മഹര്‍ഷി പറഞ്ഞു രാമാ കഴിഞ്ഞ ഏഴാമത്തെ മന്വന്തരത്തില്‍ ആദ്യ ദ്വാപരയുഗത്തില്‍ മാളവരാജ്യാധിപതിയായി ശിഖിധ്വജന്‍ എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം ശൂരനും സര്വഗുണാസ്പദനുമായിരുന്നു. സൗരാഷ്ടരാജാവിന്റെ മകള്‍ ചൂഡാലായിരുന്നു അദ്ദേഹത്തിന്റെ പട്ടമഹിഷി നൃത്തഗീതാതികളില് സമര്‍ത്ഥരായിരുന്ന അവര്‍ പരസ്പര സൗഹാര്‍ദ്ദത്തോടെ വിവിധ വിനോദങ്ങളില്‍ ലയിച്ചും, യൗവ്വന ലീലകളില്‍ രമിച്ചും, തൃതീയ പുരുഷാര്ത്ഥാനന്ദം അനുഭവിച്ചു വസിച്ചു വന്നു. സംവത്സരങ്ങള്‍ പലതും കഴിയവെ താരുണ്യം നശിച്ച് ജരാനര ആരംഭിക്കാന്‍ തുടങ്ങിയപ്പോള്‍, യൗവ്വനത്തിലെ ക്ഷണഭംഗുരമായ സുഖത്തെക്കുറിച്ച് ചിന്തിതരായി.
മഴവെള്ളപ്പാച്ചലിനു സമം ഓടി മറയുന്ന യൗവ്വനത്തേയും, വില്ലില്‍ തൊടുത്ത അമ്പുപോലെ പാഞ്ഞു പോകുന്ന സുഖത്തേയും അവര്‍ ആ ഐശ്വര്യത്തോടെ ഓര്‍ത്തു. ലഭിച്ച ശേഷം മനോസുഖം നല്കത്തക്ക ശോഭനമായ ഒന്നും തന്നെ ഈ സംസാരത്തിലില്ലെന്ന തീരുമാനത്തോടെ അവര്‍ അദ്ധ്യാത്മശാസ്ത്ര ചിന്തയില്‍ മുഴുകി. മനസ്സും പ്രാണനും, നിഷ്ഠയും, ആശയും, ആഗ്രഹവുമെല്ലാം ജ്ഞാനത്തില്‍ സമര്‍പ്പിച്ചു ജ്ഞാനികളെ പൂജിച്ച് അദ്ധ്യാത്മ ശാസ്ത്രം നിരന്തരമായി അഭ്യസിക്കുകയും അന്യോന്യം ബോധിപ്പിക്കുകയും അതില്‍ തന്നെ പ്രീതരും തല്പരരുമായിത്തീര്ന്നു.
ഇവരില്‍ വിശേഷിച്ചും ചൂഡാല ആരംഭക്രമത്തോടെ അദ്ധ്യാത്മജ്ഞാനികളില് നിന്നും ജ്ഞാനോപദേശങ്ങള്‍ സ്വീകരിച്ചു ബൂദ്ധി പ്രകാശിച്ച് രാപ്പകല്‍ ആത്മചിന്തയില്‍ മുഴുകി.
ആത്മാന്വേഷണം തുടങ്ങിയ അവള് ഞാനെന്നഭിമാനിക്കുന്നത് എന്തിനെയാണെന്നും സംസാര ബോധം ആരെ ബാധിക്കുന്നെന്നും. അത് എവിടെ നിന്ന് എങ്ങനെയുണ്ടായി എന്നും ചിന്തിക്കാന്‍ തുടങ്ങി. ജഡമായ ശരീരം താനല്ലെന്നും കര്‍മ്മേന്ദ്രിയങ്ങളും, മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിവയെല്ലാം തന്നെ ജഡങ്ങളാണെന്നും ബുദ്ധിയുടെ പ്രേരണയാലാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും കല്പിത സ്വഭാവനായ ജീവന് പ്രാണരൂപയായി മറ്റേതോ ശക്തിയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നു എന്നല്ലാതെ സ്വതന്ത്രവും സ്വന്തവുമായ ഒരു സത്ത അതിനില്ലെന്നും മനസ്സിലാക്കി. അനാദിയും, ആത്മസ്വരൂപിയുമായ ചിന്മാത്രത്താലാണ് ജീവന് നിലനില്‍ക്കുന്നതെന്നും ബോധ്യമുള്ളവളായി. അസത്യവും ജഡവുമായ ചേത്യാശയത്തിന്റെ ചേര്‍ച്ചമൂലം ചിന് സ്വരൂപം സ്വന്തം രൂപം വെടിയുന്നു. ദൃശ്യ ബന്ധത്തില്‍ ജഡമായും ശൂന്യമായും അസത്തായും ഭവിച്ചാലും വീണ്ടും ചൈതന്യത്തിന്റെ പ്രവേശനമുണ്ടാകുമ്പോള് പ്രബുദ്ധമാകും.
ഏകാഗ്രമായ ധ്യാനം ഉറയ്ക്കുമ്പോള്‍ മനസ്സും, ബൂദ്ധിയും, ഇന്ദ്രിയങ്ങളുമില്ല മറിച്ച് മഹാ സത്ത എന്നുപറയപ്പെടുന്ന പരിശുദ്ധ ചിത്തുമാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന സത്യം അവള് മനസ്സിലാക്കി. നിഷ്കളങ്കയും, നിഖിലാത്മികയും, നിര്‍മ്മലയും, നിത്യ പ്രകാശകയുമായ ആ ചിച്ഛക്തി തന്നെയാണ് ഒരേ സമയത്ത് എങ്ങും നിറഞ്ഞ് നില്‍ക്കുന്നത്്. അതുതന്നെയാണ് ബ്രഹ്മം, പരമാത്മാവ്, എന്നീ പേരുകളില്‍ അറിയപ്പെടുന്നതും.
ചൂഡാല ഈ വിധം ചിന്തിച്ച് നിത്യയോഗത്താല് മനസ്സിനെ അന്തര്‍ മുഖമാക്കി ആത്മാവില്‍ തന്നെ രമിച്ചു. ആസക്തിയും, ഇഷ്ടാനിഷ്ടങ്ങളും, അപേക്ഷയും, ഉപേക്ഷയുമില്ലാതെ പരമാത്മ ലാഭത്താല്‍ പരിപൂര്‍ണ്ണ ഹൃദയത്തോടെ ബ്രഹ്മാനന്ദപദത്തേയും അതിക്രമിച്ച് സത്താ മാത്രത്തെ പ്രാപിച്ചു. ആത്മോദയത്താല്‍ പ്രകാശിത മനോഹരിയായ അവളെകണ്ട് ഭര്‍ത്താവായ ശിഖിദ്ധ്വജന് അത്ഭുതപ്പെട്ടു.
പുതിയതായി കൈവന്ന കാന്തി വിലാസത്തിന്റെയും പഴയ യൗവ്വനം പതിന്മടങ്ങ് വര്‍ദ്ധിച്ചതിന്റെയും കാരണത്തെ വിസ്മയ പരവേശനായ ശിഖിദ്ധ്വജന് ചൂഡാലയോട് ചോദിച്ചു.
ഭര്‍ത്താവേ യഥാര്ത്ഥത്തിലില്ലാത്തതും ഉണ്ടെന്ന് ഭാവിക്കുന്നതുമായ ലോകത്തെ ഉപേക്ഷിച്ച് നിരാകാര ബ്രഹ്മത്തെ ഞാന്‍ പ്രാപിച്ചിരിക്കുന്നു. വിശ്വബ്രഹ്മത്തെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് ഞാന്‍ ശ്രീമതിയായി വിളങ്ങുന്നു. ഭക്ഷിക്കാതെത്തന്നെ ദൂരത്തിരിക്കുന്ന ഭോഗങ്ങളേയും ഭൂജിച്ചതുപോലെ കരുതി തൃപ്തിപ്പെടുകയും ഭൂജിക്കണമെന്ന മോഹമോ, ത്യജിക്കുന്നതില്‍ കോപമോ, ഭൂജിക്കുന്നതില്‍ സന്തോഷമോ സംഭവിക്കാതെ ഇഷ്ടലാഭത്തില്‍ മോദവും ഇഷ്ടഭംഗത്തില്‍ കോപവും ഉണ്ടാകാതെ ഞാന്‍ ശ്രീമയിയായി വിളങ്ങുന്നു. വിശുദ്ധമായ സ്വന്തമാത്മാവില് ഏകയായിത്തന്നെ സ്വയം രമിക്കുന്നതുകൊണ്ട് നൃത്തഗീതാദികലകളില് ഒട്ടും രമിക്കാത്തതുകൊണ്ടും ജനജഗത്തുകളുടെ പ്രഭുത്വം എനിക്കാണെന്നും. ഞാന്‍ ബ്രഹ്മസ്വരൂപിണിയാണെന്നുള്ള ബോധം കൊണ്ടും ഞാന്‍ ശ്രീമയിയായും ചിന്മയിയായും വിളങ്ങുന്നു.
ചൂഡാലയുടെ വാക്യാമുതം കേട്ട് രാജാവിന് ചിരിവന്നു. എന്തൊരസംമ്പബന്ധങ്ങളാണ് നീ പറയുന്നത്. എന്നെപ്പോലെ നീയും രാജഭോഗങ്ങളനുഭവിക്കുന്നു. പ്രത്യക്ഷത്തിലുള്ളവയെ നിരാകരിച്ച് അഗോചരവും അവസ്തുവുമായ ഒന്നിനെ സ്വീകരിക്കുന്നവര്‍ എങ്ങനെയാണ് വിവേകികളാവുന്നത്. ഭോഗങ്ങളില്‍ തൃപ്തി ഭാവിച്ച് അതുപേക്ഷിക്കുന്ന മൂഢന് ഭാഗ്യഹീനനാണ് ബൂദ്ധിമാനല്ല. നേരില്‍ കാണുന്നതെന്ന് പറയുന്നത് നിരര്‍ത്ഥകമായ വാക്കുകളല്ലാതെ മറ്റെന്താണ്? ഒരു പക്ഷേ നീ നേരമ്പോക്കുകള്‍ പറഞ്ഞ് രസിക്കുകയായിരിക്കും. എന്നു പറഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ട് ശിഖിദ്ധ്വജന് ദിനകൃത്യങ്ങളില് മുഴുകി.
ഭര്‍ത്താവിന് ആത്മവിശ്രാന്തി ലഭിക്കാത്തതുകൊണ്ടാണ് താന്‍ പറഞ്ഞത് ഗ്രഹിക്കാന്‍ കഴിയാതെവന്നതെന്ന് ചൂഡാല ദു:ഖിച്ചു. പരസ്പര ഭിന്നമായ ആശയഗതികളോടെ രണ്ടാളും കഴിഞ്ഞു വരവെ ചൂഡാലക്ക് ആകാശഗമനത്തിന് അഭിലാഷമുണ്ടായി. തനിയെ വനത്തില്‍ ചെന്ന് യോഗാസനമുറപ്പിച്ചിരുന്ന് പ്രാണവായുവിനെ മേല്പോട്ട് ഗമിപ്പിക്കാനുള്ള അഭ്യാസമാരംഭിച്ചു.
ഇതുകേട്ട് രാമന്ചോദിച്ചു ഏതൊരുപ്രാണസ്പന്ദനത്തിന്റെ ചിരാഭ്യാസം ചെയ്താലാണ് ആകാശഗമനസിദ്ധി കൈവരുന്നത്.
കൂമാരാ വസിഷ്ഠന് പറഞ്ഞു മനോവാസനകളെ ത്യജിച്ച് പ്രാണങ്ങളെ യഥേഷ്ടം നിയമിക്കുന്നതിന്നും, ചലിപ്പിക്കുന്നതിന്നുമുള്ള ശക്തി ആദ്യമായി സമ്പാദിക്കണം. യോഗശാസ്ത്രപ്രകാരം മഹാമുദ്രാദിവിശേഷങ്ങളാല് അപാനാദിദ്വാരങ്ങളെ നിരോധിക്കുക, ഭോജനശുദ്ധി, ആസനശുദ്ധി, യോഗശാസ്ത്രചിന്ത, യോഗാംഗാനുഷ്ടാനം, സല്‍സംഗം സര്‍വത്യാഗ വിശിഷ്ടമായ അവസ്ഥിതി, പ്രാണായാമ പരിശീലനം, ലോഭക്രോധാദികളുടെ പരിത്യാഗം, ഭോഗത്യാദം ഇവകാളാല് നായകത്വം വഹിക്കുന്ന അഭിജ്ഞന് പ്രാണവായുക്കളെ ഭൃത്യവര്ഗ്ഗങ്ങളെ എന്നപോലെ സ്വാധീനിക്കാം. രാജ ഐശ്വര്യം മൂതല്‍ മോക്ഷസുഖം വരെയുള്ള സമസ്ത സമ്പത്തുക്കളും പ്രാണവായുക്കളുടെ സ്വാധീനം കൊണ്ട് സമ്പാദിക്കാം. ”വേഷ്ടനി” എന്നൊരു പ്രധാനനാഡി മറ്റനവധിനാഡികളുടെ സ്വാധീനത്തോടുകൂടി ചുറ്റിവളഞ്ഞിരിപ്പുണ്ട് വീണയുടെ അറ്റത്തെ ചുറ്റുപോലെയുള്ള അത് എപ്പോഴും വായു സ്പര്‍ശത്താല്‍ ചലിച്ചുകൊണ്ടിരിക്കുന്നു.
.. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: