അഷ്ടാംഗയോഗത്താല്‍ പ്രാണാദികളെ അടക്കി അനാദ്യന്ത പദത്തെ പ്രാപിച്ചവരാണ് യോഗ യോഗികള്‍. യോഗികളാഗ്രഹിക്കുന്നതും ശാന്തവും അകൃത്രിമവുമായ പരമപദം തന്നെ സാംഖ്യംകൊണ്ടും യോഗംകൊണ്ടും നേടുന്ന പദവും അതു തന്നെയാണ് മനസ്സ് യഥാര്‍ത്ഥത്തില്‍ അവസ്തുവാണ്. താന്‍ മരിച്ചു എന്ന് സ്വയം സ്വപ്നം കാണുന്നതുപോലെ വിവേകത്തിന്റെ അഭാവത്തില്‍ വെറുതെ തോന്നപ്പെടുന്നതാണ്.
ഏകാത്മകതത്ത്വത്തിന്റെ നിരന്തരാഭ്യാസം പ്രാണനിരോധം മനോ നിഗ്രഹം ഇവ മൂന്നാണ് മോക്ഷശബ്ദം കൊണ്ട് സംഗ്രഹിച്ചിരിക്കന്നത്. ഈ മുന്നില്‍ ഏതെങ്കിലും ഒന്ന് കൈവന്നാല്‍ മറ്റവയും താനേ സിദ്ധിക്കും. പ്രാണനും മനസ്സും എള്ളും എണ്ണയും പോലെ പൂവും മണവും പോലെ അന്യോന്യം സമ്മേളിച്ചാണിരിക്കുന്നത്. ഒന്നു നശിച്ചാല്‍ രണ്ടും നശിച്ചതുതന്നെ. രണ്ടിനേയും നാശമാകുന്ന ക്രമത്തില്‍ ജീവിതത്തില്‍ വിലക്കപ്പെട്ടതും പരമപവിത്രവുമായത് ഇതു തന്നെയാണ്.
നിര്ദ്ദോഷഭ്യാസത്താല് സ്വരൂപസിദ്ധി ഉണ്ടാകുന്നതുവരെ ചിത്തത്തെ പ്രമാണികമായി ഏകാത്മ തത്ത്വത്തില്‍ ഉറപ്പിക്കേണ്ടതാണ്. സങ്കല്പങ്ങള് നശിച്ച് വിശുദ്ധമായ മനസ്സ് ഏതൊന്നിലാണോ ഏകാന്തമായി ഭവിക്കുന്നത് ആ രൂപത്തില്‍ തന്നെ ആയിത്തീരുന്നു. പണ്ട് വിന്ധ്യപര്‍വതത്തിലുള്ള ഒരു വലിയ കാട്ടില്‍ വലിയ ആകാരത്തോടുകൂടി ഒരു വേതാളം വസിച്ചിരുന്നു. വനത്തിലും ചിലപ്പോള്‍ പരിസരപ്രദേശങ്ങളിലും അത് ഭക്ഷണം തേടി അലയാറുണ്ടായിരുന്നു ഒരിക്കല്‍ ജനവാസപ്രദേശത്ത് അത് ഭക്ഷണംതേടി എത്തിച്ചേര്‍ന്നു. അവിടെ മാംസം മുതലായ വസ്തുക്കളാല്‍ ജനങ്ങള്‍ നടത്തി വന്നിരുന്ന പൂജകളുടെ ദേവതാഭാഗം അനുഭവിച്ച് തൃപ്തനായി വസിച്ചുവന്നു. ഭക്ഷണമില്ലാതെ വിശന്നിരുന്നാലും ആ സത്വം നിര്‍ദ്ദോഷിയായ ഒരാള്‍ മുന്നില്‍ വന്നു പെട്ടാലും ഉപദ്രവിക്കറില്ല.
ആ സത്വം ധര്‍മ്മമനുസരിച്ച് അപരാധികളായ മനുഷ്യരെ ഭക്ഷിക്കണമെന്ന് തീരുമാനിച്ചുറച്ച് മറ്റൊരു നഗരത്തില്‍ പ്രവേശിച്ചു. രാത്രിയില്‍ ഗൂഢസഞ്ചാരത്തിനായി ഇറങ്ങിത്തിരിച്ച രാജാവിനെത്തന്നെ ആ വേതാളം വഴിയില്‍ കണ്ടുമുട്ടി. അല്പനേരം സുക്ഷിച്ചു നോക്കിയ ശേഷം വേതാളം ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ഘോരശബ്ദത്തില്‍ രാജാവിനോട് പറഞ്ഞു ഹേ രാജന് അങ്ങ് ഭയങ്കരനായ ഈ വേതാളത്തിന്റെ വായില്‍ അകപ്പെട്ടു കഴിഞ്ഞു. എങ്ങോട്ടാണു യാത്ര എവിടെക്കായാലും വിട്ടയക്കാന്‍ ഞാന്‍ നിശ്ചയിച്ചിട്ടില്ല. ഇതുകേട്ട് ധീരനായ രാജാവ് ചഞ്ചലനും അക്ഷോഭ്യനുമായി പറഞ്ഞു അല്ലയോ വേതാളമേ നീ നീതിവിരുദ്ധമായി ബലാല്‍ക്കരേണ എന്നെ ഭക്ഷിക്കുന്ന പക്ഷം നിന്റെ തല ആയിരംനുറുങ്ങായി പൊട്ടിച്ചിതറും.
ഇതുകേട്ട് വേതാളം പറഞ്ഞു. രാജന് അന്യായമായി ഞാന്‍ അങ്ങയെ ഭക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്റെ ചില സംശയങ്ങള്‍ക്ക് മറുപടി നല്കിയാല് അങ്ങ് സുരക്ഷിതനായിരിക്കും.
രാജാവ് പറഞ്ഞു, ചോദിച്ചു കൊള്ളുക. ചോദ്യം! ഏതൊരു സൂര്യന്റെ രശ്മികളിലാണ് ബ്രഹ്മാണ്ഡകോടികള്‍ കൃശാണുക്കളായി ഭവിക്കുന്നത്?
ഇതിനു മറുപടിയായി മഹാരാജാവ് പറഞ്ഞു വേതാളമേ നീ സാരജ്ഞനെന്ന് ബോധ്യമായി ഉത്തരം കേട്ടുകൊള്ളുക സര്‍വത്തിലും പ്രകാശം വീശുമാറ് ഉദിച്ചു വിളങ്ങുന്ന ചില് സൂര്യന് എല്ലാറ്റിലും രശ്മികള്‍ വ്യാപിപ്പിച്ച് ജീവരൂപത്തില്‍ സര്‍വ അന്ത:ക്കരണങ്ങളേയും പ്രവര്‍ത്തിപ്പിക്കുന്നു. ഈ ഭൂവന ഭോഗങ്ങളെല്ലാം ആ സൂര്യ രശ്മിയിലെ ത്രാസരേണുക്കളാണ് വിജ്ഞാനസ്വരൂപനായ ആ ജ്യോതിഷ്മാന്റെ കാന്തിപ്രസരണത്താല് തനിയെ ഉത്ഭവിക്കുകയും നശിക്കുകയും ചെയ്യുന്നു.
രാജാവിന്റെ ഉത്തരം ശ്രവിച്ച വേതാളം ഏതൊരു മാതരിശ്വാവില് മഹാകാശങ്ങളാകുന്ന രേണുക്കള്‍ സ്ഫുരിച്ചു കൊണ്ടിരിക്കുന്നത് എന്ന തന്റെ രണ്ടാമത്തെ സംശയം പ്രകടിപ്പിച്ചു.
ഇതിന്നു മറുപടിയായി കാലസത്ത, ആകാശസത്ത, വായുസത്ത ചിദ്രുപമായ ശുദ്ധചൈതന്യസത്ത, ഇത്യാദിചേതനാ-അചേതനാ രൂപമായ ചിദ്ബിംബങ്ങളെല്ലാം പൂവില്‍ മണം പോലെ പരമാത്മാവില്‍ തത് രൂപമായും അല്ലാതെയും സ്ഫുരിച്ചുകൊണ്ടിരിക്കുന്ന ചഞ്ചലരജസ്സുകളാകുന്നു എന്ന് മറുപടി പറഞ്ഞു.
ഇതു കേട്ട വേതാളം തന്റെ മൂന്നാമത്തെ സംശയ നിവര്‍ത്തിക്കായി ”സ്വപ്നത്തില്‍ നൂറു കണക്കിലും ആയിരക്കണക്കിലും സ്വപ്നാന്തരങ്ങളെ പ്രാപിക്കുകയും ഉപേക്ഷിക്കുകയും ചെയ്താലും ഭാസുരമായ സ്വരൂപത്തെ ത്യജിക്കാതിരിക്കുന്നതാരാണ് എന്ന് ചോദിച്ചു.
ഈ സംശയനിവാരണത്തിനായി മഹാ സ്വപ്നമായ ജഗത്തില്‍ ജനനമരണത്തെ ക്ഷുദ്രസ്വപ്നങ്ങള് അനവധി കഴിഞ്ഞുപോയാലും ജീവന് ആദിമമായ തന്റെ ബ്രഹ്മസ്വരൂപത്തെ ത്യജിക്കുന്നില്ല എന്ന് മറുപടിയായി പറഞ്ഞു.
വേതാളം വീണ്ടും തന്റെ നാലാമത്തെ സംശയം രാജാവിനോടുണര്‍ത്തിച്ചു. വാഴയുടെ തടി ഉള്ളിലുള്ളില്‍ പോളകളാല്‍ നിറഞ്ഞും അതിന്നുള്ളില്‍ കട്ടിയായി വസ്തുരൂപത്തില്‍ ഇരിക്കുന്നതുപോലെ ഏതൊരു സൂക്ഷ്മശക്തിയുടെ പരിഭാഷയായിട്ടാണ് ഈ വിശ്വം വിളങ്ങുന്നത്.വാഴത്തണ്ട് ഉള്ളില്‍ പോളകളില്‍ തന്നെ നിറയപ്പെട്ടിരിക്കുന്നത് പോലെ ഈ വിശ്വം ബ്രഹ്മൈക വിവര്ത്തിതമാകുന്നു എന്ന് രാജാവ് പറഞ്ഞു നിര്‍ത്തി.
വേതാളം തന്റെ അഞ്ചാമത്തെ സംശയം രാജാവിനോടവതരിപ്പിച്ചു. രാജന് എണ്ണമറ്റ ബ്രഹ്മാണ്ഡങ്ങള്‍, ആകാശം, സൂര്യമണ്ഡലം, മഹാമേരു ഇവ അണുത്വത്തില് തന്നെ വര്‍ത്തിക്കുന്നു. ഇത് ഏതൊന്നിന്റെ പരമാണുക്കളാണ്.
കണ്ടറിയാനോ കൈക്കലാക്കാനോ കഴിയാത്തതുകൊണ്ട് പരമാത്മാവ് അണുസ്വരൂപമാണ് അനന്തമായ അത് സര്വമായി ഭവിക്കുന്നു. ഗുഹ്യമായ ആത്മാവിന് മേരു തുടങ്ങി എല്ലാം പരമാണുപ്രായങ്ങളാണ്.വേതാളം അടുത്തതായി ആറാമത്തേയും അവസാനത്തേതുമായ സംശയം രാജാവിനോട് വിവരിച്ചു.
ഈ ജഗത്രയം അവയവരഹിതമായ ഏതു പരമാണു പര്‍വതത്തിന്റെ ഉള്ളിലുള്ള ശിലാവിശേഷത്തിന്റെ കാമ്പയാണ് വര്‍ത്തിക്കുന്നത്.
ഈ സംശയ നിവാരണത്തിനായി രാജാവു പറഞ്ഞു ”പുരുഷന് അഥവാ ആത്മാവ് അലഭ്യത്വം നിമിത്തം പരമാണുവും ഗുഹകളില്‍ കാറ്റെന്നപോലെ ശബ്ദ പൂരണാനുഭവം നിമിത്തം മഹാഗിരിയുമാകുന്നു. സ്ഥൂല പ്രപഞ്ച രൂപേണ അവയവമുള്ളവനാണെങ്കിലും വാസ്തവത്തില്‍ അവയവഹീനനാണ്.
സര്വാധിഷ്ഠാന ഭൂതമായ ആത്മാവിന് ഉള്‍ക്കാമ്പായി വിളങ്ങുന്നത് വിജ്ഞാനവും ജഗത്രയം വിജ്ഞാനമധ്യസ്തവും ആകയാല്‍ അതിനെ പ്രസ്തുത പരമാണു പര്‍വതത്തിന്റെ അന്ത:ശിലയുടെ മജ്ജയായി കരുതപ്പെടാം രാജാവിന്റെ സമഞ്ജസമായ മറുപടിയാല്‍ വിവേകിയായിത്തീര്ന്ന വേതാളം സ്വരൂപജ്ഞാന വിശിഷ്ടമായ ശാന്തിയെ പ്രാപിച്ചു.
അതുകൊണ്ട് കുമാരാ നീ ബാഹ്യവിഷയങ്ങളില്‍ നിന്ന് മനസ്സിനെ വേര്‍പെടുത്തി സ്വരൂപനിഷ്ഠമായ അന്തരാത്മാവില്‍ സമര്‍പ്പിച്ച് ആചാരക്രമവും പാരമ്പര്യവുമനുസരിച്ച് വന്നു ചേരുന്ന കര്‍മ്മങ്ങളനുഷ്ഠിച്ചു കൊണ്ട് ഒന്നിലും ഇച്ഛയില്ലാതെ ശാന്തഹൃദയനായിത്തീരുക. മനസ്സുകൊണ്ടു തന്നെ മനസ്സിനെ ആകാശവസ്തുവാക്കി സര്‍വത്ര സമദൃഷ്ടിയോടെ മൗനമവലംഭിച്ച് ശാന്തനായി വസിക്കുക സ്ഥിരബുദ്ധിയോടെ ദൈവപ്രാപ്തമായതിനെ മാത്രം അനുവര്‍ത്തിക്കുന്ന വിദ്വാന് ഭഗീരഥനെപ്പോലെ ഏതു കാര്യവും ദു:സ്സാദ്ധ്യമല്ല.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: