സീതാദേവി ശ്രീ ഹനുമാനോട് ശ്രീരാമതത്ത്വം ഉപദേശിക്കുന്നു.
ഹേ വീരന്മാര് ചൂടുന്ന കിരീടത്തിലെ മാണിക്യക്കല്ലേ. ശ്രീരാമഭക്തന്മാരില്‍ ശ്രേഷ്ഠനായവനേ, നീ കേള്‍ക്കുക. രാമദേവന് സച്ചിദാനന്ദസ്വരൂപിയും ഏകനും അദ്വയനുമായ പരബ്രഹ്മമാണ്. നിശ്ചലനും എല്ലാ ഉപാധികളില്‍നിന്നും മുക്തനും സത്തുമാത്രമായവനും ചിന്തിച്ചറിയാന്‍ കഴിയാത്തവനുമാണെന്നു മനസ്സിലാക്കുക.
നിര്‍മ്മലനും നിരഞ്ജനനും കളങ്കരഹിതനും വികാരരഹിതനും സന്മയനും ശാന്തനും പരമാത്മാവും സദാ ആനന്ദവും ജനനമരണാദികളില്ലാത്ത പരബ്രഹ്മവുമാണ് ശ്രീരാമനെന്നറിയുക. സര്‍വ്വത്തിനും കാരണക്കാരനും സര്വ്വാത്മാവിലും വ്യാപിച്ചിരിക്കുന്നവനും സര്‍വ്വജ്ഞനും സര്‍വ്വേശ്വരനും സര്‍വ്വത്തിനും സാക്ഷിയും നിത്യനും എല്ലാവിധത്തിലും എല്ലാത്തിനും ആധാരഭൂതനും സര്വ്വദേവതാമയനാണെങ്കിലും നിര്‍വ്വികാരനുമാണ് ശ്രീരാമന് എന്നറിയുക.
ഇനി ഞാനാരാണെന്നു പറയാം. (സീതാതത്ത്വം സീതാദേവി തന്നെ വെളിപ്പെടുത്തുന്നു) ഞാന്‍ തന്നെ മൂലപ്രകൃതി. എന്നുടെ ഭര്‍ത്താവായ പരമാത്മാവിന്റെ സാന്നിദ്ധ്യംകൊണ്ട് ഞാന്‍ സൃഷ്ടിക്കുന്നു. അവിടുത്തെ സാന്നിദ്ധ്യത്താല്‍ ഞാന്‍ സൃഷ്ടിച്ചതിനെയൊക്കെ അബൂധന്മാര് അദ്ദേഹം സൃഷ്ടിച്ചതാണെന്നു പറയുന്നു. ആ സ്വരൂപത്തിന് ജനനാദികളില്ലെന്ന് അതിനെ അറിഞ്ഞവര്‍ക്കേ അറിയാന്‍ കഴിയൂ.
തുടര്‍ന്ന് അയോദ്ധ്യയില്‍ സൂര്യവംശത്തില്‍ സര്വ്വേശ്വരന് രാമനായിപ്പിറന്നതു മുതല്‍ രാവണവധം കഴിഞ്ഞ് അയോദ്ധ്യാചക്രവര്ത്തിയായി അഭിഷേകം കഴിക്കുന്നതുവരെയുള്ള രാമകഥ ചുരുക്കിപ്പറയുന്നു. ഭക്തിയുള്ളവര്‍ക്ക് സായൂജ്യമായ മോക്ഷം പ്രദാനം ചെയ്യുന്ന ശ്രീനാരായണന്
ഈ കര്‍മ്മങ്ങളൊക്കെ ചെയ്തുവെന്നാണ് അജ്ഞന്മാര് ധരിച്ചുവച്ചിരിക്കുന്നത്.
അതൊക്കെത്തന്നെ മായാദേവിയായ തന്നെക്കൊണ്ടു ചെയ്യിച്ചതാണ്. രാമനായ ജഗദ്ഗുരു നിര്‍ഗ്ഗുണനും ജഗത്തിനെ അഭിരമിപ്പിക്കുന്നവനും അറിവില്ലാത്തവനും ഏകനും ആനന്ദാത്മകനും ആത്മാരാമനും തുല്യനില്ലാത്തവനും പരനും നിഷ്കളനും വിദ്വാന്മാരാകുന്ന വണ്ടുകള്‍ക്ക് പുന്തോട്ടമായവനും നാശമില്ലാത്തവനും വിഷ്ണുവുമായ ഭഗവാന് നാരായണന് സഞ്ചരിക്കുകയോ ഇരിക്കുകയോ ചുറ്റുകയോ ദുഃഖിക്കുകയോ ചെയ്യുന്നതല്ല. തേജോമയനും നിര്വ്വികാരാത്മാവുമായിരിക്കുന്ന ആ നിര്വൃതന് ഒരിക്കലും ഒരു വസ്തുവും ചെയ്യുന്നില്ല.
നിര്‍മ്മലനും പരിണാമഹീനനും ആനന്ദമൂര്‍ത്തിയും ചൈതന്യമയനും മായാമയനുമായ അദ്ദേഹത്തിന്റെ മായാദേവി ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ ചെയ്യുന്നതായി തോന്നിപ്പിക്കുന്നു. തന്റെ മായാഗുണങ്ങളെ താന്‍തന്നെ അനുസരിക്കുന്നതു കൊണ്ടാണിത്.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: