കൊച്ചി: അനുഭവത്തിന്റെ സമരപ്പുരയില് നിന്ന് അവര്‍ അറിവിന്റെ അക്ഷരപ്പുലരിയിലേക്ക്. ഒത്തുതീര്‍പ്പില്ലാത്ത പോരാട്ടങ്ങളുടെ ചരിത്രമാണ് തലക്കല്‍ ചന്തുവിന്റേത്. പഴശ്ശിയുടെ കുറിച്യ സൈന്യത്തിന്റെ നായകന് വൈദേശിക ശക്തികളെ വെല്ലുവിളിച്ചത് ചരിത്രത്തിലെ തിളങ്ങുന്ന അധ്യായം. തലക്കല്‍ ചന്തുവിന്റെ പേരിലറിയപ്പെടുന്ന നേര്യമംഗലത്തെ സമരഭൂമിയില്‍ നിന്നും അറിവുകളുടെ ലോകത്തേക്ക് ഒന്‍പത് കുട്ടികള്‍ ഇന്ന് വീണ്ടും യാത്ര തുടങ്ങുമ്പോള്‍ കൂട്ടിനുള്ളത് പാരമ്പര്യത്തിന്റെയും അനുഭവങ്ങളുടെയും കരുത്ത് മാത്രം.
എല്‍കെജിയിലെ കണ്ണനാണ് സമരഭൂമിയിലെ പുതുമുഖ വിദ്യാര്‍ത്ഥി. വിദ്യാര്‍ത്ഥി സംഘത്തിന്റെ നേതാവ് പത്തിലെത്തിയ ജോമോന് ജോയിയും. യുകെജിയിലെ പൃത്ഥ്വി വിഘ്നേശ്വര്‍, എട്ടാം ക്ലാസ്സുകാരായ നവനീത് ബാബു, ജെയ്മോന്, ആറാം ക്ലാസ്സുകാരനായ ജെയ്സണ്‍, അഞ്ചാം ക്ലാസ്സുകാരി ശിവാനി, ഒന്‍പതിലെത്തിയ ദിനു, ഒന്നാം ക്ലാസ്സിലെ സോഫിയ സോമന് എന്നിവരാണ് പ്രതിസന്ധികളെ വെല്ലുവിളിച്ച് ഇന്ന് ക്ലാസ്സിലെത്തുക.
നിര്‍ത്താതെ പെയ്യുന്ന മഴയായിരുന്നു ഇന്നലെ വൈകിട്ട് മുതല്‍. പ്ലാസ്റ്റിക് ഷീറ്റുകള്‍ കുടിലുകളായി നിരന്നു നില്ക്കുന്ന സമരഭൂമി കാറ്റിലും മഴയിലും ഉലഞ്ഞു. അധികൃതര്‍ കനിഞ്ഞില്ലെങ്കില്‍ ഇനിയുള്ള കാലം ഇവര്‍ സ്കൂളിലെത്തേണ്ടിവരിക ഈ കുടിലുകളില്‍ നിന്നായിരിക്കും. കഴിഞ്ഞ വര്‍ഷം വരെ വിവിധ സ്ഥലങ്ങളില്‍ നിന്നും സ്കൂളിലെത്തിയ ഇവരെ സമരഭൂമിയില്‍ ഒന്നിപ്പിച്ചത് സര്‍ക്കാരിന്റെ വാഗ്ദാന ലംഘനവും അധികൃതരുടെ അവഗണനയുമാണ്.
ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വാടക വീടുകളില്‍ കഴിഞ്ഞവരാണ് സമരഭൂമിയിലെ 86 ആദിവാസി കുടുംബങ്ങള്‍. മാര്‍ച്ച് മാസത്തിലാണ് ഇവര്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. തലക്കല്‍ ചന്തു പട്ടികവര്‍ഗ്ഗ കോളനിയെന്നാണ് സമരഭൂമിയുടെ പേര്. ആദിവാസികള്‍ക്കായി ട്രൈബല്‍ വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീക്കിവച്ച ഭൂമിയാണിത്. ഇതിനിടെ ചിലര്‍ക്ക് പട്ടയം നല്‍കിയെങ്കിലും ഭൂമി കാണിച്ച് നല്‍കിയില്ല.
ലഭിച്ച കുറച്ചുപേര്‍ ചതുപ്പു നിലമായതിനാല്‍ ഉപേക്ഷിച്ച് പോവുകയും ചെയ്തു. ഇപ്പോള്‍ സമരത്തിലുള്ള കുടുംബങ്ങള്‍ക്ക് ഭൂമി നല്കുന്നതില് നിന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാകുകയാണ് സര്‍ക്കാര്‍. പുറത്തു നിന്നുള്ളവര്‍ ഭൂമി കൈയേറുന്നതിനെതിരെ നടപടിയെടുക്കാനും അധികൃതര്‍ തയ്യാറാകുന്നില്ല. ഏക്കര്‍ കണക്കിന് സ്ഥലം കൈയേറി സ്വകാര്യ വ്യക്തികള്‍ ഇവിടെ കൃഷിയിറക്കിയിട്ടുണ്ട്. അവകാശം സ്ഥാപിച്ചു കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ആദിവാസികള്‍.
അവര്‍ പക്ഷേ, കുട്ടികളെ പഠിപ്പിക്കാന്‍ വിടുന്നു. അവര്‍ക്ക് ജീവിത പാഠങ്ങള്‍ക്കൊപ്പം ജീവിക്കാനുള്ള പാഠവും പഠിക്കണമെന്ന് രക്ഷിതാക്കള്‍ക്കറിയാം. പഠനത്തിന്റെ വില കുട്ടികള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: