ന്യൂദല്‍ഹി: മാഗി നൂഡില്‍സിന്റെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് മുസഫര്‍പൂര്‍ കോടതി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
മാഗി ന്യൂഡില്‍സിന്റെ ഉത്പാദകരായ നെസ്ലെഇന്ത്യയ്ക്കെതിരെയും ബ്രാന്‍ഡ് അംബാസഡര്‍മാരായ നടന് അമിതാഭ് ബച്ചന്, നടി മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരെയാണ് നടപടി.
അനുവദനീയമായതിലും കൂടിയ തോതില്‍ രാസവസ്തുക്കളും ലെഡും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗി നൂഡില്‍സ് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ ഉത്തര്‍പ്രദേശിലെ ആഭ്യന്തര കോടതി താരങ്ങള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.
മാഗി നൂഡില്‍സ് ബ്രാന്‍ഡുമായി നിലവില്‍ കരാര്‍ ഇല്ലെന്നാണ് അമിതാഭ് ബച്ചന്റെ വിശദീകരണം. ഉല്പന്ന മികവ് ഗുണനിലവാരം പുലര്‍ത്തുന്നതായി കമ്പനി ഉറപ്പു നല്‍കിയിട്ടുണ്ടെന്നു മാധുരി ദീക്ഷിതും പറയുന്നു.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും മാഗി നൂഡില്‍സ് സാംപിളുകള്‍ ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) പരിശോധിക്കുന്നതായി കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പസ്വാന് അറിയിച്ചിരുന്നു. മായം ചേര്‍ക്കല്‍ തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ ഉല്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ തെറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. എഫ്എസ്എസ്എഐ നടത്തുന്ന പരിശോധനാ ഫലം മൂന്നു ദിവസത്തിനുള്ളില്‍ ലഭിക്കും. ഇതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: