കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബന്ധന നിരോധനത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒത്ത് ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി പൊളിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയായ 12 നോട്ടിക്കല്‍ മൈലിനിപ്പുറത്ത് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നിരിക്കെ ഇതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കേരളത്തിലെ തീരദേശങ്ങളിലെ ജനങ്ങളുടെ ജീവനോപാധി മത്സ്യബന്ധനമാണെന്നിരിക്കെ കേന്ദ്രനടപടിക്കെതിരെ മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കിശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുത്തു. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലില്‍ തകര്‍ന്നത്.
സെയ്താറാവു കമ്മീഷന് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ 61 ദിവസത്തെ ട്രോളിങ് നിരോധനം നടപ്പിലാക്കിയത്. കേരള സര്‍ക്കാറിന്റെ അഭ്യര്‍ത്ഥനയില്‍ ഇത് പുന:പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ കേരളസര്‍ക്കാരും പ്രതിപക്ഷവും സംഭവം കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള സമരമാക്കി മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. കൂടുതല്‍ ബോട്ടുകള്‍ കടലിലിറക്കി ആഴക്കടല്‍ മത്സ്യബന്ധനം നടത്തി പ്രശ്നം സൃഷ്ടിക്കാനായിരുന്നു ശ്രമം. കേന്ദ്രസര്‍ക്കാര്‍ തീരദേശ സേനക്ക് നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആഴക്കടലിലേക്ക് മത്സ്യബന്ധനത്തിനെത്തിയ ബോട്ടുകളെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. എന്നാല്‍ തീരദേശ സേനയുടെ ഇടപെടല്‍ കനക്കാതിരിക്കാന്‍ കാരണം തങ്ങളാണെന്ന് പറയാനും സംസ്ഥാനത്തെ മന്ത്രിമാര്‍ തയ്യാറായി.
മത്സ്യത്തൊഴിലാളികളുടെ ജീവിതം രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കാനും തീരദേശമേഖല പ്രക്ഷുബ്ധമാക്കാനുമുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലില്‍ പരാജയപ്പെട്ടതില്‍ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങള്‍ വിഷമത്തിലാണ് . കേരളത്തില്‍ വര്‍ഷങ്ങളായി ജൂണ്‍ 15 മുതല്‍ നിലനില്‍ക്കുന്ന 47 ദിവസത്തെ ട്രോളിങ് നിരോധനത്തിന് പകരമായാണ് ജൂണ്‍ ഒന്നു മുതല്‍ 61 ദിവസത്തേക്ക് സമ്പൂര്‍ണ മത്സ്യബന്ധന നിരോധനം കേന്ദ്രം പ്രഖ്യാപിച്ചത് എന്ന് വ്യാഖ്യാനിച്ചായിരുന്നു തീരദേശത്ത് പ്രചരണം നടത്തിയത്. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ അപ്പുറത്തുള്ള ആഴക്കടല്‍ മത്സ്യബന്ധനത്തിനായിരുന്നു. സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട തീരദേശത്ത് കേന്ദ്രസര്‍ക്കാര്‍ അനധികൃത നിരോധനം കോണ്ടുവന്നതായി ആരോപിച്ച് മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കുകയായിരുന്നു ഇടത് വലത് പാര്‍ട്ടികള്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: