കൈലാസപര്‍വ്വതത്തില്‍ പരിശുദ്ധമായ ആലയത്തില്‍ രത്നപീഠത്തില് മുനികളാലും സിദ്ധന്മാരാലും സേവിതനായി ധ്യാനനിഷ്ഠനായിരിക്കുന്ന മുക്കണ്ണനും നീലകണ്ഠനുമായ പരമശിവനെ വന്ദിച്ചുകൊണ്ട് മടിത്തട്ടിലിരിക്കുന്ന ഭഗവതിയും ഹിമവല്പുത്രിയുമായ ശ്രീപാര്‍വ്വതി ചോദിച്ചു: സര്‍വ്വത്തിനും ആത്മാവായിരിക്കുന്ന ഹേ നാഥ, ഹേ പരമേശ്വരാ, എല്ലാവരെയും പോറ്റുന്നവനും സര്‍വലോകവും ആവാസസ്ഥാനമാക്കിയവനും, സര്‍വേശ്വരനും ശരണാഗതജനപ്രിയനും ജഗന്നായകനുമായ ഹേ, ശങ്കരാ, കരുണാസാഗരമായവനേ അത്യന്തം രഹസ്യമായ വസ്തുവാണെങ്കിലും മഹാന്മാരായ ഗുരുക്കന്മാര് ഭക്തിവിശ്വാസമുള്ളവര്ക്ക് ഉപദേശം നല്‍കുമെന്ന് കേട്ടിട്ടുണ്ട്. ഞാനും ആകാംക്ഷയോടെ ചോദിക്കുകയാണ്, എന്നോടു കാരുണ്യമുണ്ടെങ്കില്‍ എനിക്കു ശ്രീരാമദേവതത്ത്വം ഉപദേശിച്ചുതരണം.
ഒരാള്‍ ആത്മതത്ത്വം ഗ്രഹിക്കണമെങ്കില്‍ ചില യോഗ്യതകള്‍ സമ്പാദിച്ചിരിക്കണം. പത്താംക്ലാസു പാസാകാതെ കോളേജില്‍ ചേരാന്‍ പറ്റില്ലല്ലോ. ശ്രീപരമേശ്വരനും പാര്‍വതിയും സാധാരണ ഭാര്യാഭര്ത്താക്കന്മാരല്ലായിരുന്നു. ജഗത് മാതാപിതാക്കളാണ്. പക്ഷേ ഗുരുവും ശിഷ്യയും കൂടിയായിരുന്നു. ശിവനില്‍നിന്നും താന്‍ എന്തൊക്കെ അറിവുനേടിയെന്ന് പാര്‍വതി തന്നെ പറയുന്നു. 96 തത്ത്വങ്ങള്‍, എല്ലാവിധ ശാസ്ത്രങ്ങളും അദ്ധ്യാത്മിക ജ്ഞാനം, വൈരാഗ്യാദി ഭക്തിലക്ഷണം, സാംഖ്യയോഗദര്ശനം, ക്ഷേത്രോപവാസഫലം, യാഗാദി കര്‍മ്മഫലങ്ങള്‍, തീര്‍ത്ഥാടനത്തിന്റെ ഫലങ്ങള്‍, ദാനധര്മ്മഫലങ്ങള്, വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ എന്നിവയൊക്കെ ഗ്രഹിച്ചു. ബന്ധമോക്ഷങ്ങളുടെ കാരണം മനസ്സിലാക്കിയതിനാല്‍ അജ്ഞാനമറയും നീങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ താന്‍ ശ്രീരാമദേവതത്ത്വം ഗ്രഹിക്കാന്‍ തികച്ചും യോഗ്യയായി. അങ്ങേയ്ക്കതു ബോധ്യമായെങ്കില് തനിക്കതുപദേശിച്ചുതരണം. അങ്ങല്ലാതെ അതു പറഞ്ഞുതരുവാന്‍ മറ്റൊരാളില്ല.
പരമശിവനു സന്തോഷമായി. കാരണം പാര്‍വതി പരമഭക്തയാണ്. ശ്രീരാമതത്ത്വം അറിയണമെന്ന് ആകാംക്ഷയുണ്ടായത് മഹാഭാഗ്യവും ഇതുവരെ ആരും തന്നോടിതു ചോദിച്ചില്ല. താനാര്‍ക്കും പറഞ്ഞുകൊടുത്തിട്ടുമില്ല. അതിശയരമായ ഭക്തികൊണ്ടു മാത്രമേ ഏറ്റവും രഹസ്യമായ പരമാത്മതത്ത്വം ഗ്രഹിക്കാന്‍ സാധിക്കൂ. ശ്രീരാമന് പരമത്മാവുതന്നെയാണ്. പ്രകൃതിക്കു കാരണക്കാരനും ആദി മദ്ധ്യാന്തമില്ലാത്ത പരബ്രഹ്മവുമാണ്. അദ്ദേഹത്തെ അജ്ഞാനികള്‍ അവരുടെ മനസ്സ് മായകൊണ്ട് മൂടികിടക്കുന്നതിനാല്‍ രാമനെ മനുഷ്യനെന്നു പറയുന്നു. രാമന്റെ രഹസ്യം സീതാ-രാഘവ, ഹനൂഷ് സംവാദത്തിലൂടെ ഞാന്‍ നിനക്ക് ഉപദേശിച്ചുതരാം.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: