അച്ചടക്കത്തിന്റെ ബാലപാഠംപോലും പഠിച്ചിട്ടില്ലാത്ത കോണ്‍ഗ്രസിന്റെ കിരീടാവകാശി രാഹുല്‍ ആര്‍എസ്എസിന്റെ അച്ചടക്കത്തെപ്പറ്റിയും കോണ്‍ഗ്രസിന്റെ ജനാധിപത്യബോധത്തെപ്പറ്റിയും കഴിഞ്ഞദിവസം വാചാലനായി.
ജനാധിപത്യത്തിന്റെ സാമാന്യമര്യാദ ഒരിക്കല്‍പോലും പാലിച്ചിട്ടില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനാധിപത്യപരമായി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് 1950ല്‍ തെരഞ്ഞെടുക്കപ്പെട്ടയാളാണ് ബാബുപുരുഷോത്തംദാസ് ഠണ്ഡന്. തെരഞ്ഞെടുക്കപ്പെട്ടയാളിനെ അംഗീകരിക്കാനോ അനുസരിക്കാനോ കോണ്ഗ്രസുകാരനെന്നനിലയിലും പ്രധാനമന്ത്രിയെന്നനിലയിലും ജവഹര്‍ലാല്‍ നെഹ്റു തയ്യാറായില്ല. ഒടുവില്‍ അപമാനം സഹിക്കവയ്യാതെ, കാലാവധി പൂര്‍ത്തിയാക്കാതെ ഠണ്ഡന് രാജിവച്ചു.
ഠണ്ഡന് രാജിവച്ച ഒഴിവിലേക്ക് കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ ആചാര്യ കൃപലാനി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ആരാണെങ്കിലും നിയന്ത്രിക്കുന്നതു നെഹ്റുവാണെന്നു വന്നപ്പോള്‍ കൃപലാനിക്കും പുറത്തുപോകേണ്ടിവന്നു. നെഹ്റുവിനും കോണ്‍ഗ്രസിനും ആവശ്യം ഒരു പാവയെ ആയിരുന്നു. 1938ലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഭാരതത്തിന്റെ ഭാവിവാഗ്ദാനവും ശരിയായ ദേശീയവാദിയുമായിരുന്ന നേതാജി സുഭാഷ്ചന്ദ്രബോസ് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ചെറുപ്പക്കാരനായ അധ്യക്ഷന്‍. എന്നാല്‍ നെഹ്റുവിന്റെയോ ഗാന്ധിജിയുടെയോ’ഗുഡ് ബുക്കില്‍’ ഇല്ലാതിരുന്നയാള്‍ എന്നതിനാല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ സുഭാഷ് ചന്ദ്രബോസിനു രാജിവയ്ക്കേണ്ടിവന്നു. ഒഴുപ്പിച്ചെടുത്ത സ്ഥാനത്തേക്ക് ഡോ: രാജേന്ദ്രപ്രസാദിനെ അധ്യക്ഷനായി അരിയിട്ടുവാഴിച്ചു.
എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഗാന്ധിജിയുടെ ആശീര്‍വാദമോ സഹായമോ ഇല്ലാതെതന്നെ 1939ല്‍ വീണ്ടും സുഭാഷ് ബോസ് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ അകത്തും പുറത്തുമുള്ളവര്‍ക്ക് വിശ്വസിക്കാനായില്ല. ഗാന്ധിയന്‍ പ്രഭാവത്തെ സുഭാഷ് ബോസിനു കവച്ചുവയ്ക്കാനായെന്നോ? എങ്കില്‍ ഈ കൈകളില്‍ ഭാരതത്തിന്റെ ഭാവി ഭദ്രം. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ജനാധിപത്യത്തിന്റെ സംസ്ക്കാരം ഒട്ടുംതന്നെ അംഗീകരിക്കാത്ത നേതാക്കള്‍ ആ മഹാനായ നേതാവിനെ വരിഞ്ഞുമുറുക്കി.
അധ്യക്ഷനെന്ന നിലക്ക് ഒരു തീരുമാനവും എടുക്കാന്‍ കഴിയാത്തവണ്ണം കൈകാലുകള്‍ ബന്ധിച്ചു. ഇന്നത്തെപ്പോലെ തന്നെ കോണ്‍ഗ്രസിന്റെ മാനവും മര്യാദയും മറ്റാരുടെയോ കൈകളിലായിരുന്നു. സര്‍വാംഗവും ചങ്ങലയാല്‍ ബന്ധിതനായ സുഭാഷ് ചന്ദ്രബോസ് എന്ന മഹാനായ വിപ്ലവകാരിക്ക് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ദേശീയവാദികള്‍ക്കും ആദര്‍ശശാലികള്‍ക്കും ഇരിപ്പിടമില്ലാത്ത അധോമണ്ഡലമാണ് കോണ്‍ഗ്രസ് എന്ന് തിരിച്ചറിഞ്ഞ ബോസിന് യഥാര്ത്ഥസ്വാതന്ത്ര്യസമരം നയിക്കാന്‍ രാജ്യം വിടേണ്ടിവന്നു.
കോണ്‍ഗ്രസിനാല്‍ ആട്ടിയോടിക്കപ്പെട്ട ധീരദേശാഭിമാനിയെ പിന്നീട് ഭാരതത്തില്‍ കാല്കുത്താന് അനുവദിച്ചില്ല. സ്വാതന്ത്ര്യത്തോടടുത്തുകൊണ്ടിരുന്ന രാജ്യത്തെ ആരുനയിക്കുമെന്ന് ദേശീയവാദികളില്‍ സംശയമുണര്‍ത്തി. തികഞ്ഞ ദേശസ്നേഹിയും സംസ്ക്കാരത്തിലും ചരിത്രത്തിലും അറിവും അഭിമാനവുമുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ സര്‍ദാര്‍ പട്ടേല്‍ രാജ്യത്തെ നയിക്കുമെന്ന് പലരും പ്രതിക്ഷിച്ചു. രാജ്യനേതൃത്വം ഏറ്റെടുക്കാന്‍ ഏറ്റവും യോഗ്യന്‍ പട്ടേലാണെന്ന് പതിനഞ്ചില്‍ പന്ത്രണ്ടു പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളും അഭിപ്രായപ്പെട്ടു.
നെഹ്റുവിന്റെ താന്‍പോരിമയും അസഹിഷ്ണുതയും അനുഭവിച്ചവര്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചില്ല. എന്നാല്‍ നെഹ്റുവിന്റെ താല്പര്യങ്ങള് നന്നായറിയാവുന്ന ഗാന്ധിജി ഭരണസാരഥ്യത്തിന് മറ്റാരെയും കണക്കാക്കിയില്ല. നെഹ്റു പ്രധാനമന്ത്രിയായി.
ജനാധിപത്യമോ ദേശീയബോധമോ ദേശസുരക്ഷയോ കോണ്‍ഗ്രസ് ഒരിക്കലും പരിഗണിച്ചില്ല. അത് സാധ്യമോ ആവശ്യമോ ആയിരുന്നില്ല അവര്‍ക്ക്. കോണ്‍ഗ്രസിന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ 49 വര്‍ഷവും നെഹ്റു കുടുംബവും വിദേശികളുമാണ് അതിനെ നയിച്ചത്. നെഹ്റു കുടുംബത്തില്‍നിന്ന് അഞ്ചുപേരും ആറു യൂറോപ്യന്‍ വംശജരും. ബാക്കിയുള്ളതില്‍ അധികവര്‍ഷവും നെഹ്റുകുടുംബത്തിന്റെ പാവ അധ്യക്ഷന്മാരാണ് കസേരയില്‍ ഇരുന്നത്. അത്തരമൊരു പാര്‍ട്ടിയുടെ നേതാവ് ജനാധിപത്യത്തെപ്പറ്റിയും അച്ചടക്കത്തെപ്പറ്റിയും പറയുന്നത് പരിഹാസ്യമാണ്.
ആര്‍എസ്എസ് അച്ചടക്കം ലാത്തികൊണ്ടാണ് നിലനിര്‍ത്തുന്നതെന്ന വാദം ചപലനായ ഒരു ബാലന്റെ വിഡ്ഢിത്തം പറച്ചിലായേ കണക്കാക്കാന്‍ പറ്റൂ. കോണ്‍ഗ്രസിന്റെ ചരിത്രം അല്പമെങ്കിലും അറിയുകയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഒരു ശാഖയെങ്കിലും കാണുകയോ പറഞ്ഞുകേള്‍ക്കുകയോ എങ്കിലും ചെയ്തിരുന്നുവെങ്കില്‍ ഈ പടുവാക്ക് ഒഴിവാക്കാമായിരുന്നു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരങ്ങളില്‍ പ്രമുഖമായതെല്ലാം വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതെന്തുകൊണ്ടാണ്? നിസ്സഹകരണവും നിയമലംഘനവും ക്വിറ്റ് ഇന്ത്യാസമരവും ഒന്നും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. കാരണം അണികളിലെ അഭിപ്രായ സ്വാതന്ത്ര്യംകൊണ്ടായിരുന്നില്ല. അച്ചടക്കരാഹിത്യംകൊണ്ടായിരുന്നു. അഹിംസാ മാര്ഗത്തിലാരംഭിച്ച സമരങ്ങള്‍ അക്രമങ്ങളില്‍ അവസാനിച്ചു. സമരം നിര്‍ത്തിവച്ചു. കത്തിക്കാളിയ സമരവീര്യം ചിതയിലൊടുക്കപ്പെട്ടു. പലപ്പോഴും ജനങ്ങള്‍ നിരാശരായി.
സമരത്തിന്റെ ന്യായാന്യായങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനല്ല ഇതു സൂചിപ്പിച്ചത്. അച്ചടക്കത്തെക്കുറിച്ച് എന്തെങ്കിലും പറയുന്നതിനുമുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ചരിത്രം അല്‍പ്പമെങ്കിലും വായിക്കണം.
ജനാധിപത്യത്തെക്കുറിച്ചു വാചാലരാകുന്ന കോണ്‍ഗ്രസ് തന്നെയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഫാസിസത്തിന്റെ മൂര്‍ത്തിയെ പ്രതിഷ്ഠിച്ചതും. 1975 ജൂണ്‍ 25 അര്‍ദ്ധരാത്രിയില്‍ എല്ലാ പൗരസ്വാതന്ത്ര്യവും ഹനിച്ച്, പ്രതിപക്ഷങ്ങളെ ജയിലിലാക്കി, ഭരണഘടനയെ സസ്പെന്റ് ചെയ്ത്, നീതിന്യായക്കോടതികളെ നിര്‍വീര്യമാക്കി അധികാരം തട്ടിയെടുത്ത ഇന്ദിരാഗാന്ധിയുടെ കൊച്ചുമകന്തന്നെ ജനാധിപത്യത്തിന്റെ മഹത്വത്തെ വാഴ്ത്തിപ്പറയണം!
ഫാസിസത്തിന്റെ ആള്‍രൂപമായി മാറിയ ഇന്ദിര പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ജനാധിപത്യത്തിന്റെ കഴുത്തറുത്ത് ആ രക്തത്തില്‍ ഉറഞ്ഞാടി. ചോദ്യംചെയ്യാന്‍ മുന്നിലെത്തിയവര്ക്കുനേരെ സംഹാരതാണ്ഡവമാടി. തെരഞ്ഞെടുപ്പുകുറ്റം ചെയ്തതായി കണ്ടെത്തിയ അലഹബാദ് ഹൈക്കോടതി കോണ്‍ഗ്രസ് നേതാവ് രാജ്യത്തെ വഞ്ചിച്ചു എന്നുപ്രഖ്യാപിച്ചു. കുറ്റകൃത്യം തെളിയിക്കപ്പെട്ടതോടെ എം.പി സ്ഥാനം റദ്ദുചെയ്തു. അധികാരസ്ഥാനം വിട്ടൊഴിഞ്ഞ് അച്ചടക്കത്തോടെ കോടതിയെ അനുസരിക്കേണ്ട പ്രധാനമന്ത്രി കോടതിയെത്തന്നെ ഇല്ലാതാക്കി.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവായി മാറിയ ഇന്ദിര ഫാസിസം എന്താണെന്നു ഭാരതീയരെ പഠിപ്പിച്ചു. ഇതിനെതിരെ ജനാധിപത്യമാര്‍ഗത്തിലൂടെ സമരം നടത്താന്‍ അഖില ഭാരതീയതലത്തില്‍ നേതൃത്വം നല്‍കിയത് ആര്‍എസ്എസാണ്. അച്ചടക്കത്തോടെ നൂറുശതമാനവും അഹിംസാമാര്‍ഗത്തിലൂടെ എങ്ങനെ സമരം ചെയ്തു വിജയിപ്പിക്കണമെന്ന് കാണിച്ചുകൊടുത്തത് സംഘമാണ്.
കേരളത്തില്‍ ഈ കോണ്‍ഗ്രസ്വിരുദ്ധ ജനാധിപത്യസമരത്തിനു നേതൃത്വംകൊടുത്തുകൊണ്ട് ലോകസംഘര്‍ഷസമിതിയുടെ അധ്യക്ഷനായിരുന്നത് ഏറ്റവും ആരാധ്യനായ പ്രൊഫ: എം. പി. മന്മഥന് എന്ന ഗാന്ധിയനായിരുന്നു. അദ്ദേഹം അധ്യക്ഷസ്ഥാനം ഏല്ക്കുന്നതിന് ആര്‍എസ്എസിന്റെ മുന്നില്‍ വച്ച നിബന്ധന രണ്ടായിരുന്നു. ഒന്ന്, ഈ സമരം പൂര്‍ണ്ണമായും അഹിംസാമാര്ഗ്ഗത്തിലുള്ളതായിരിക്കണം. രണ്ട്, അക്രമത്തിന്റെ ലാഞ്ഛനയെങ്കിലും കണ്ടാല്‍ അധ്യക്ഷനെന്ന നിലയില്‍ ഏകപക്ഷീയമായി സമരം നിര്‍ത്തിവയ്ക്കാനുള്ള അധികാരം തനിക്ക് ഉണ്ടായിരിക്കണം.
ഇവരണ്ടും അംഗീകരിച്ച് ഒരിക്കല്‍പോലും നിര്ത്തിവയ്ക്കേണ്ടിവരാതെ, ഇന്ദിര മുട്ടുമടുക്കുന്നേടംവരെ ഈ സമരം വിജയിപ്പിക്കാന്‍ കഴിഞ്ഞത് അച്ചടക്കത്തിന്റെ ഏറ്റവും ഉന്നതമായ പാഠം അറിയുന്നതുകൊണ്ടും അതു പാലിച്ചതുകൊണ്ടുമാണ.് നെഹ്റു കുടുംബത്തിലെ ഇളമുറക്കാരന്റെ ജല്‍പനംപോലെ ലാത്തിയുടെ അച്ചടക്കമായിരുന്നില്ല അത്.
അതേ അച്ചടക്കംകൊണ്ടുതന്നെയാണ് 1962 ലെ ചൈനായുദ്ധസമയത്ത് ഭാരതസൈനികരോടൊപ്പം നിന്നുകൊണ്ട് രാജ്യത്തിന്റെ കാവാലാളാവാന്‍ ആര്‍എസ്എസിനു കഴിഞ്ഞതും. അതിന്റെ പ്രതിഫലനമായിരുന്നു സംഘത്തെ നിരോധിക്കാനും തകര്‍ക്കാനും പലവട്ടം ശ്രമിച്ച രാഹുലിന്റെ മുതുമുത്തഛനായ ജവഹര്‍ലാല്‍ നെഹ്റു നിവൃത്തിയില്ലാതെ സംഘത്തിന്റെ അച്ചടക്കത്തെയും സേവനത്തെയും അംഗീകരിച്ചുകൊണ്ട് 1963ലെ റിപ്പബ്ലിക്ദിന പരേഡില്‍ സംഘ സ്വയംസേവകരെക്കൂടി അണിനിരത്തിയത്. ഭാരതസൈനികരോടൊപ്പം യൂണിഫോം ധരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റൂട്ട്മാര്‍ച്ച് നടത്തി.
പണ്ഡിറ്റ് നെഹ്റു കണ്ടത് ലാത്തിയുടെ അച്ചടക്കമായിരുന്നോ? വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നു വീമ്പിളക്കുകയും മദാമ്മയുടെ ശാസനകള്ക്കുവിധേയരാകുകയും ചെയ്യുന്ന കോണ്‍ഗ്രസിന് അച്ചടക്കവും ജനാധിപത്യവുമൊക്കെ അന്യഗ്രഹ വസ്തുക്കളാണ്. സംഘത്തിന്റെ അച്ചടക്കം ആദര്‍ശത്തിന്റെ പ്രേരണയാലുള്ളതാണ്. ആര് എസ്എസിലെ ജനാധിപത്യമെന്നാല്‍ കുടുംബാധിപത്യമെന്നല്ല അര്‍ത്ഥം. അടിച്ചേല്‍പ്പിക്കുന്ന ജനാധിപത്യത്തെക്കാള്‍ നല്ലതാണ് അറിഞ്ഞ് അംഗീകരിക്കുന്ന വിധേയത്വം. കൃത്രിമമായ അഭിപ്രായ വ്യത്യാസത്തെക്കാള്‍ ഉന്നതമാണ് പരസ്പരം ബോധ്യപ്പെട്ടുള്ള അഭിപ്രായസമന്വയം. അതാണ് ആര്‍എസ്എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: