കൃമികീടാദി സകല ജീവജാലങ്ങളിലും നിര്‍ഭേദമായി ഇതു സ്ഥിതി ചെയ്യുന്നു. വാഴപ്പിണ്ടിപോലെ മൃദുവായ അതിന്റെ അന്തര്‍ഭാഗത്ത് സകലശക്തികള്ക്കും വേഗം നല്കുന്ന പരമമായൊരു വായുശക്തി ഉണ്ട് ആ ശക്തി കോപിച്ച് ചീറ്റുന്ന സര്‍പ്പിണിപോലെ എപ്പോഴും നിശ്വാസരൂപത്തില്‍ ഫുല്ക്കാരം പുറപ്പെടുവിച്ച് പ്രാണസഞ്ചാര ഹേതുവായി സ്ഥിതിചെയ്യുന്നു.
ഹൃദയത്തിലെ നാഡികളുടെയെല്ലാം കെട്ടുപാട് ഈ ശക്തിയിലാണ് ക്രിയാ ഹേതുവും സ്പര്ശനാനുഭവമായ ഈ വിശുദ്ധശക്തി അന്ത:കുണ്ഡലിനി എന്നാണറിയപ്പെടുന്നത്. ഇതുതന്നെയാണ് കലനത്താല് കലയായും, ചൈതന്യത്താല്‍ ചിത്തായും ജീവഹേതുവാല് ജീവനായും മനനത്താല്‍ മനസ്സായും, ബോധത്താല്‍ ബുദ്ധിയായും, അഹങ്കാര രൂപത്താല്‍ പൂര്യഷ്ടകമായും സ്ഥിതിചെയ്യുന്നത് ദേഹത്തിലെങ്ങും ജീവശക്തിയായി വിളങ്ങുന്നത് ഈ കുണ്ഡലിനി തന്നെയാണ്.
പ്രാണാപാനരൂപത്തില് മോലോട്ടും കീഴോട്ടും സഞ്ചരിക്കുന്ന ഈ ശക്തി മുഴുവനും വെളിയില്‍ കടന്നുപോകുമ്പോഴാണ് മരണം സംഭവിക്കുന്നത്. പ്രാണശക്തിയെ നിരോധാഭ്യാസത്താല് മേലോട്ടും കീഴോട്ടും ചലിക്കാന്‍ അനുവദിക്കാതെ ഉള്ളില്‍ ഉറപ്പിച്ചു നിര്‍ത്തിയാല്‍ ആധിവ്യാധികളോ ജരാമരണാദികളോ ബാധിക്കുകയില്ല.
രാമന് ചോദിച്ചു ഗൂരോ ആധിവ്യാധികള്‍ ശരീരത്തില്‍ വരുന്നത് എപ്രകാരമാണെന്ന് അരുളിചെയ്താലും.
വസിഷ്ഠന് പറഞ്ഞു രാമാ വ്യാധിശരീര ദു:ഖഹേതു മാത്രമല്ല മനസ്സിനെ ദു:ഖിപ്പിക്കുന്നതുകൂടിയാണെന്ന് അറിഞ്ഞുകൊള്ളുക തത്ത്വജ്ഞാനമില്ലാതെ മനസ്സിനെ കീഴടക്കാന്‍ കഴിയാതെ വരുമ്പോള്‍ മനസ്സ് രാഗദ്വാഷങ്ങള്ക്കടിപ്പെട്ട് കിട്ടിയെന്നും, ഇല്ലയെന്നുമുള്ള ആശാഭിമാന മൗഢ്യത്താല്‍ ആധികള്‍ തലപൊക്കുന്നു. ഇച്ഛകള്‍ അധികമായി സ്ഫുരിക്കുന്നു.
മൂര്‍ഖത വര്‍ദ്ധിക്കുന്നു ദുഷ്ടാന്നം ഭക്ഷിച്ച് ദുര്‍മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിച്ച് ദുഷ്കര്മ്മങ്ങളനുഷ്ഠിച്ച് കോപാദിദുര്വികാരങ്ങള് മൂലം നാഢീരന്ധ്രങ്ങള് വീര്‍ക്കുകയോ ചുരുങ്ങുകയോ ചെയ്ത് രക്തപ്രവാഹത്തിന് വൈഷമ്യമുണ്ടായി വാതപിത്താദി ദോഷങ്ങള്‍ കോപിച്ച് ശരീരം വ്യാധികള്ക്കധീനമാകുന്നു. മുന്ജന്മത്തിലോ, ഈ ജന്മത്തിലോ ഉള്ള ശൂഭാശുഭവാസനകളില് ഏതിനാണോ പ്രാബല്യം അധികം ആ വാസനസ്വാനുരൂപമായ വ്യവഹാരക്രമത്തില്‍ ജീവിയെ പ്രവര്‍ത്തിപ്പിക്കുന്നു. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ആധിവ്യാധികള്‍ പ്രത്യക്ഷമാകുന്നത് ഈ വിധത്തിലാണ്.
ആധികള്‍ സാമാന്യമെന്നും സാരഭൂതമെന്നും രണ്ടുതരത്തിലുണ്ട് വ്യവഹാരികം സാമാന്യവും സാരം മലിനവാസനാ സിദ്ധവുമാകുന്നു. വ്യവഹാരികമായ ആധി ആഗ്രഹിച്ചത് ലഭിക്കുമ്പോള്‍ നശിച്ചുപോകുന്നു. ആധികള്‍ നശിച്ചാല്‍ അതുമൂലമുണ്ടാകുന്ന വ്യാധികളും നശിച്ചുപോകുന്നു. പക്ഷേ സാരമായ ആധിയാകട്ടെ ആത്മജ്ഞാനം പ്രാപിക്കാതെ നശിക്കുന്നില്ല. ആധികൊണ്ടല്ലാത്ത വ്യധികള്‍ ഔഷധം മന്ത്രം പത്ഥ്യാചരണം തുടങ്ങിയവയാല്‍ ഒഴിഞ്ഞുപോകുന്നു.
കുണ്ഡലിനി ശക്തിയുടെ യോഗക്രമം കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന രാമന്റെ അഭ്യര്‍ത്ഥനക്ക് മറുപടിയായി. വസിഷ്ഠന് പറഞ്ഞു ഗന്ധത്തില്‍ പൂവ് എപ്രകാരം ആധാരമായിരിക്കുന്നവോ ആതുപോലെ പുര്യഷ്ടകമെന്ന് പറയപ്പെടുന്ന ജീവന്റെ ആധാരശക്തിയാണു കുണ്ഡലിനിപ്രാണന്റെ പൂരകാഭ്യാസത്താല് ഈ കുണ്ഡലിനിയെ പൂരിപ്പിച്ചു നിര്‍വികാരമാക്കി നിര്‍ത്താമെങ്കില്‍ ഇളകാത്ത സ്ഥിരതയും, ശക്തിയും ലഭിക്കും. പൂരകാഭ്യാസത്താല് പ്രാണവായുവെ ഉള്ളില്‍ നെടുകെ നിറച്ചുവെച്ച് സംവിത്തിനാല് ഊര്‍ദ്ധഗതി ഭാവനകൊണ്ട് കൂണ്ഡലീനിശക്തിയെ ആകാശത്തില്നയിച്ചാല് അത് സര്‍പ്പിണിപോലെ നേരെ നിവര്‍ന്ന് ദേഹത്തില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന സര്വനാഡികളേയും വഹിച്ചുകൊണ്ട് ശീഘ്രഗതിയില്‍ ദേഹത്തെമുഴുവന് മേലോട്ടുയര്‍ത്തുന്നു.
യോഗികള്‍ ഈ വിധത്തിലുള്ള യോഗാഭ്യാസത്താലാണ് ആകാശഗമനത്തിന് സമര്‍ത്ഥരായി ഭവിക്കുന്നത്. കുണ്ഡലിനി സുഷുപ്താന്തര് ഭാഗത്തുകൂടി മേല്പോട്ട് കുതിച്ച് ബ്രഹ്മത്തിന്നു വെളിയില്‍ പന്ത്രണ്ടംഗുലം മുകളില്‍ സര്വനാഡികളേയും നിരോധിക്കുന്നു. രേചകാഭ്യാസത്താല് മുഹൂര്‍ത്ത മാത്രം സ്ഥിതി ചെയ്യുമ്പോള്‍ സിദ്ധവിദ്യാധരാദി ആകാശചാരികളെ കാണുവാനും അവരില്‍ നിന്ന് മഹിമാദിസിദ്ധികള് കരസ്തമാക്കാനും കഴിയുന്നു. രേചകാഭ്യാസ്വരൂപമായ യോഗവിശേഷത്താല് പ്രാണവായുവെ മുഖത്തുനിന്നും പന്ത്രണ്ടംഗുലം ദൂരത്ത് ബാഹ്യാകാശത്തില്‍ വളരെ നേരം ഇറക്കി നിര്‍ത്താന്‍ കഴിയുന്നവര്‍ക്ക് പരകായപ്രവേശസിദ്ധി കൈവരുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: