രാവണവധം കഴിഞ്ഞ് സീതയെ വീണ്ടെടുത്ത ശ്രീരാമചന്ദ്രന് വാനരപ്പടയോടും അനുജനോടും മിത്രവര്ഗ്ഗത്തോടുമൊപ്പം അയോദ്ധ്യയില്‍ പ്രവേശിച്ച് വസിഷ്ഠാദികളോടും പൗരവൃന്ദത്തോടും കൂടിയിരുന്ന് അയോദ്ധ്യപതിയായി അഭിഷേകം ചെയ്തു. ആ സന്തോഷവേളയില്‍ എല്ലാവര്ക്കും വാരിക്കോരി സമ്മാനങ്ങള്‍ നല്കി. ഒരാള്‍മാത്രം ഒന്നും ചോദിക്കാതെ വന്ദിച്ചുകൊണ്ടു നില്ക്കുന്നു. വായുപുത്രനായ ഹനുമാന്.
കാരുണ്യമൂര്‍ത്തിയായ ശ്രീരാമന് ഹനുമാനെ നോക്കി മന്ദഹാസത്തോടുകൂടി സീതയോടു പറഞ്ഞു. ”ഹേ സുന്ദരിയായ ദേവി, ഹനുമാനെ കണ്ടില്ലേ? നിന്നിലും എന്നിലും അഭേദമായ ഭക്തി ഇവനുണ്ട്. പരമാത്മജ്ഞാനമല്ലാതെ മറ്റൊന്നിലും ഇവനാഗ്രഹമില്ല. അതിനാല്‍ നിര്‍മ്മലമായ പരമാത്മജ്ഞാനത്തിന് ഇവന് അര്‍ഹനാണ്. ഇവന് നിര്‍മ്മമനാണ്, നിത്യബ്രഹ്മചാരിയാണ്, അശേഷം കളങ്കമില്ലാത്തവനുമാണ്. ബ്രഹ്മോപദേശത്തിനു യോഗ്യരായ ദുര്ലഭം വ്യക്തികളില്‍ ഇവന് ഉത്തമോത്തമനാണ്. ഇവന്റെ ആഗ്രഹം ദേവി നിറവേറ്റിക്കൊടുക്കണം.
ആത്മതത്ത്വം ഗ്രഹിക്കാന്‍ ഹനുമാനുള്ള അര്‍ഹത
ഒരാള്‍ക്ക് ആത്മതത്ത്വം ഗ്രഹിക്കാന്‍ വേണ്ട എല്ലാ യോഗ്യതകളും ഹനുമാനുണ്ടെന്ന് ശ്രീരാമന് വ്യക്തമാക്കിയിരിക്കുന്നു.
1. അഭേദഭക്തി- നിത്യാനിത്യാ വസ്തു വിവേകം ആദ്യം സമ്പാദിക്കണം. നിത്യ വസ്തു ബ്രഹ്മം മാത്രം ഈശ്വരന് ഒന്നേയുള്ളൂ. അതുമാത്രമാണ് നിത്യം. ശ്രീരാമനിലും സീതയിലും ഒരേപോലെ അഭേദശക്തിയുള്ളവനാണ്. ഹനുമാന് ദേവന് വേറെ ദേവി വേറെയെന്നു കാണുന്നില്ല. നമ്മില്‍ ഭക്തന്മാരെന്നു പറയുന്നവര്‍ക്ക് ഇതു മനസ്സിലാകില്ല. ഒരു ശിവന്കോവിലില്നിന്ന് മറ്റൊരു ശിവക്ഷേത്രത്തിലേക്ക് ഓടുന്നു. എനിക്ക് കൃഷ്ണനെയാണിഷ്ടം, എന്റെ ദൈവം ശിവനാണ്, ഞാന്‍ വിഷ്ണുഭക്തനാണ്, ഇന്ന ക്ഷേത്രത്തിലെ ദേവിയാണ് വിളിച്ചാല്‍ വിളികേള്‍ക്കുന്ന അമ്മ, മറ്റു സ്ഥലങ്ങളിലെ ദേവിമാര്ക്കൊന്നും ചെവിയില്ല. എന്നൊക്കെ പറയുന്നവര്‍ തികഞ്ഞ അജ്ഞാനികളാണ്. ഗുരുവായൂര്‍ കൃഷ്ണനും അനന്തശായിയും രണ്ടാണോ? ആറ്റുകാല്ദേവിയും ചോറ്റാനിക്കര ദേവിയും തമ്മിലെന്താ വ്യത്യാസം?
അയ്യപ്പനും സുബ്രഹ്മണ്യനും ഒന്നല്ലേ? ഈശ്വരന് ഒന്നേയുള്ളൂ എന്ന് അഭേദബുദ്ധിയുണ്ടാകണം. ഇല്ലെങ്കില്‍ തത്ത്വഗ്രഹണം സാദ്ധ്യമേയല്ല. ഞാന്‍ അമ്മയുടെ ഭക്തനാണ്. ബാബയെ ഇഷ്ടമില്ല എന്നൊരുകൂട്ടര്. ഹേ, ബാബയാണ് ശരിയായ അവതാരം. മറ്റൊക്കെ വേഷമാണ്. എന്റെ ഗുരുമാത്രമാണ് ശരി മറ്റാരും കൊള്ളിലായെന്നു പറയുമ്പോള്‍ ഭേദബുദ്ധി വന്നുകഴിഞ്ഞു. അവര്‍ക്കൊരിക്കലും ആത്മതത്ത്വം അറിയാന്‍ കഴിയില്ല. ബോധം വരുത്തുവതിനാളായി നിന്ന പരമാചാര്യ ഗുരു നാരായണായ നമഃ
2. പരമാത്മജ്ഞാനമില്ലാതെ മറ്റൊന്നിലും ആശയില്ലായ്മ – ഭൗതിക വസ്തുക്കളില്‍ തികഞ്ഞ നിസ്സംഗതയുള്ള ഭക്തനാണ് ഹനുമാന്. ഇഹത്തിലും പരത്തിലും ഒന്നിലും ആഗ്രഹമില്ലാത്ത അവസ്ഥയാണ് ഇഹാമുത്ര ഫലരാഗ വൈരാഗ്യം. ഇതുണ്ടാകാതെ ആത്മജ്ഞാനം ലഭിക്കില്ല. എന്റെ കുടുംബം, എന്റെ സമ്പത്ത്, എന്റെ ആശ്രമം, എന്റെ ശിഷ്യര്‍ എന്നൊക്കെ ചിന്തിച്ചിരിക്കുന്നവര്‍ ഒരിക്കലും ആത്മജ്ഞാനം നേടുകയില്ല.
3. കളങ്കമില്ലായ്മ – ബാഹ്യ ആന്തരശുദ്ധിയില്ലാത്തവര്ക്ക് ആത്മതത്ത്വം കണികാണാന്‍പോലും കഴിയില്ല.
4. നിര്മ്മമത്ത്വം – ശമാദി ഷട്കസമ്പത്തില് ഒന്നിനോടും യാതൊരൊട്ടലുമില്ലാത്ത അവസ്ഥ തികഞ്ഞ നിസ്സംഗത്വമില്ലെങ്കില് എത്ര ഭക്തിയുണ്ടെങ്കിലും ആത്മജ്ഞാനം ലഭിക്കില്ല.
5. ബ്രഹ്മചര്യം – നിത്യബ്രഹ്മചാരികളില് മുമ്പനാണ് ഹനുമാന്. ജീവിതകാലം മുഴുവന്‍ ഭൗതിക വസ്തുക്കളെപ്പറ്റിയൊന്നും ചിന്തിക്കാതെ ബ്രഹ്മ ചിന്തയില്‍ കഴിയുന്ന അവസ്ഥയാണ് ബ്രഹ്മചര്യം.
6. നിര്‍മ്മലന്‍ – കളങ്കമില്ലായെന്നു പറഞ്ഞപ്പോള്‍ ഇതും വന്നു കഴിഞ്ഞു.
7. മുമുക്ഷുത്ത്വം – സാധാനാചതുഷ്ടയ സമ്പത്തിയില് നാലാമത്തേതായ മോക്ഷേച്ഛ മാത്രമുള്ളയാളാണ് ഹനുമാന്.
എല്ലാംകൊണ്ടും ആത്മജ്ഞാനം ലഭിക്കാന്‍ സര്‍വ്വഥാ യോഗ്യനാണ് മാരുതി.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: