വുഹാന്‍: ഇരുപത്തിയൊന്നാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഏഴിന് സമാപിക്കും. ആദ്യദിനമായ ഇന്ന് നാല് ഫൈനലുകളാണ് അരങ്ങേറുന്നത്. വനിതകളുടെ ലോങ്ജമ്പ്, പുരുഷന്മാരുടെ ഷോട്ട്പുട്ട്, വനിതകളുടെ ഹാമര്‍ത്രോ, പുരുഷ-വനിതാ 1500 മീറ്റര്‍, പുരുഷന്മാരുടെ 110 മീറ്റര്‍, വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് ഇന്ന് സ്വര്‍ണ്ണം തീരുമാനിക്കപ്പെടുക. പുരുഷ-വനിതാ 100 മീറ്റര്‍ ഹീറ്റ്സും ഇന്ന് നടക്കും. നാളെയാണ് ഏഷ്യയിലെ വേഗത്തിന്റെ രാജകുമാരനെയും രാജകുമാരിയെയും തെരഞ്ഞെടുക്കുന്ന ഫൈനല്‍. വനിതാ 100 മീറ്ററില്‍ ഇന്ത്യയുടെ ശ്രബാനി നന്ദ ഇന്ന് ഇറങ്ങും.
വനിതകളുടെ ലോങ്ജമ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മലയാളിതാരം മയൂഖ ജോണി ഇന്ന് ഇറങ്ങും. 2013ലെ പൂനെ മീറ്റില്‍ മയൂഖ 6.30 മീറ്റര്‍ ചാടി വെങ്കലം നേടിയിരുന്നു. ഇന്ന് ഇതിലും മികച്ച പ്രകടനം നടത്താനായിരിക്കും മയൂഖയുടെ ശ്രമം. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഇന്ദര്‍ജീത് സിംഗാണ് ഇന്ത്യന്‍ മെഡല്‍ സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ ഫീല്‍ഡിലിറങ്ങുന്നത്. പുരുഷന്മാരുടെ 400 മീറ്ററില്‍ ആരോക്യ രാജീവും വനിതാവിഭാഗത്തില്‍ എം.ആര്. പൂവമ്മയും ഇന്ന് ഹീറ്റ്സിലിറങ്ങും. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സിദ്ധാന്ത് തിങ്കലായയും വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡിസില്‍ ദീപികയും ഗായത്രിയും ഇറങ്ങും. എന്നാല്‍ പുരുഷ-വനിതാ 1500 മീറ്ററില്‍ ഇന്ത്യന്‍ പ്രാതിനിധ്യമില്ല.
മീറ്റില്‍ ചൈനീസ് ആധിപത്യം പ്രകടമാകുമെങ്കിലും കഴിഞ്ഞ പൂനെ മീറ്റിനേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2013-ല്‍ പൂനെയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ട് സ്വര്‍ണ്ണവും 6 വെള്ളിയും 9 വെങ്കലവുമടക്കം ആറാം സ്ഥാനത്തായിരുന്നു.
പുരുഷ വിഭാഗത്തില്‍ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ റെക്കോര്‍ഡ് ദക്ഷിണകൊറിയയുടെ ജാങ് ജെ ക്യുനിന്റെ പേരിലാണ്. 1985-ല്‍ ജക്കാര്‍ത്ത മീറ്റില്‍ 20.41 സെക്കന്റില്‍ പറന്നെത്തിയാണ് ജാങ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 2011-ലെ കോബെ മീറ്റില്‍ ഖത്തറിന്റെ ഫെമി സ്യുന്‍ ഒഗുനൊഡെ ഇതേ സമയത്തില്‍ ഓടിയെത്തിയിരുന്നു. 1991 ഒക്ടോബര്‍ 23ന് ക്വാലാലംപൂരില്‍ നടന്ന മീറ്റില്‍ ചൈനീസ് താരമായ ചെന്‍ യാന്പിങ് ട്രിപ്പിള്‍ജമ്പില്‍ 17.22 മീറ്റര്‍ ചാടി സ്ഥാപിച്ചതാണ് മറ്റൊരു പഴക്കമുള്ള റെക്കോര്‍ഡ്. 24 വര്‍ഷമായി ഈ റെക്കോര്‍ഡ് മാറ്റമില്ലാതെ നിലനില്ക്കുന്നു. 2000ന് മുന്‍പ് സ്ഥാപിതമായ മറ്റ് മൂന്ന് റെക്കോര്‍ഡുകള്‍ കൂടി പുരുഷ വിഭാഗത്തില്‍ ഇന്നും തകരാതെ നില്‍ക്കുന്നുണ്ട്.
1993 ഡിസംബര്‍ മൂന്നിന് മനിലയില്‍ പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ കസാക്കിസ്ഥാന്റെ ഗ്രിഗോറി യെഗരോവും 1500 മീറ്ററില്‍ കൊറിയയുടെ കിം സൂണ്‍ ഹ്യുങും സ്ഥാപിച്ച റെക്കോര്‍ഡുകളാണ് ഇന്നും തകരാതെ നിലനില്‍ക്കുന്നത്. 1998ലെ ഫുകോക മീറ്റില്‍ ശ്രീലങ്കയുടെ സുഗത് തിലകരത്നെ 400 മീറ്ററില്‍ സ്ഥാപിച്ച 44.61 സെക്കന്റിന്റെ റെക്കോര്‍ഡും ഭേദിക്കപ്പെട്ടിട്ടില്ല.
വനിതാ വിഭാഗത്തില്‍ 1989-ല്‍ സ്ഥാപിക്കപ്പെട്ട രണ്ട് റെക്കോര്‍ഡുകളാണ് ഏറ്റവും പഴയത്. ദല്‍ഹിയില്‍ നടന്ന മീറ്റില്‍ 3000 മീറ്ററില്‍ ചൈനയുടെ ഹോങ് ഹുവാന്ഡിയും (9 മിനിറ്റ് 05.20 സെക്കന്റ്) ഷോട്ട്പുട്ടില്‍ ചൈനയുടെ തന്നെ ഹുവാങ് ഷിഹോങും (19.69 മീറ്റര്‍) സ്ഥാപിച്ചതാണ് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും പഴക്കമേറിയ റെക്കോര്‍ഡുകള്‍. 1985-ലെ ജക്കാര്‍ത്ത മീറ്റില്‍ ഇന്ത്യയുടെ ആഷാ അഗര്‍വാള്‍ മാരത്തണില്‍ സ്ഥാപിച്ച 2 മണിക്കൂര്‍ 48.53 സെക്കന്റിന്റെ റെക്കോര്‍ഡും മാറ്റമില്ലാതെ നിലനില്ക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഈയിനം ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരയിനമല്ല.
1998ലെ ഫുകോക മീറ്റില്‍ ഹൈജമ്പില്‍ ജപ്പാന്റെ മികി ഇമായി സ്ഥാപിച്ച 1.94 മീറ്ററിന്റെയും 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചൈനയുടെ ഫെങ് യുന്‍ സ്വന്തമാക്കിയ 12.97 സെക്കന്റിന്റെയും ലോങ്ജമ്പില്‍ ചൈനയുടെ തന്നെ ഗുവാന്‍ യിങ്നാന് സ്ഥാപിച്ച 6.83 മീറ്ററിന്റെയും 800 മീറ്ററില്‍ ചൈനയുടെ തന്നെ ഷാങ് ജിയാന്റെയും (2 മിനിറ്റ് 01.16 സെക്കന്റ്) റെക്കോര്‍ഡുകള്‍ ഇന്നും തകരാതെ ഭദ്രമായി നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: