കൊട്ടിയൂര്‍(കണ്ണൂര്‍): ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ 27 ദിവസം നീണ്ടുനില്‍ക്കുന്ന വൈശാഖ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഇതിന്റെ ഭാഗമായുള്ള നെയ്യാട്ടം ഇന്നലെ അര്‍ദ്ധരാത്രി ആയിരക്കണക്കിന് ഭക്തരുടെ ഓങ്കാരധ്വനികളാല് മുഖരിതമായ അന്തരീക്ഷത്തില്‍ നടന്നു. ഇതോടനുബന്ധിച്ച് ജാതിയൂര്‍ മഠത്തില്‍ നിന്നും തേടന്‍വാര്യര്‍ സ്ഥാനികന് കെ.പി.ശശി തേടന്റെ നേതൃത്വത്തില്‍ ഓടയും തീയും കൊണ്ടുവന്നു. വൈകിട്ടോടെ വയനാട്ടിലെ മുതിരേരി ക്ഷേത്രത്തില്‍ നിന്നും മൂഴിയോട്ടില്ലത്ത് സുരേഷ് നമ്പൂതിരി പൂജാവിഗ്രഹമായ വാള് എഴുന്നള്ളിച്ച് ഇക്കരെ ക്ഷേത്രത്തിലെത്തിച്ചു.
നെയ്യമൃതുകാരടക്കമുള്ള നൂറുകണക്കിന് ഭക്തരുടെ ഓംകാരധ്വനികളാല് മുഖരിതമായ അന്തരീക്ഷത്തിലാണ് വാള് എഴുന്നള്ളത്ത് സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിലെത്തിയത്. ഇതോടെ തിരുവഞ്ചിറയില്‍ തമ്പടിച്ച നെയ്യമൃത് സംഘം അക്കരേക്ക് കടന്നു. തുടര്‍ന്ന് പടിഞ്ഞിറ്റ നമ്പൂതിരി, വി.രാമചന്ദ്രന് നമ്പൂതിരി, തേടന്‍ വാര്യര്‍, ശശികുമാര്‍ വാര്യര്‍, പരമേശ്വരന് നമ്പീശന് എന്നിവര്‍ അക്കരെ സന്നിധാനത്ത് പ്രവേശിച്ച് കര്‍മ്മങ്ങള്‍ നടത്തി മൂന്ന് മണ്‍താലങ്ങളില്‍ ഓടയും തീയും ജ്വലിപ്പിച്ച് ചോതി വിളക്ക് തെളിയിച്ചു.
തുടര്‍ന്ന് നാളം തുറക്കല്‍ കര്‍മ്മവും പാത്തിവെയ്ക്കല് ചടങ്ങും കഴിഞ്ഞ് നെയ്യാട്ട രാശി വിളിച്ചതോടെ ജന്മസ്ഥാനികരായ തമ്മങ്ങാടന്‍ നമ്പ്യാരുടെയും വില്ലിപ്പാലന്‍ കുറുപ്പിന്റെയും നെയ്യും പിന്നീട് മറ്റ് മഠങ്ങളില്‍ നിന്നും കൊണ്ടുവന്ന നെയ്യും ഉഷകാമ്പ്രം പരമേശ്വരന് നമ്പൂതിരി ഭഗവല്‍ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തു. നെയ്യഭിഷേകത്തിനായി നെയ്യുമായി എത്തിയ ഭക്തര്‍ മുതിരേരി വാള്‍വരവ് കഴിഞ്ഞതിനു ശേഷം നെയ്ക്കിണ്ടികള്‍ വാവലി മുതല്‍ വാവലിക്കെട്ടിന് മുകളിലൂടെ നിരക്കിയാണ് അക്കരെയെത്തിച്ചത്. പിന്നീട് തേടന്‍ വാര്യര്‍ കൊണ്ടുവന്ന ഓടയും തീയും ഉപയോഗിച്ച് കിണ്ടികള്‍ ചൂടാക്കി നെയ്യ് ഉരുക്കി മൂഹൂര്ത്തരാശി വിളിച്ചതോടെ തൃക്കടാരിസ്ഥാനികന് പ്രകാശന് നമ്പൂതിരി ഇവ ഏറ്റുവാങ്ങുകയും വാഴപ്പൊതി മുറിച്ച് കിണ്ടികള്‍ മണിത്തറയില്‍ വെക്കുകയും ചെയ്തു.
പന്തീരടി കാമ്പ്രത്തില്ലത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ ഉഷകാമ്പ്രം നമ്പൂതിരി നെയ്യ് സ്വയംഭൂവില്‍ അഭിഷേകം ചെയ്തു. ഇന്നുരാവിലെ വാകച്ചാര്‍ത്തും കുടയെഴുന്നള്ളത്തും വൈകിട്ട് ഭണ്ഡാരം എഴുന്നള്ളത്തും നടക്കും. ഭണ്ഡാരം എഴുന്നള്ളത്തിനുശേഷമേ അക്കരെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ. ക്ഷേത്രത്തിലെ വഴിവിളക്ക്, അമ്മാറക്കല്‍, മാലോം ദേവസ്ഥാനം എന്നിവിടങ്ങളില്‍ സ്ഥാപിക്കാനുള്ള കുടയാണ് സ്ഥാനികനായ പെരുംകണിശന് ലക്ഷ്മിയമ്മ ഇന്ന് വൈകിട്ട് ക്ഷേത്രത്തിലെത്തിക്കുക. ഇന്ന് ഭണ്ഡാരം എഴുന്നള്ളത്തിന് ശേഷം മാത്രമേ അക്കരെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: