോ ഹേരേരിന് അല്‍പ്പം അധ്വാനിക്കേണ്ടിവന്നു. സുവാരസും സ്കോര്‍ ഷീറ്റില്‍ കയറുന്നതിന് അടുത്തെത്തി. 36-ാം മിനിറ്റില്‍ ഇവാന് റാക്കിറ്റിച്ചിനൊപ്പം സുവാരസ് മെനഞ്ഞ നീക്കത്തിന് നെയ്മര്‍ പൂര്ണതയേകിയപ്പോള് സ്കോര്‍: 2-0
രണ്ടാം പകുതിയിലും ബില്‍ബാവോയെ കശാപ്പു ചെയ്യാന്‍ കണക്കുകൂട്ടി തന്നെ ബാഴ്സ പന്തുതട്ടി. നല്ല ചില അവസരങ്ങള്‍ നെയ്മര്‍ തുലച്ചില്ലായിരുന്നെങ്കില്‍ ബാഴ്സ ഇതിലും വലിയ ജയം നേടിയെനെ. എങ്കിലും ഡാനി അല്‍വസിന്റെ ക്രോസ് വലയില്‍ കയറ്റി മെസി (74-ാം മിനിറ്റ്) ബാഴ്സയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. (3-0). 79-ാം മിനിറ്റില്‍ വില്യംസ് ബില്‍ബാവോയ്ക്കായി വെടിപൊട്ടിച്ചെങ്കിലും ഏറെ വൈകിപ്പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: