ന്യൂദല്‍ഹി: കേന്ദ്രവ്യോമയാന സെക്രട്ടറി വി.സോമസുന്ദരം അടക്കം 17 വകുപ്പ് സെക്രട്ടറിമാരെ മാറ്റി കേന്ദ്ര ഉത്തരവ്. 1979 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ സോമസുന്ദരത്തെ വനിതാ ശിശുക്ഷേമ മന്ത്രാലയ സെക്രട്ടറിയായാണ് നിയമിച്ചത്. വനിതാശിശുക്ഷേമ വകുപ്പ് സെക്രട്ടറി വിനയ് ശീല് ഒബ്റോയ് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയായി. രാജീവ് നയന്‍ ചൗബെ ആണ് പുതിയ വ്യോമയാന സെക്രട്ടറി. പുതിയ വാണിജ്യ സെക്രട്ടറിയായി റീത്ത എ റ്റിയോട്ടിയയെയും നിയമിച്ചു.
എഫ്സിഐ എംഡി സി.ആര് വിശ്വനാഥിനെ ഉപഭോക്തൃകാര്യ സെക്രട്ടറിയായി നിയമിച്ചു. വകുപ്പ് സെക്രട്ടറി കെ.എന്‍ ദേസിരാജു വിരമിച്ച ഒഴിവിലാണ് നിയമനം. സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി വൃന്ദ സ്വരൂപിനെ പൊതുവിതരണ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തില്‍ സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന ഡോ.സുഭാഷ് ചന്ദ്ര കുന്തിയ ആണ് പുതിയ സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി.
ജലവിഭവ വകുപ്പ് സെക്രട്ടറി അനുജ് കുമാര്‍ ബിഷ്ണോയ്ക്ക് വളംവകുപ്പ് ചുമതല ലഭിച്ചു. ജലവിഭവ വകുപ്പ് സെക്രട്ടറിയായി തമിഴ്നാട് കേഡര്‍ ഉദ്യോഗസ്ഥനായ ശശി ശേഖറിനെയാണ് നിയമിച്ചിരിക്കുന്നത്. ആഭ്യന്തരവകുപ്പിലെ ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് സെക്രട്ടറിയായി സുനില്‍ സോണിയെയും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് സെക്രട്ടറിയായി അനില്‍കുമാര്‍ അഗര്‍വാളിനെയും നിയമിച്ചു. കല്‍ക്കരി വകുപ്പ് സെക്രട്ടറിയായി ഡോ. അനൂപ് കെ. പൂജാരിയേയും ദല്‍ഹി ഡവലപ്മെന്റ് അതോറിറ്റി വൈസ് ചെയര്‍മാനായി ബല്വേന്ദ്രകുമാറിനെയും നിയമിച്ചു.
കൃഷിഗവേഷണ വകുപ്പിലെ സ്പെഷ്യല്‍ സെക്രട്ടറിയായി പ്രദീപ് കുമാര്‍ പൂജാരിയെയും വടക്കുകിഴക്കന്‍ സംസ്ഥാന വികസന മന്ത്രാലയ സ്പെഷ്യല്‍ സെക്രട്ടറിയായി അമൈസിംഗ് ലുക്കാമിനെയും ദേശീയ മനുഷ്യാവകാശ കമ്മീഷന് സെക്രട്ടറി ജനറലായി സത്യനാരായണ്‍ മൊഹന്തിയെയും നിയമിച്ചിട്ടുണ്ട്. ഊര്‍ജ്ജ സെക്രട്ടറി ദേവേന്ദ്ര ചൗധരിയെ പെന്ഷന് ക്ഷേമകാര്യ മന്ത്രാലയത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: