ലക്നോ:ജിത്തു ബന്‍ബാസി ഇന്ന് തികച്ചും സന്തോഷവാനാണ്. യുപിയിലെ വാരാണസിയിലെ ജയപുര ഗ്രാമത്തില്‍ നിന്നുള്ള, മുഷാഹാര്‍ പട്ടിക വര്‍ഗക്കാരനായ ബന്‍ബാസി ഇഷ്ടിക അടുക്കിയുണ്ടാക്കിയ ഒരു താത്ക്കാലിക വീട്ടിലാണ് ഇതുവരെ താമസിച്ചിരുന്നത്. ഇപ്പോള്‍ താമസിക്കുന്നത്,മോദിജിയുടെ അടല്‍ നഗറിലെ മഞ്ഞയും നീലയും ചായം പൂശിയ നല്ലൊരു വീട്ടില്‍.
ഉന്നത ജാതിക്കാര്‍ കുടിവെള്ളം പോലും നിഷേധിക്കുന്ന, പുറം ജാതിക്കാരനാണ് ജിത്തു ബന്‍ബാസി. മുഷാഹാര്‍ ജാതിക്കാര്‍ക്ക് ഇന്ന് നരേന്ദ്ര മോദിയോട് നന്ദി പറയാതിരിക്കാനാവില്ല. വാരാണസിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമം മോദി 2014 നവംബര്‍ ഏഴിന് ദത്തെടുത്തശേഷമാണ് മാറ്റത്തിന്റെ വിത്തുകള്‍ പാകിയത്.കോളനിയുടെ ഉദ്ഘാടനത്തിന് ജിത്തു കാത്തിരിക്കുകയാണ്, അതുകഴിഞ്ഞുവേണം ആ വീട്ടില്‍ താമസിക്കാന്‍.പുതിയ വീടുകള്‍ ലഭിച്ചശേഷം ഗ്രാമീണരും മുഷാഹാറുകളെ കൂടുതല്‍ ബഹുമാനത്തോടെയാണ് കാണുന്നത്, ജിത്തു പറയുന്നു.
മോദിയുടെ വികസനമാതൃക പഠിക്കാനാണ് പത്രപ്രവര്‍ത്തകര്‍ അവിടം സന്ദര്‍ശിക്കുന്നത്. ഇതിനു മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്തത്ര വികസനപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഏഴുമാസത്തിനിടെ തങ്ങളുടെ ഗ്രാമത്തില്‍ നടക്കുന്നതെന്ന് ഗ്രാമീണര്‍ പറയുന്നു.ഗ്രാമത്തിലെ വീടുകളിലെല്ലാം പുതിയ കക്കൂസുകള്‍ പണിതുകഴിഞ്ഞു.പാവപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ പണിതുകഴിഞ്ഞു. വന്‍കിട കമ്പനികളുടെ സാമൂഹ്യസുരക്ഷാ വിഭാഗങ്ങളാണ് ഇവയില്‍ മിക്കവയും നിര്‍മ്മിച്ചിരിക്കുന്നത്.
ജയപുര എന്ന ഗ്രാമത്തെപ്പറ്റി കേള്‍ക്കുന്നതുപോലും പ്രധാനമന്ത്രി മോദി ആ ഗ്രാമം ഏറ്റെടുത്തശേഷമാണ്.ഗ്രാമീണ ബാങ്കിംഗ്, റോഡ് നിര്‍മ്മാണം,സൗരോര്‍ജ്ജ പദ്ധതികള്‍,തുടങ്ങിയവയെല്ലാം വലിയ തോതിലാണ് ഇവിടെ മുന്നേറുന്നത്.ഗ്രാമമുഖ്യ ദുര്ഗാവതീ ദേവിയുടെ വീട്ടില്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ നിരത്തിവച്ചിരിക്കുന്നതും കാണാം.വീട്ടിലേക്കുള്ള പാത മെറൂണ്‍, ഗ്രേ കളര്‍ കട്ടകള്‍ പാകി വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
സോനു പട്ടേല്‍ അഭിമാനത്തോടെയാണ് സൗരോര്‍ജ്ജ റാന്തല്‍ വീട്ടില്‍വരുന്നവരെ കാണിക്കുന്നത്.അടുത്തിടെയാണ് ഇത്തരം റാന്തലുകള്‍ ഇവിടെ വിതരണം ചെയ്തത്.റോഡുകളിലും സൗരോര്ജ്ജവിളക്കുകളാണ്. യൂണിയന് ബാങ്കാണ് തെരുവുകളിലെ സോളാര്‍ റാന്തലുകള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത്.
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ബ്രാഞ്ചില്‍ ജന്‍ധന്‍ യോജന പ്രകാരം മുന്നൂറ് അക്കൗണ്ടുകള്‍ തുറന്നതായി ബാങ്ക് ജീവനക്കാരനായ ഓം പ്രകാശ് പറഞ്ഞു.കര്‍ഷകര്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും ലളിതവായ്പ്പകള് ലഭ്യമാക്കാന്‍ തുടങ്ങി. എന്നാല്‍ തൊഴിലുറപ്പ് പദ്ധതികള്‍ക്ക് കൂടുതല്‍ തുക ലഭിക്കേണ്ടിയിരിക്കുന്നു.അടുത്ത പഞ്ചായത്ത് യോഗത്തില്‍ തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റ് തയ്യാറാക്കും, ദുര്ഗാവതീ ദേവി പറഞ്ഞു.
ജലവിതരണം ഇല്ലാത്തതാണ് ഈ ഗ്രാമത്തിലെ സ്ഥിരം പ്രശ്നം. ആവശ്യത്തിന് വെള്ളം ഇല്ലാത്തതിനാല്‍ പുതിയതായി പണിത പല ടോയ്ലറ്റുകളും ഉപയോഗിച്ചുതുടങ്ങിയിട്ടില്ല. ഇത് വൈകാതെ പരിഹരിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.സെക്കണ്ടറി,ഹയര്‍സെക്കണ്ടറി സ്ക്കൂളിന്റെ അഭാവമാണ് മറ്റൊരു പ്രശ്നം. ഉള്ളവ പത്തും ഇരുപതും കിലോമീറ്ററുകള്‍ അകലെയാണ്. അതിനാല്‍ പെണ്‍കുട്ടികള്‍ പഠനം നിര്‍ത്തുകയാണ്.
പെണ്‍കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തി അത്രയ്ക്ക് അകലെ പഠിക്കാന്‍ വിടാന്‍ രക്ഷിതാക്കള്‍ മടിക്കുകയാണ്.പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. സമയത്ത് ചികില്‍സ കിട്ടാതെ തന്റെ അയല്ക്കാരന് മരിച്ചത് ദുര്‍ഗാവതി ദേവി ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാനസൗകര്യ വികസനത്തില്‍ മുന്നേറുന്ന മോദിജിയുടെ ഗ്രാമത്തില്‍ ഇക്കാര്യങ്ങളിലും മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഗ്രാമീണര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: