അരുവിക്കര: ഉപതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കുന്ന അരുവിക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ഇടത് പാര്‍ട്ടികളില്‍ നിന്ന് അണികളും പ്രാദേശിക നേതാക്കളുമടക്കം വലിയൊരു വിഭാഗം ബിജെപിയിലേക്ക് ഒഴുകുന്നു. കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുപാര്‍ട്ടികളിലെയും ജില്ലാ നേതാക്കള്‍ മണ്ഡലത്തിലെ ഉഴമലയ്ക്കല്‍, ആര്യനാട്, വെള്ളനാട് പഞ്ചായത്തുകളില്‍ തമ്പടിച്ച് പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തി.
ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ നിന്നുപോലും ഒരു കൂട്ടം അസംതൃപ്തര്‍ വിട്ടുനിന്നത് നേതൃത്വങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. മൂന്ന് തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കില്ലെന്ന തീരുമാനം കാറ്റില്‍പറത്തി എം. വിജയകുമാറിനെ ആറാമതും സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. മക്കള്‍ രാഷ്ട്രീയത്തിന് പിന്നാലെ പാഞ്ഞ കോണ്‍ഗ്രസ് നേതൃത്വം കാലാകാലങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ അവഗണിച്ചെന്ന വികാരമാണ് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, രണ്ടാംഗ്രൂപ്പ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്.
വിഭാഗീയത രൂക്ഷമായ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ സിറ്റിംഗ് മെമ്പറടക്കമുള്ള ജനപ്രതിനിധികള്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറെടുക്കുകയാണ്. 1957 മുതല്‍ 24 വര്‍ഷം വീതം കോണ്‍ഗ്രസും ഇടതുപക്ഷവും മാറിമാറി ഭരിച്ചിട്ടും വികസനം തൊട്ടുതീണ്ടാത്തയിടമാണ് അരുവിക്കര. ഇരുമുന്നണികളിലുമുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായതായി പാര്‍ട്ടി വിട്ടുപോരുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. കൊഴിഞ്ഞുപോക്ക് തടയാന്‍ നേതൃത്വങ്ങള്‍ നടത്തിയ ഇടപെടലുകള്‍ വിഫലമായതോടെ മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളും ആശങ്കയിലാണ്. ചുവരെഴുത്ത്, ലഘുലേഖവിതരണം, പോസ്റ്റര്‍ പതിപ്പിക്കല്‍ തുടങ്ങിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുപോലും അയല്‍ ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകരെ കൊണ്ടുവരേണ്ട ഗതികേടിലാണ് ഇപ്പോള്‍ രണ്ട് മുന്നണികളും.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മന്ത്രിമാര്‍ ഓടിനടന്ന് തറക്കല്ലിട്ടതും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കിയതുമല്ലാതെ എന്തുവികസനം നടന്നുവെന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്കാന് കഴിയാതായതോടെ കോണ്‍ഗ്രസ് പ്രാദേശിക ഘടകം ഗൃഹസമ്പര്‍ക്കം ഒഴിവാക്കിയിരിക്കുകയാണ്. ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണോ പ്രതിപക്ഷത്തിന്റെ കടമയെന്ന ജനങ്ങളുടെ ചോദ്യത്തിന് മുന്നില്‍ തലകുനിക്കാനെ ഇടതു നേതാക്കള്‍ക്കും കഴിയുന്നുള്ളൂ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ ദേശീയ, സംസ്ഥാന നേതാക്കളെ മണ്ഡലത്തിലെത്തിക്കാന്‍ ഇരുമുന്നണികളും കിണഞ്ഞുശ്രമിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി വിടുമെന്ന ഉറച്ച തീരുമാനത്തില്‍ നില്ക്കുന്ന വലിയൊരു വിഭാഗത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: