സൂറിച്ച്: ഒടുവില്‍ ജോസഫ് സെപ് ബ്ലാറ്ററും വീണു. പ്രതിസന്ധികള്‍ക്കു നടുവില്‍ നിന്ന് അവിശ്വസനീയമായി തിരിച്ചുവന്ന മെയ്വഴക്കം ഇത്തവണ ഫലിച്ചില്ല. അഴിമതിയുടെ കറപുരണ്ട ഫിഫയെ അതില്‍നിന്നു മോചിപ്പിക്കാന്‍ ബ്ലാറ്റര്‍ താഴെയിറങ്ങണമെന്ന യുവേഫയുടെ പിടിവാശിക്ക് വിജയപര്യവസാനം. ഒന്നിലും കുലുങ്ങാതിരുന്ന ബ്ലാറ്റര്‍ക്ക് സമാന്തര ലോകകപ്പെന്ന യുവേഫയുടെ ബ്രഹ്മാസ്ത്രത്തിനു മുന്നില്‍ കാലിടറി. ഫിഫയെ ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനയാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ലോകകപ്പ് ഫുട്ബോള്‍ ഇല്ലാതായാല്‍ അതു ഫിഫയുടെ അന്ത്യമാകുമെന്ന് ഏറെക്കാലം അണിയറയിലും, മുന്നിലും നിന്നു പ്രവര്‍ത്തിച്ച ബ്ലാറ്റര്ക്കറിയാം. അതോടെ, ഫുട്ബോള്‍ ലോകം യുവേഫയുടെ കാല്ക്കീഴിലുമാകും. ഒരര്‍ത്ഥത്തില്‍ രാജിയിലൂടെ എല്ലാറ്റിനും തടയിട്ടു ബ്ലാറ്റര്‍.
അഴിമതിക്കഥകള്‍ സൂറിച്ചിന്റെ പിന്നാമ്പുറത്തു നിന്ന് കേട്ടു തുടങ്ങിയിട്ട് കാലമേറെയായി. ഇത്തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഏഴ് ഫിഫ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് സ്വിറ്റസര്‍ലാന്‍ഡ് പോലീസിനോട് ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഏഴു പേരുടെ അറസ്റ്റും തുടര്‍ന്നുണ്ടായ കോലാഹലങ്ങളുമൊന്നും ബ്ലാറ്ററെ കുലുക്കിയില്ല. മാതൃസംഘടനയായ യുവേഫ ആദ്യന്തം ഏതിര്ത്തിട്ടും ഏഷ്യയുടെയും, ആഫ്രിക്കയുടെയും റഷ്യ അടക്കമുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളുടെയുമെല്ലാം പിന്തുണയോടെ സ്ഥാനം നിലനിര്‍ത്താനായി ബ്ലാറ്റര്‍ക്ക്.
ബ്ലാറ്ററുടെ ജയം എല്ലാം അവസാനിപ്പിക്കുന്ന പതിവു രീതിക്കു വഴങ്ങാന്‍ യുവേഫ ഇത്തവണ ഒരുക്കമായിരുന്നില്ല. 2018 ലോകകപ്പ് നടത്തിപ്പിനായി റഷ്യയോട് പോരാടി തോറ്റ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷനും അവര്‍ക്ക് പിന്തുണയുമായി സര്‍ക്കാരും ഉറച്ചുനിന്നത് യുവേഫയ്ക്ക് ഊര്‍ജ്ജമായി. 2018, 2022 ലോകകപ്പുകള്‍ അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണമാണ് എഫ്ബിഐയുടെ അന്വേഷണത്തിലേക്ക് നയിച്ചതെന്നും കാണാതിരുന്നുകൂട. 2018ല്‍ ലാറ്റിനമേരിക്കയിലെ പ്രമുഖ രാജ്യങ്ങളെ ഉള്‍പ്പെടുത്തി യുവേഫ സമാന്തര ലോകകപ്പ് നടത്തണമെന്ന ആവശ്യം ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് ആവര്‍ത്തിച്ചു. യുവേഫയിലെ ചില അംഗങ്ങള്‍ക്ക് അതിനോട് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍, യുവേഫ അത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത് കാര്യങ്ങള്‍ തകിടം മറിക്കുമെന്ന് ഏറെ ഭരണ പരിചയമുള്ള ബ്ലാറ്റര്‍ക്ക് അറിയാമായിരുന്നു.
ലോകകപ്പിലൂടെയുള്ള സാമ്പത്തിക നേട്ടം യുവേഫയുടെ കൈകളിലേക്കു ചേക്കേറിയാല്‍ ഏറ്റവും പ്രമുഖമായ ലീഗുകള്‍ സ്വന്തമായുള്ള അവര്‍ ഫുട്ബോള്‍ ലോകം അടക്കി ഭരിക്കുമെന്നും ബ്ലാറ്റര്‍ക്കു വ്യക്തതയുണ്ടായിരുന്നു. ഇതിനെല്ലാം തടയിടാന്‍ തന്റെ സ്ഥാനത്യാഗം വഴിയൊരുക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. തന്റെ വിശ്വസ്തരിലൂടെ പിന്‍സീറ്റ് ഡ്രൈവിങ്ങിനുള്ള അവസരം ബാക്കിയാക്കിയാണ് ബ്ലാറ്റര്‍ പടിയിറങ്ങുന്നതെന്ന് കാണാതിരിക്കാനാവില്ല.
അതേസമയം, ബ്ലാറ്റര്‍ക്കെതിരേ യുഎസില്‍ അന്വേഷണം തുടങ്ങി. സ്ഥാനമൊഴിഞ്ഞ് മണിക്കൂറുകള്‍ക്കമാണ് എഫ്ബിഐ അന്വേഷണം ആരംഭിച്ചത്. വാര്‍ത്ത സ്ഥിരീകരിച്ച ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്കാന് തയാറായില്ല. അതിനിടെ, ഫിഫയുടെ രണ്ട് മുന്‍ ഭാരവാഹികള്‍ക്കും, നാല് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. അഴിമതിക്കും തട്ടിപ്പിനുമാണ് നോട്ടീസ്. മുന്‍ വൈസ് പ്രസിഡന്റ് ജാക്ക് വാര്‍നര്‍, മുന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നിക്കോളസ് ലിയോസ് എന്നിവര്‍ ഈ ലിസ്റ്റിലുണ്ട്.
ബ്ലാറ്ററുടെ രാജി ഏറെ ഞെട്ടിച്ചത് റഷ്യയെ. അടുത്ത ലോകകപ്പ് അനുവദിക്കുന്നതിന് ഏറെ സഹായിച്ച ബ്ലാറ്റര്‍ പുറത്തുപോകുന്നത്, തങ്ങളുടെ ആതിഥേത്വാവകാശത്തിനു ഭീഷണിയാകുമോയെന്ന സംശയത്തിലാണ് അവര്‍. യുഎസും, ബ്രിട്ടനും ചേര്‍ന്നുള്ള രാഷ്ട്രീയ നീക്കമാണ് ബ്ലാറ്ററുടെ പുറത്തുപോകലിനു പിന്നിലെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നത്.
ആരാകും പകരക്കാരന്
ബ്ലാറ്റര്‍ ഒഴിഞ്ഞതോടെ പകരക്കാരെക്കുറിച്ചുള്ള ചര്‍ച്ചയും സജീവം. ഈ സ്വിസ് സംഘാടകനെ താഴെയിറക്കാന്‍ ഏറെ അധ്വാനിച്ച യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയുടെ പേരാണ് മുന്നില്‍. ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസമായ പ്ലാറ്റിനിയെ കൈപിടിച്ച് ഭരണരംഗത്തേക്ക് കൊണ്ടുവന്നത് ബ്ലാറ്റര്‍. അദ്ദേഹത്തിനു പകരം സ്ഥാനമേറ്റാല്‍ അതൊരു നിയോഗമാകും പ്ലാറ്റിനിക്ക്. ഗുരുവിനെ വലിച്ചിറക്കിയുള്ള സ്ഥാനാരോഹണം. 2022 ലോകകപ്പ് ഖത്തറിന് അനുവദിക്കുന്നതില്‍ പ്ലാറ്റിനിയും സജീവമായി രംഗത്തുണ്ടായിരുന്നത് ഭാവിയില്‍ പ്രസിഡന്റ് സ്ഥാനം ആരോപണനിഴലില്‍ എത്തിക്കുമെന്ന സംശയവും നിലനില്ക്കുന്നു. ഖത്തര്‍ എപ്പിസോഡില്‍ കോഴയുടെ തിരശീലയില്‍നിന്ന് പ്ലാറ്റിനിയെയും ഒഴിച്ചിട്ടിട്ടില്ല.
ദിവസങ്ങള്‍ക്കു മുന്‍പ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബ്ലാറ്ററോട് തോറ്റ ജോര്‍ദാന്‍ രാജകുമാരന് അലി ബിന്‍ അല്‍ ഹുസൈന്റെ സാധ്യതകള്‍ ഇവിടെ തുടങ്ങുന്നു. ബ്ലാറ്ററോട് എതിരിട്ടപ്പോള്‍ ഏഷ്യയും ആഫ്രിക്കയും തുണച്ചില്ലെങ്കിലും മാറിയ സാഹചര്യത്തില്‍ അതിനു സാധ്യത. പോര്‍ച്ചുഗീസ് ഇതിഹാസ താരം ലൂയി ഫിഗോ, ഡച്ച് ഫുട്ബോള്‍ അസോസിയേഷന് അധ്യക്ഷന്‍ മൈക്കല്‍ വാന്‍ പ്രാഗ് എന്നിവരും സ്ഥാനമോഹികള്‍. ഇരുവരും ബ്ലാറ്റര്‍ക്കെതിരേ മത്സരിക്കാന്‍ ഒരുങ്ങിയെങ്കിലും വോട്ടുകള്‍ ചിതറാതിരിക്കാന്‍ പിന്മാറി.
അതേസമയം, യുഎസ് സോക്കര്‍ ഫെഡറേഷന് പ്രസിഡന്റ് ഭാരത വംശജന് സുനില്‍ ഗുലാത്തിയുടെ പേരും പറഞ്ഞു കേള്‍ക്കുന്നു. ബ്ലാറ്റര്ക്കെതിരേയുള്ള പോരാട്ടത്തിന് പട നയിച്ച ഗുലാത്തി മനസ് തുറന്നിട്ടില്ല. അലി രാജകുമാരനെ പിന്തുണയ്ക്കുമെന്നാണ് പറയുന്നതെങ്കിലും, ഫിഫയുടെ അധ്യക്ഷ സ്ഥാനം മോഹിക്കുന്ന യുഎസ് വെറുതിയിരിക്കുമെന്ന് കരുതാനുമാകില്ല.
ഫിഫയുടെ മുന്‍ വൈസ് പ്രസിഡന്റും ദക്ഷിണ കൊറിയയിലെ ഫുട്ബോള്‍ സംഘാടകനുമായ ചുങ് മോങ് ജൂന്‍, ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സീക്കോ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഗില്‍, ബറൂണ്ടിയില്നിന്നുള്ള ഫിഫ എക്സിക്യൂട്ടീവ് അംഗം ലിഡിയ എന്സെക്കേര തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നു. ഇവരെയെല്ലാം മറികടന്ന് മറ്റൊരാള്‍ വരുമോ? വരും ദിവസങ്ങള്‍ അതിനുള്ള ഉത്തരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: