പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷവിഭാഗത്തില്‍ ലോക രണ്ടാം നമ്പറും സ്വിസ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ട് മണിക്കൂറും 10 മിനിറ്റും നീണ്ടുനിന്ന കളിയില്‍ ഫ്രഞ്ച് താരം ഗെയ്ല് മോണ്‍ഫില്‍സിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ അവസാന എട്ടിലേക്ക് കുതിച്ചത്. സ്കോര്‍: 6-3, 4-6, 6-4, 6-1. കഴിഞ്ഞ ദിവസം മഴമൂലം തടസ്സപ്പെട്ട മത്സരമാണ് ഇന്നലെ പുനരാരംഭിച്ചത്.
വനിതാ വിഭാഗത്തില്‍ നിലവിലെ ജേത്രിയും രണ്ടാം നമ്പറുമായ റഷ്യയുടെ മരിയ ഷറപ്പോവക്ക് അടിതെറ്റി. 13-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയാണ് റഷ്യന്‍ സുന്ദരിക്ക് മടക്കടിക്കറ്റ് സമ്മാനിച്ചത്. ഒരു മണിക്കൂറും 49 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷറപ്പോവക്കെതിരെ സഫറോവയുടെ അട്ടിമറിവിജയം. സ്കോര്‍: 7-6 (7-3), 6-4. രണ്ട് സെറ്റുകളിലും വ്യക്തമായ മേധാവിത്വം ഉറപ്പിച്ചായിരുന്നു സറഫോവയുടെ മുന്നേറ്റം. ആദ്യ സെറ്റില്‍ ഷറപ്പോവ മികച്ച പോരാട്ടമാണ് നടത്തിയതെന്ന് സറഫോവ പറഞ്ഞു. ഷറപ്പോവയെ ഇതിനു മുന്‍പ് പരാജയപ്പെടുത്തിയിട്ടില്ല. അതിനു വേണ്ടി നന്നായി പരിശ്രമിച്ചു. അതാണ് എന്നെ വിജയിപ്പിച്ചത് സറഫോവ പറഞ്ഞു.
ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസ് ക്വാര്‍ട്ടറിലേക്ക് കുതിച്ചു. നാട്ടുകാരിയായ സോളന്‍ സ്റ്റെഫാന്‍സിനെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് സെറീന അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. സ്കോര്‍: 1-6, 7-5, 6-3. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ആവേശകര പോരാട്ടത്തിനൊടുവിലായിരുന്നു സെറീനയുടെ പടയോട്ടം. ആദ്യ സെറ്റില്‍ ഒന്നു പൊരുതാന്‍ പോലും കഴിയാതെ കീഴടങ്ങിയ സെറീന തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നാണ് വിജയം കരസ്ഥമാക്കിയത്.
പതിനേഴാം സീഡ് ഇറ്റലിയുടെ സാറ ഇറാനി ജര്‍മ്മന്‍ സുന്ദരി ജൂലിയ ജോര്‍ജസിനെ 6-2, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി അവസാന എട്ടില്‍ ഇടംപിടിച്ചു. ഇരുപത്തിയൊന്നാം സീഡ് സ്പാനിഷ് സുന്ദരി ഗാര്‍ബിനെ മുഗുരുസയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ താരം ഫഌവിയ പെന്നറ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഗാര്‍ബിനെ അവസാന എട്ടില്‍ ഇടംപിടിച്ചത്.
സ്കോര്‍: 6-3, 6-4. സഫറോവയാണ് ഗാര്‍ബിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ എതിരാളി.
പുരുഷ വിഭാഗത്തില്‍ മൂന്നാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ ക്വാര്‍ട്ടറിലെത്തി. ഫ്രഞ്ച് താരം ജെര്‍മി ചാര്‍ഡിയെ വാശിയേറിയ നാല് സെറ്റ് പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് മുറെ മുന്നേറിയത്. രണ്ട് മണിക്കൂറും 51 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 6-4, 3-6, 6-3, 6-2 എന്ന സ്കോറിനായിരുന്നു മുറെയുടെ കുതിപ്പ്.
ഒമ്പതാം സീഡ് ക്രൊയേഷ്യയുടെ മാരിന് സിലിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി ഏഴാം സീഡ് സ്പാനിഷ് താരം ഡേവിഡ് ഫെററും ക്വാര്‍ട്ടറിലെത്തി. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ 6-2, 6-2, 6-4 എന്ന സ്കോറിനായിരുന്നു ഫെററുടെ വിജയം.
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ വിജയിച്ച് എട്ടാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്ക, അഞ്ചാം സീഡ് കി നിഷികോരി തുടങ്ങിയവര്‍ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ നാലാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ബര്‍ഡിച്ച് ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയോട് പരാജയപ്പെട്ട് പുറത്തായി. ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി നാട്ടുകാരനായ വാവ്റിങ്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: