തിരുവനന്തപുരം: അരനൂറ്റാണ്ടായി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഴിഞ്ഞം തുറമുഖം യാഥാര്ത്ഥ്യമാകുമെന്നുറപ്പായ സാഹചര്യത്തില്‍ അതിനെ ഇടങ്കോലിട്ട് അട്ടിമറിക്കാന്‍ ആരും ശ്രമിക്കരുതെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ അഭ്യര്‍ത്ഥിച്ചു.
വിഴിഞ്ഞം തുറമുഖപദ്ധതിക്ക് എന്‍ഡിഎ സര്‍ക്കാര്‍ എല്ലാസഹായവും നല്കാന് തീരുമാനിച്ചിരിക്കുകയാണ്. വയബിലിറ്റി ഗ്യാപ് ഫണ്ടായി 600 കോടി അനുവദിച്ചതും കബോട്ടാഷ് നിയമത്തില്‍ ഇളവുനല്കിയതും അതിന്റെ തെളിവാണ്. തിരുവനന്തപുരം വികസന സമിതി ചെയര്‍മാനെന്ന നിലയില്‍ വിഴിഞ്ഞം പദ്ധതി പ്രശ്നം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കുമുന്നില് അവതരിപ്പിച്ചപ്പോള്‍ മന്ത്രിയും ഉദ്യോഗസ്ഥരും അത്ഭുതപ്പെടുകയുണ്ടായി.
കേരളം ഈ പദ്ധതി ആഗ്രഹിക്കുന്നുണ്ടോ എന്നാണവരുടെ ചോദ്യം. പദ്ധതിക്കുവേണ്ടി കാര്യമായി സമ്മര്‍ദ്ദം ചെലുത്താന്‍ കേരളം തയ്യാറായിരുന്നില്ല. 10 വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാരില്‍ ഡിഎംകെ മന്ത്രിക്കായിരുന്നു തുറമുഖ വകുപ്പ്. അന്ന് ഒരു കടലാസുപോലും വിഴിഞ്ഞത്തിനനുകൂലമായി നീങ്ങിയിട്ടില്ല. ഇപ്പോള്‍ സ്ഥിതിമാറി. എല്ലാ അനുമതികളും അതിവേഗം ലഭിച്ചു. കേരള സര്‍ക്കാരും ടെണ്ടര്‍ നടപടികളും മറ്റും നടത്താന്‍ തയ്യാറായി. ഈ സമയത്ത് പദ്ധതിക്ക് കാലതാമസമുണ്ടാക്കുന്ന വിധം ആരു പെരുമാറിയാലും അത് ആത്മഹത്യപരമാകുമെന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം സംബന്ധിച്ച് ഇന്ന് നടക്കുന്ന സര്‍വ്വകക്ഷിയോഗം തുറമുഖം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാകുന്നതിന് സഹായകമായ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കില്‍ ഇനിയും അരനൂറ്റാണ്ട് കാത്തിരുന്നാലും പദ്ധതി നടപ്പാകാന്‍ പോകുന്നില്ല. സങ്കുചിത കക്ഷിതാല്പര്യങ്ങളില് തട്ടി പദ്ധതികള്‍ തന്നെ ഇല്ലാതാക്കുന്ന സമീപനം ഒരു ഭാഗത്തുനിന്നും ഉണ്ടാകരുത്. വികസനം പിറകോട്ടാക്കുന്ന നിലപാട് കേരളീയരെയും കേരളത്തെയും സ്നേഹിക്കുന്ന ആര്‍ക്കും ഭൂഷണമല്ലെന്നും രാജഗോപാല്‍ പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: