കോഴിക്കോട്: കെഎസ്ആര്‍ടിസി പെന്ഷന് വിതരണം ജൂണ്‍ മുതല്‍ സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെടിഡിഎഫ്സി ബിഒടി അടിസ്ഥാനത്തില്‍ കോഴിക്കോട് നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
40 കോടിരൂപയാണ് പെന്ഷന് വിതരണത്തിന് പ്രതിമാസം ആവശ്യമായിവരുന്നത്. 20 കോടി സെസ്സ് പിരിവിലൂടെ കെഎസ്ആര്‍ടിസി തന്നെ കണ്ടെത്തണം. മറ്റൊരു സംവിധാനമുണ്ടാകുന്നത് വരെ 20 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ജൂണ്‍ മാസം പെന്ഷന് തുക ശമ്പളം നല്‍കുന്നത് പോലെ കൃത്യമായി 5-ാം തീയതി വിതരണം ചെയ്യും. ശമ്പളവും പെന്‍ഷനും നല്‍കേണ്ട ബാധ്യത അതത് സ്ഥാപനങ്ങള്‍ക്കാണ്. പ്രത്യേക സാഹചര്യത്തിലാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ബാധ്യത കുറച്ചു കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി ശ്രമിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ആദ്യബസിന്റെ ഫ്ളാഗ് ഓഫ് മന്ത്രി മുനീര്‍ നിര്‍വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം ആറര കോടിയായി വര്‍ദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള 2 മാസത്തെ പെന്ഷന് കുടിശ്ശിക കൊടുത്തു തീര്‍ക്കും. തൊഴിലാളി സംഘടനകളുമായി നാളെ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.
കെഎസ്ആര്‍ടിസിയെ നവീകരിക്കും. 500 കോടി രൂപയുടെ അധികവരുമാനമുണ്ടാക്കാനാണ് കോര്പ്പറേഷന് ലക്ഷ്യമിടുന്നത്. കെടിഡിഎഫ്സി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഉഷാദേവി ബാലകൃഷ്ണന്, കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ആന്റണി ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. ഇടതു മുന്നണി ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: