വുഹാന്‍: ഇരുപത്തിയൊന്നാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ ചൈനയിലെ വുഹാനില്‍ കൊടിയേറ്റ്. ചൈനീസ് ആധിപത്യം ഉറപ്പാകുമെന്ന് കരുതപ്പെടുന്ന മീറ്റില്‍ ഇന്ത്യയും മികച്ച താരങ്ങളെയാണ് അണിനിരത്തുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യ ഇവിടെ പ്രതീക്ഷിക്കുന്നത്.
2013-ല്‍ പൂനെയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ട് സ്വര്‍ണ്ണവും 6 വെള്ളിയും 9 വെങ്കലവുമടക്കം ആറാം സ്ഥാനത്തായിരുന്നു. 16 സ്വര്‍ണ്ണവും 6 വെള്ളിയും അഞ്ച് വെങ്കലവുമടക്കം 27 മെഡലുകള്‍ നേടിയ ചൈനയായിരുന്നു ഒന്നാമത്. ഇത്തവണയും ചൈനയുടെ ആധിപത്യത്തിന് എതിരുണ്ടാവാനിടയില്ല.
കഴിഞ്ഞ തവണ 101 അംഗ സംഘമായിരുന്നു ഇന്ത്യ ആതിഥേയത്വം വഹിച്ച ഇരുപതാമത് മീറ്റില്‍ രാജ്യത്തിന് വേണ്ടി ഇറങ്ങിയത്. പുരുഷന്മാരുടെ ഡിസ്ക്കസ് ത്രോയില്‍ വികാസ് ഗൗഡയും വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ ടിന്റു ലൂക്കയും അനു മറിയം ജോസ് എന്നീ മലയാളികള്‍ അടങ്ങിയ ടീമുമാണ് സ്വര്‍ണ്ണം നേടിയത്. ഇത്തവണ റിലേ ടീം അംഗങ്ങളുള്‍പ്പെടെ 47 പേരാണ് പുരുഷ-വനിതാ വിഭാഗങ്ങളിലായി ഇന്ത്യക്ക് വേണ്ടി അണിനിരക്കുന്നത്.
കഴിഞ്ഞ പൂനെ മീറ്റിലെ വെള്ളിമെഡല്‍ ജേതാക്കളായ പ്രേംകുമാര്‍ (ലോങ്ജമ്പ്), എം.ആര്. പൂവമ്മ (400 മീ.), വെങ്കല ജേതാക്കളായ ടിന്റു ലൂക്ക (800 മീ.), മയൂഖ ജോണി (ലോങ്ജമ്പ്) തുടങ്ങിയവര്‍ ഇത്തവണയും രാജ്യത്തിനായി അങ്കത്തിനിറങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: