ന്യൂദല്‍ഹി: രാജ്യത്ത് നല്ലദിനങ്ങള്‍ വന്നെത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘അച്ഛേദിന്‍’ എന്നത് ദൃശ്യമായിത്തുടങ്ങിയതായും കേന്ദ്രസര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനത്തെ കുറച്ചുകാണിക്കാനാണ് ചിലരുടെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സിസായ യുഎന്‍ഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിനെതിരായ അക്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഭരണത്തില്‍ പരിപൂര്‍ണ്ണ തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ഉദ്യേശങ്ങള്‍ വ്യക്തവും നടപടികള്‍ ദീര്‍ഘകാലത്തെ മുന്‍നിര്‍ത്തിയും രാജ്യനന്മയ്ക്ക് പ്രയോജനകരവുമായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ വന്‍തോതില്‍ നടന്നിരുന്ന അഴിമതികള്‍ പൂര്‍ണ്ണമായും തടയാന്‍ സാധിച്ചു. ശുദ്ധവും സുതാര്യവും കാര്യക്ഷമതയുമുള്ള സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്.
സര്‍ക്കാരിന്റെ ആദ്യവര്‍ഷ പ്രവര്‍ത്തനങ്ങളില്‍ ജനം സംതൃപ്തരാണെന്ന് വിവിധ സര്‍വ്വേകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതിയായ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ ഇതുസഹായിക്കുമെന്നും മോദി പറഞ്ഞു.
സ്വന്തക്കാര്‍ക്കായി കല്‍ക്കരിയും സ്പെക്ട്രവും തീറെഴുതി നല്കിയവരാണ് തന്റെ സര്‍ക്കാര്‍ കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവമാണെന്ന് ആരോപിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തില്‍ കഴിഞ്ഞ 60 വര്‍ഷത്തെ രാജ്യത്തിന്റെ അവസ്ഥ എല്ലാവര്ക്കും അറിയാം. അവര്‍ പാവപ്പെട്ടവര്ക്കൊപ്പമായിരുന്നെങ്കില് എന്തുകൊണ്ടാണ് ഇപ്പോഴും രാജ്യത്ത് ദാരിദ്ര്യം തുടരുന്നത്. പാവപ്പെട്ടവരെ അവരുടെ പ്രയാസങ്ങളില്‍നിന്നും സഹായിക്കുന്നതിനായി ജന്‍ ധന് യോജനയും ഇന്‍ഷുറന്‍സ് പദ്ധതിയും തന്റെ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ പെന്ഷന് തുക ആയിരം രൂപയാക്കി ഉയര്‍ത്തിയും മുദ്രബാങ്ക് തുടങ്ങിയും സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. രാജ്യത്തെ എല്ലാ സ്കൂളുകളിലും ടോയ്ലറ്റുകള് എന്ന പദ്ധതി ക്രമാനുഗതമായി പുരോഗമിക്കുകയാണ്. സബ്സിഡിതുക പാഴാകുന്നു എന്നു പരിതപിക്കുകയല്ലാതെ പാവപ്പെട്ടവര്‍ക്കുവേണ്ടി ഇപ്പോള്‍ രംഗത്തുള്ള പാര്‍ട്ടി എന്താണ് ചെയ്തത്.എല്‍പിജി സബ്സിഡിയും വിവിധ സ്കോളര്‍ഷിപ്പുകളും സബ്സിഡി ചോരാതെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും ലഭ്യമാക്കി എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.
കേന്ദ്രഭരണ പ്രദേശങ്ങളിലെ പോലീസ് സേനകളില്‍ സ്ത്രീസംവരണം ഏര്‍പ്പെടുത്തിയും കല്ക്കരിലേലത്തിലൂടെ ലഭിച്ച 3 ലക്ഷം കോടിയിലധികം രൂപസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയും ഫെഡറലിസം കാത്തുസൂക്ഷിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ഭൂമിയേറ്റെടുക്കല്‍ ബില്‍ ഏകദേശം 120വര്‍ഷം പഴക്കമുള്ളതാണ്.സ്വാതന്ത്ര്യത്തിനുശേഷവും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ബില്ല് തുടര്‍ന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കര്‍ഷകര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പ്രയോജനമില്ലാത്ത പുതിയ നിയമനിര്‍മ്മാണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ നിയമത്തിനെതിരെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തുകയും തുടര്‍ന്ന് ഭരണത്തിലെത്തിയ തങ്ങളോട് അവര്‍ ആശങ്കകള്‍ പങ്കുവെയ്ക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരുകള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ടുള്ള ഭേദഗതി ബില്ലാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയത്. എന്നാല്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം രാഷ്ട്രീയലക്ഷ്യത്തോടെ മാത്രം ആരംഭിച്ചതാണ്.
മാറുന്ന ലോകത്ത് കര്‍ഷകര്‍ക്കും വികസനത്തിന്റെ പ്രയോജനം ലഭിക്കേണ്ടതുണ്ട്. അവര്‍ക്കും ആശുപത്രികളും വിദ്യാലയങ്ങളും വീടുകളും ആവശ്യമാണ്.പുതിയ ബില്ലുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. എല്ലാവരുമായി സഹകരിച്ചുകൊണ്ട് നിയമനിര്‍മ്മാണം നടത്താനാണ് കേന്ദ്രസര്‍ക്കാരിന് ആഗ്രഹം, മോദി പറഞ്ഞു.
വികസനം, തൊഴില്‍ എന്നിവയില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ. ജാതിമത പരിഗണനകള്‍ക്കപ്പുറത്ത് എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നതാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: