ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിലെ അഴിമതി വിരുദ്ധ ബ്രാഞ്ചില്‍ ഗവര്‍ണറുടെ അനുവാദത്തോടെയല്ലാതെ ഒരു തരത്തിലുള്ള നിയമനങ്ങളും നടക്കില്ലെന്ന് കേന്ദ്രം.
ദല്‍ഹിയിലെ അഴിമതി വിരുദ്ധ ബ്രാഞ്ചില്‍ ബീഹാറില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് നീക്കം നടക്കുന്നുണ്ട്. അതും ഗവര്‍ണറുടെ അനുവാദമില്ലാതെ. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ഇതോടെ ലഫ് ഗവര്‍ണര്‍ ജംഗും കേജ്രിവാള് സര്‍ക്കാരും തമ്മില്‍ പുതിയ കലഹങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
സിആര്‍പിസി വകുപ്പ് അനുസരിച്ച് എസിബിയും(ആന്‍ഡി കറപ്ഷന്‍ ബ്രാഞ്ച്) ദല്‍ഹി പോലീസും ലഫ് ഗവര്‍ണറുടെ കീഴില്‍ വരുന്നതാണ്. അതിനാല്‍ ഗവര്‍ണര്‍ തന്നെയാണ് നിയമനത്തിന്റെ അവസാന വാക്കെന്നും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
ഒരു സംസ്ഥാനത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തോന്നിയപോലെ നിയമനം നടത്താന്‍ അവകാശമില്ല. അതിന് അവകാശമുള്ള അതോറിറ്റിയുടെ സ്റ്റാമ്പോടെയുള്ള അംഗീകാരം വേണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: