പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം സിംഗിള്‍സില്‍ ഏഴാം സീഡ് സെര്‍ബിയയുടെ അന ഇവാനോവിച്ച്, 13-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവ എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ ഇരുവരും ഏറ്റുമുട്ടും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇവാനോവിച്ച് 19-ാം സീഡ് ഉക്രെയിനിന്റെ എലിന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് അവസാന നാലിലേക്ക് കുതിച്ചത്. സ്കോര്‍: 6-3, 6-2. രണ്ടാം ക്വാര്‍ട്ടറില്‍ ലൂസി സഫറോവ 7-6 (7-3), 6-3 എന്ന സ്കോറിന് 21-ാം സീഡ് സ്പാനിഷ് സുന്ദരി ഗാര്‍ബിനെ മുഗുരുസയെ കീഴടക്കിയാണ് സെമിയിലെത്തിയത്. ആദ്യമായാണ് സഫറോവ ഫ്രഞ്ച് ഓപ്പണിന്റെ സെമിയില്‍ ഇടംപിടിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ സെമിയിലും സഫറോവ ഇടംപിടിച്ചിരുന്നു. അന ഇവാനോവിച്ച് 2008-ല്‍ ഫ്രഞ്ച് ഓപ്പണ്‍ ജേത്രിയാണ്.
ലോക ഒന്നാം നമ്പര്‍ നൊവാക് ഡോക്കോവിച്ച്, ആറാം സീഡ് റാഫേല്‍ നദാല്‍ എന്നിവര്‍ തമ്മിലാണ് പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഡോക്കോവിച്ച് 20-ാം സീഡും ഫ്രഞ്ച് താരവുമായ റിച്ചാര്‍ഡ് ഗാസ്കറ്റിനെ 6-1, 6-2, 6-3 എന്ന സ്കോറിനും ക്ലേ കോര്‍ട്ടിലെ രാജകുമാരനായ റാഫേല്‍ നദാല്‍ അമേരിക്കയുടെ ജാക്ക് സോക്കിനെയും (6-3, 6-1, 7-5, 6-2) എന്ന സ്കോറിനും പരാജയപ്പെടുത്തിയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: