ഋഷികേശിലേക്കുള്ള യാത്ര. ബാലകൃഷ്ണമേനോന്റെ സത്യാനേ്വഷണയാത്രയിലെ ആദ്യത്തെ ചുവട് അതായിരുന്നു. എത്രയോ നൂറ്റാണ്ടുകളായി മഹാത്മാക്കളും മഹര്ഷിവര്യന്മാരും വസിച്ചുപോരുന്ന പുണ്യഭൂമി. ഋഷികേശത്തില്‍ സ്വാമി ശിവാനന്ദന്റെ ആശ്രമത്തിലേക്കാണ് മേനോന് ആദ്യം ചെന്നത്.
സ്വാമി ശിവാനന്ദന് പൂര്‍വ്വാശ്രമത്തില്‍ ഒരു ഡോക്ടറായിരുന്നു. ധാരാളം പണവും പ്രശസ്തിയുമുണ്ടായിരുന്ന ഒരു ഡോക്ടര്‍. ബ്രിട്ടീഷ് ഭരണത്തിനുകീഴില്‍ സിംഗപ്പൂരിലും മലേഷ്യയിലുമായിരുന്നു അദ്ദേഹം സേവനമനുഷഠിച്ചിരുന്നത്. ആ പെരുമയും പണവുമൊക്കെ വേണ്ടെന്നു വച്ചിട്ടാണ് അദ്ദേഹം ഹിമാലയത്തില്‍ ഗംഗാതീരത്തുള്ള ഋഷികേശിയില് വന്നെത്തിയത്. അവിടെ ആനന്ദകുടീര് എന്ന ആശ്രമം പണിത് അദ്ദേഹം പാര്‍പ്പുറപ്പിച്ചു. അവിടെ അദ്ദേഹം ആദ്ധ്യാത്മികമായ ഒരു പ്രസ്ഥാനമാരംഭിച്ചു. അതാണ് ഇന്നത്തെ ലോകപ്രസിദ്ധമായ ”ഡിവൈന്‍ ലൈഫ് സൊസൈറ്റി”. അദ്ദേഹം ആദ്ധ്യാത്മിക ഗ്രന്ഥങ്ങളെ ആധാരമാക്കി പ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ധര്മ്മാശുപത്രികളടക്കം പല സാമൂഹ്യസ്ഥാപനങ്ങളും ആശ്രമത്തിന്റെ വകയായുണ്ടായിരുന്നു. അതിനുപുറമെ നല്ലൊരു ആദ്ധ്യാത്മികമാസികയും സ്വാമിജി പ്രസിദ്ധീകരിച്ചിരുന്നു.
മേനോനെ സ്വാമിജി സ്നേഹപൂര്‍വം തന്റെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്തു. സ്വാമിജിയുമായി നല്ലവണ്ണം പരിചയപ്പെട്ടതിനുശേഷം ആശ്രമജീവിതത്തിലെ ചിട്ടകള്‍ പഠിക്കുവാനായിരുന്നു ബാലന്റെ ശ്രമം. ആശ്രമവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അദ്ദേഹം അനേ്വഷിച്ചറിഞ്ഞു. അത്രനാളും അദ്ദേഹത്തിന്റെ ധാരണ പണിയൊന്നും ചെയ്യാത്ത ഒരുകൂട്ടം കുഴിമടിയന്മാരാണ് സന്യാസിമാര്‍ എന്നായിരുന്നു. എന്നാല്‍ നേരില്‍ കണ്ട കാഴ്ചകള്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. എത്ര തെറ്റായിരുന്നു തന്റെ ധാരണ എന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു.
സ്വാമിജിയും അദ്ദേഹത്തിന്റെ കൂടെയുള്ള അതീവ വിശ്വസ്തരായ ബ്രഹ്മചാരികളും രാപകല്‍ വിശ്രമമില്ലാതെ വേല ചെയ്തിരുന്നു. അവര്‍ക്ക് ഒഴിവുദിവസം എന്നൊന്ന് ഉണ്ടായിരുന്നില്ല. ആശ്രമം വകയായി നടത്തിയിരുന്ന ആദ്ധ്യാത്മികവും സാമൂഹ്യവുമായ നിരവധി പരിപാടികള്‍ ഭംഗിയായി നിര്‍വഹിക്കുക ഭാരിച്ച പണിതന്നെയായിരുന്നു. ഏറ്റവും താഴേക്കിടയിലെ ജോലിയും ഏറ്റവും ബുദ്ധിവൈഭവത്തോടെ ചെയ്യേണ്ട ജോലിയും ഒരേ മട്ടില്‍ ശ്രദ്ധയോടും ഉത്സാഹത്തോടുംകൂടി അവര്‍ ചെയ്തുപോരുന്നത് ബാലന് അത്ഭുതാദരങ്ങളോടെ നോക്കിനിന്നു.
നിസ്വാര്‍ത്ഥമായ അവരുടെ ജീവിതശൈലി ആശ്രമം വിട്ടുപോകാന്‍ ബാലന്റെ മനസ്സനുവദിച്ചില്ല. മടക്കയാത്രയുടെ തിയ്യതി അദ്ദേഹം പലതവണ നീട്ടി. ആശ്രമത്തിലെ അന്തേവാസികള്‍ക്കും തോന്നാന്‍ തുടങ്ങി, പുതിയ അതിഥി സ്വാമിജിയുടെ പ്രിയശിഷ്യനായി മാറിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ അപ്പോഴും ബാലകൃഷ്ണന്റെ വാക്കിലോ മട്ടിലോ ആദ്ധ്യാത്മികതയുടെ യാതൊരു ലക്ഷണവും പ്രകടമായിരുന്നില്ല.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: