ന്യൂദല്‍ഹി: പരിസ്ഥിതി മലിനപ്പെടുത്തുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമകള്‍ക്ക് 25 കോടി രൂപ മുതല്‍ പിഴയും ഏഴുവര്‍ഷം വരെ തടവും ശിക്ഷിക്കാന്‍ നിയമം വരുന്നു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കുന്നതിനായി പരിസ്ഥിതി മലിനപ്പെടുത്തുന്നവരെ അതികഠിനമായി ശിക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നിയമം നിര്‍മ്മിക്കുന്നത്.
പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ ബില്‍ സഭയില്‍ അവതരിപ്പിച്ചേക്കും. നിലവില്‍ പിഴത്തുക സ്ഥാപനങ്ങള്‍ക്ക് അയ്യായിരം രൂപ മാത്രമാണ്. മലിനീകരണത്തിന് പിന്നില്‍ വ്യക്തികളാണെങ്കില്‍ ഇപ്പോള്‍ തടവുശിക്ഷ ഒരുമാസം മുതല്‍ മൂന്നുവര്‍ഷംവരെയാണ്. പൊതുസ്ഥലങ്ങള്‍ മലിനമാക്കുന്ന വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കുന്ന തത്സമയ പിഴയും വന്‍തോതില്‍ വര്‍ദ്ധിപ്പിക്കും. പരിസ്ഥിതി മലിനീകരണം തടയുന്നതിന് നിലവിലുള്ള നിയമം അപര്യാപ്തമാണെന്നും പുതിയ നിയമനിര്‍മ്മാണം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
മലിനീകരണത്തിന്റെ വ്യാപ്തി നോക്കിയാണ് പുതിയ നിയമഭേദഗതിയോടെ ശിക്ഷ കണക്കാക്കുക. അഞ്ചുകിലോമീറ്റര്‍ ചുറ്റളവിന് താഴെയാണ് മലിനപ്പെടുത്തിയതെങ്കില് പിഴ അമ്പതുലക്ഷം മുതല്‍ അഞ്ചുകോടിവരെയാണ്. ഭൂമി,വായു, ജലം എന്നിവയെ മലിനപ്പെടുത്തുന്നതാണ് കണക്കാക്കുക. അഞ്ചു കിലോമീറ്റര്‍ മുതല്‍ 10 കിലോ മീറ്റര്‍ വരെയുള്ള പ്രദേശത്താണ് മാലിന്യമുണ്ടാക്കിയതെങ്കില് പത്തുകോടി രൂപയാണ് പിഴ. പത്തു കിലോമീറ്ററിന് മുകളില്‍ മലിനീകരണം സൃഷ്ടിച്ചാല്‍ 25 കോടിയും അതിലും അധികവും പിഴ ചുമത്താന്‍ പുതിയ ഭേദഗതിയില്‍ വ്യവസ്ഥകളുണ്ടാകും.
പരിസ്ഥിതിമന്ത്രാലയം ചുമത്തുന്ന പിഴയ്ക്കെതിരെ മൂന്നുമാസത്തിനകം ദേശീയ ഹരിത ട്രിബ്യൂണലില്‍ അപ്പീല്‍ പോകണം. എന്നാല്‍ അപ്പീല്‍ പോകണമെങ്കില്‍ പിഴയായി ചുമത്തിയ തുകയുടെ 75 ശതമാനം കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ അടയ്ക്കേണ്ടിവരും. പിഴ അടയ്ക്കാത്തവര്‍ക്ക് ഏഴുവര്‍ഷം വരെയാണ് ജയില്‍ ശിക്ഷ. പിഴ ചുമത്തിയതിനു ശേഷവും മലിനീകരണം തുടര്‍ന്നാല്‍ ഓരോ ദിവസവും 50ലക്ഷം രൂപവീതം പിഴയീടാക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: