ന്യൂദല്‍ഹി: ഭാരതത്തില്‍നിന്നും 11 മുസ്ലിം യുവാക്കള്‍ സിറിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്നതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ഇതില്‍ ആറുപേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും വ്യാജ പാസ്പോര്ട്ടുകള് ഉപയോഗിച്ചാണ് സിറിയയിലേക്ക് കടന്നതെന്നാണ് രഹസ്യവിവരം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
നിലവില്‍ മഹാരാഷ്ട്ര കല്യാണ്‍ സ്വദേശികളായ നാലുയുവാക്കളെ മാത്രമാണ് ഐബിയ്ക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷമാണ് ഇവര്‍ തീര്‍ത്ഥാടനത്തിനായി സിറിയയിലേക്ക് കടന്നത്. ഇതില്‍ ആരിഫ് മജീദ് എന്നയാള്‍ കഴിഞ്ഞവര്‍ഷം ഭാരതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. മുംബൈ വിമാനത്താവളത്തില്‍വച്ച് അറസ്റ്റിലായ ഇയാള്‍ നിലവില്‍ ദേശീയഅന്വേഷണ ഏജസിയുടെ കസ്റ്റഡിയിലാണ്.
അടുത്തിടെ എന്‍ഐഎ ഇയാള്‍ക്കെതിരെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.രാജ്യത്തിനെതിരെ യുദ്ധം ആസുത്രണം ചെയ്തെന്ന കുറ്റത്തില്‍ ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 125 പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം ഫയിസ് മസൂദ് (ബെംഗളൂരു), സഹിം ഫറൂഖ് (കല്യാണ്‍), അബ്ദുള്‍ഖാദര്‍ സുല്‍ത്താന്‍ അമര്‍ (കര്‍ണ്ണാടക), ഹനീഫ് വസീം (ഹൈദരാബാദ്) എന്നിവര്‍ ഐഎസിനുവേണ്ടിയുള്ള യുദ്ധത്തില്‍ മരിച്ചതായി ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുപേര്‍ ഇപ്പോഴും സിറിയയില്‍ തുടരുകയാണ്.
ഭാരതത്തില്‍ യുഎപിഎ പ്രകാരം ഐഎസിനു നിരോധനം ഏര്‍പ്പെടുത്തിയതിനുശേഷം ഇതുമായി ബന്ധപ്പെട്ട് മുസ്ലിം യുവാക്കള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഐബി അടുത്തിടെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദക്ഷിണ ഏഷ്യന്‍ സംസ്ഥാനങ്ങളിലും ഐഎസിനെ നിരോധിച്ചിട്ടുണ്ട്.
ഐഎസില്‍ ചേര്‍ന്ന ഭാരതീയ യുവാക്കള്‍ രാജ്യത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴിയാണ് സിറയയിലേക്ക് കടന്നതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വഴിയാണ്് വിവിവിധ രാജ്യങ്ങളില്‍നിന്നും യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തിരുന്നത്. എന്നാല്‍ ആറുമാസത്തിനിടയ്ക്ക് രാജ്യത്തുനിന്നും സിറിയയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിട്ടില്ലെന്നും ഐബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: