551. ഗോപീവേഷവിധായിനീ – അനേകം ഗോപികമാരായി രൂപം പൂണ്ടവള്‍. വൃന്ദാവനത്തില്‍ ശ്രീകൃഷ്ണനോടൊപ്പം രാസലീലയില്‍ എല്ലാ ഗോപികമാരും രാധാദേവിയുടെ വിഭൂതികളാണെന്നും പല ഗോപികമാരുടെ രൂപത്തില്‍ അവര്‍ ഭഗവാനോടൊപ്പം രാസലീലയില്‍ പങ്കെടുത്തു എന്ന് ഒരു വ്യാഖ്യാനം.
ശ്രീകൃഷ്ണനും വൃന്ദാവനത്തെ കേളീവനമാക്കിയ രാധയും ഗോപന്മാരും ഗോപസ്ത്രീകളും ഗോക്കളും വത്സങ്ങളും എല്ലാം ദേവിയുടെ വിവിധ രൂപങ്ങളാണെന്നും വ്യാഖ്യാനിക്കാം.
552. ത്രിഗുണൈക്യസ്വരൂപാ – സത്ത്വഗുണം, രജോഗുണം, തമോഗുണം എന്നീ മൂന്നു ഗുണങ്ങളും ഏകീഭവിച്ച സ്വരൂപമുള്ളവള്‍. സത്ത്വഗുണമൂര്‍ത്തിയായ ലക്ഷ്മിയും രജോഗുണമൂര്ത്തിയായ സരസ്വതിയും തമോഗുണമൂര്ത്തിയായ മഹാകാളിയും ഏകീഭവിച്ചതാണ് മൂകാംബികാദേവി. പ്രപഞ്ചസൃഷ്ടിക്കായി ഗുണങ്ങള്‍ക്കു രൂപം കൊടുക്കുകയും ഓരോ ഗുണത്തിനും മുഖ്യതയുള്ള രൂപം സ്വീകരിക്കുകയും ചെയ്തുവെങ്കിലും ദേവി ഗുണാതീതയാണ്.
മൂകാംബികാക്ഷേത്രത്തിന്റെ ഉല്പത്തിചരിത്രം മുമ്പു പറഞ്ഞിരുന്നു. ഇപ്പോള്‍ ഭൂമിക്കടിയിലായിപ്പോയ ശ്രീചക്രാകൃതിയുള്ള മേരുശിഖരത്തിന്റെ ബിന്ദുവാണ് ലിംഗരൂപത്തില്‍ ശ്രീകോവിലില്‍ കാണുന്നത്. നാം കണ്ടാരാധിക്കുന്നത് ദേവിയുടെ അലങ്കാരവിഗ്രഹമാണ്. ലിംഗാകൃതിയില്‍ കാണുന്ന മേരുശൃംഗത്തിന്റെ മുകളറ്റത്തെ രണ്ടായി പകുക്കുന്ന ഒരു സുവര്‍ണരേഖയുണ്ട്. ആ സുവര്‍ണരേഖയുടെ ഇടതുഭാഗം വലുതും വലതുഭാഗം ചെറുതുമാണ്.
ശിവശക്തൈ്യക്യരൂപമായ ശ്രീചക്രമേരുവിന്റെ ഇടതുഭാഗം മഹാലക്ഷ്മിയും മഹാസരസ്വതിയും മഹാകാളിയും ഐക്യം പ്രാപിച്ചതാണ്. ശിവചൈതന്യത്തില്‍ വിഷ്ണുചൈതന്യവും ബ്രഹ്മചൈതന്യവും ലയിച്ചു ചേര്‍ന്നതാണ് വലതുഭാഗമെന്നും അഭിപ്രായമുണ്ട്.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: