ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് സംസ്ഥാനത്ത് ട്രോളിങ് നിരോധന കാലയളവ് കുറച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കും. ബോട്ടുകള്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നത് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ സംഘര്‍ഷത്തിന് വഴിവെയ്ക്കുമെന്ന് ആശങ്കയുയരുന്നുണ്ട്. ഈ വര്‍ഷം മുതല്‍ 61 ദിവസത്തെ ട്രോളിങ് നിരോധനമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.
പന്ത്രണ്ട് നോട്ടിക്കല്‍ മൈലിന് അപ്പുറത്തേക്ക് ബോട്ടുകള്‍ പോകരുതെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ വരെ ബോട്ടുകള്‍ക്ക് മത്സ്യബന്ധനം നടത്താമെന്ന സര്‍ക്കാരിന്റെ നിര്‍ദേശമാണ് സംഘര്ഷത്തിനിടയാക്കിയിരിക്കുന്നത്. കേന്ദ്രതീരുമാനത്തിന് വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതോടെ സംസ്ഥാനത്ത് ട്രോളിങ് നിരോധനം മുന്‍വര്‍ഷങ്ങളെപ്പോലെ 47 ദിവസമായി കുറഞ്ഞു. എന്നാല്‍ ഈ മാസം 15 മുതല്‍ ഫിഷിങ് ബോട്ടുകള്‍ക്കും നിരോധനം ബാധകമായിരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ബോട്ടുകാര്‍ക്ക് യഥേഷ്ടം മത്സ്യബന്ധനത്തിന് അനുവാദം നല്‍കിയത് ഫലത്തില്‍ സാരമായി ബാധിക്കുക പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ്. നിലവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു വിലക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാരും ഇവിടുത്തെ ചില മത്സ്യത്തൊഴിലാളി സംഘടനകളും ഒത്തുകളിച്ച് ട്രോളിങ് കാലയളവ് വെട്ടിക്കുറച്ചതിന്റെ ഗുണം ലഭിക്കുന്നത് കൂറ്റന്‍ വലകള്‍ ഉപയോഗിച്ച് അടിത്തട്ടിലെ ചെറിയ മത്സ്യങ്ങള്‍ വരെ വാരിയെടുക്കുന്ന വന്‍കിട ബോട്ടുകാര്‍ക്കും, കുത്തകകള്‍ക്കുമാണ്. പ്രജനനകാലത്തെ ഇത്തരം മത്സ്യബന്ധനം മത്സ്യസമ്പത്തിനെ സാരമായി ബാധിക്കും. ഇത് വരുംകാലങ്ങളില്‍ ഗുരുതരമായി ബാധിക്കുക പരമ്പരാഗത മത്സ്യത്തൊഴിലാളികളെയായിരിക്കും.
കടുത്ത വറുതിയുടെ നാളുകള്‍ ആയിരിക്കും ഇവര്‍ അഭിമുഖീകരിക്കേണ്ടി വരികയെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അന്യം നില്ക്കുന്ന താട, പരവ, മാച്ചാന്, ആകോലി, തുടങ്ങിയ മത്സ്യങ്ങളുടെ വര്‍ദ്ധനവിന് നിരോധന കാലയളവ് വര്‍ദ്ധിപ്പിച്ചത് ഉപകരിക്കും. നിരോധന കാലയളവ് കഴിഞ്ഞ് ലഭിക്കുന്ന കരിക്കാടി, പൂവാലന് ചെമ്മീനുകള്‍ നല്ല വളര്‍ച്ചയെത്തുന്നതിനാല്‍ കൂടിയ വിലയും തൊഴിലാളികള്‍ക്ക് ലഭ്യമാകുമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മത്സ്യത്തൊഴിലാളികളുടെ വികാരം ഇളക്കിവിട്ട് നേട്ടം കൊയ്യാന്‍ സംഘടനകളും സര്‍ക്കാരും ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വഞ്ചിക്കപ്പെടുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്.
അതിനിടെ വിദേശകപ്പലുകള്‍ 200 നോട്ടിക്കല്‍ മൈലിനുള്ളില്‍ ഇപ്പോഴും മത്സ്യബന്ധനം നടത്തുന്നുണ്ടെന്ന് കുപ്രചരണം അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് അനുകൂല സമുദായ സംഘടനാനേതാവും സംഘവും ശ്രമം തുടങ്ങിക്കഴിഞ്ഞു. എങ്ങിനെയും കലക്കവെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കുകയാണ് ഇവരുടെ ലക്ഷ്യം. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഇവര്‍ പിന്തുണയും പ്രഖ്യാപിച്ച് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: