ന്യൂദല്‍ഹി: മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണം അസാധാരണമല്ലെന്ന് റിപ്പോര്‍ട്ട് നല്കാന് സമ്മര്‍ദ്ദമുണ്ടായതായി പോസ്റ്റ്മോര്‍ട്ടം നടത്തിയ സംഘത്തിലെ ഡോക്ടര്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതി. എയിംസ് ഡയറക്ടര്‍ ഡോ. കെ.സി. മിശ്രയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം ടീമിലെ അംഗമായിരുന്ന ഡോ. ആദര്‍ശ്കുമാര്‍ കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
എയിംസിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.സുധീര്‍ കെ. ഗുപ്ത, ഡോ. ആദര്‍ശ്കുമാര്‍, ഡോ. ശശാങ്ക് പുനിയ എന്നിവരാണ് കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ദല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്ക്കറിനെ പോസ്റ്റ്മോര്‍ട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്നത്. പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്തിയ മെഡിക്കല്‍ സംഘത്തിലെ മെമ്പര്‍ സെക്രട്ടറികൂടിയാണ് ഡോ. ആദര്‍ശ്കുമാര്‍. സുനന്ദ കൊല്ലപ്പെട്ടത് വിഷം ഉള്ളില്‍ ചെന്നാണെന്ന കണ്ടെത്തല്‍ നടത്തിയതും ഡോ.ആദര്ശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് അയച്ച കത്തില്‍ ഡോ.ആദര്‍ശ കുമാര്‍ പറയുന്നത് ഇപ്രകാരമാണ്. സുനന്ദയുടെ മരണം സാധാരണ മരണമായിരുന്നെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ സംഘത്തിന്റെ കണ്ടെത്തല്‍ വത്യസ്ഥമായിരുന്നു. തങ്ങളുടെ കണ്ടെത്തലില്‍ ഉറച്ചുനില്ക്കാന് ഞങ്ങള്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി എയിംസ് ഡയറക്ടര്‍ ഡോ. കെ.സി. മിശ്ര ഫോറന്‍സിക് വിഭാഗവുമായി യാതൊരുവിധത്തിലും സഹകരിക്കുന്നില്ല. ഇതു ഫോറന്‍സിക് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കിയിരിക്കുകയാണ്.
ശശി തരൂരും എയിംസ് ഡയറക്ടറും തമ്മില്‍ സുനന്ദയുടെ മരണം സാധാരണമാണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെടുന്ന നിരവധി ഇ മെയില്‍ സന്ദേശങ്ങള്‍ അയക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും തങ്ങള്‍ വഴങ്ങിയില്ല, ഡോ.ആദര്‍ശ്കുമാര്‍ കത്തില്‍ വിശദീകരിച്ചു.
അതിനിടെ ഈ വര്‍ഷം ആദ്യം എയിംസ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും തന്നെ നീക്കുന്നതിന് ശ്രമം നടക്കുന്നെന്നും സുനന്ദ കേസില്‍ പ്രൊഫഷണലിസത്തെ മറികടന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരിലാണ് നടപടിയെന്നും ആരോപിച്ച് ഡോ.എം. സി. മിശ്ര കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. എന്നാല്‍ ഗുപ്തയുടെ ആവശ്യം ട്രിബ്യൂണല്‍ തള്ളി. ഇതിനെ തുടര്‍ന്ന് ഡോ. മിശ്ര ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും കോടതി മിശ്രയ്ക്ക് സ്റ്റേ അനുവദിക്കുകയും ചെയ്തു.
എയിംസിലെ ഫോറന്‍സിക് തലവനായ ഡോ.സുധീര്‍ കെ ഗുപ്തയെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എയിംസ് ഡയറക്ടര്‍ ഡോ.മിശ്ര ഇന്നലെ ദല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: