കോട്ടയം: അക്ഷര നഗരിയായ കോട്ടയത്തിന് മോടിപകരാന്‍ ഇനി അക്ഷര ശില്പവും. കോട്ടയം പബ്ലിക്ക് ലൈബ്രറി അങ്കണത്തിലാണ് ശില്പി കാനായി കുഞ്ഞിരാമന് ഒരുക്കിയ അക്ഷര ശില്പം പൂര്‍ത്തിയായത്. ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അക്ഷരശില്പം നാടിന് സമര്‍പ്പിച്ചു.
35 അടി ഉയരത്തില്‍ പബ്ലിക്ക് ലൈബ്രറി അങ്കണത്തിലൊരുക്കിയ ശില്പം അക്ഷരം പഠിപ്പിക്കുന്ന അമ്മയെയാണ് ഓര്‍മ്മിപ്പിക്കുക. അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞ്, പുസ്തകം പിന്നില്‍ അടുക്കിപ്പിടിച്ച് അമ്മയോടു ചേര്‍ന്നുനില്‍ക്കുന്ന പെണ്‍കുട്ടി, നിലത്ത് പുസ്തകം നിവര്‍ത്തി കമിഴ്ന്നുകിടന്നു വായിക്കുന്ന ആണ്‍കുട്ടി എന്നി ശില്പങ്ങള് ചേര്‍ന്നതാണ് അക്ഷര ശില്പം. മലയാളിയുടെ മനസിലെ കുടുംബ സങ്കല്പത്തെ സാധൂകരിക്കുന്ന ഈ റിയലിസ്റ്റിക്ക് -അബ്സ്ട്രാക്ട് കാനായിയുടെ ശൈലിയ്ക്ക് ഉത്തമോദാഹരണമാണ്.
മലമ്പുഴയിലെ യക്ഷി, ശംഖുമുഖത്തെ സാഗര കന്യക, വേളിയിലെ ശില്പ സമുച്ചയങ്ങള്‍ തുടങ്ങിയവയ്ക്കു ശേഷം മറ്റൊരു ശില്പ മനോഹാരിതയാണ് കോട്ടയത്തെ അക്ഷരശില്പ സമുച്ചയം. വനരോദനം, സൂര്യവട്ടം, വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ ശില്പങ്ങളും അനുബന്ധമായി ഇവിടെ തീര്‍ത്തിട്ടുണ്ട്്.
ഇന്നലെ നടന്ന ശില്പ സമര്‍പ്പണ ചടങ്ങില്‍ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്ഷര ശില്പ സമര്‍പ്പണം നടത്തി. ശതോത്തര ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന് നിര്‍വ്വഹിച്ചു. വനം-ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജോസ് കെ. മാണി എം.പി ആശംസ നേര്‍ന്നു. ശില്പി കാനായി കുഞ്ഞിരാമന് അക്ഷര ശില്പവുമായി ബന്ധപ്പെട്ട സന്ദേശം നല്കി. പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള സ്വാഗതവും പബ്ലിക്ക് ലൈബ്രറി സെക്രട്ടറി സി.ജി വാസുദേവന്‍ നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: