കോഴിക്കോട്: മലബാര്‍ മേഖലയില്‍ കെഎസ്ആര്‍ടിസിയുടെ ഇടിഎം സമ്പൂര്‍ണ്ണമായി കട്ടപ്പുറത്തേക്ക്. ഇതുമൂലം കോര്‍പ്പറേഷന്റെ പ്രതിദിന നഷ്ടം പെരുകുമ്പോഴും അധികൃതര്‍ക്ക് നിസ്സംഗത.
കോര്പ്പറേഷന് ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനാണ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായത്. രണ്ട് മാസത്തോളമായി സ്ഥിതി രൂക്ഷമായിട്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഇടിഎം വിരലിലെണ്ണാവുന്നതേയുള്ളൂ. ഈ ഏഴു ജില്ലകളിലേക്കായി വേണ്ടത് രണ്ടായിരത്തോളം മെഷീനുകളാണ്.
അഞ്ച് വര്‍ഷം മുമ്പാണ് കെഎസ്ആര്‍ടിസി സംസ്ഥാന വ്യാപകമായ ഇടിഎം നടപ്പാക്കിയത്. ബംഗളൂരുവിലെ സോഫ്ട് ലാന്റ് കമ്പനിയില്‍ നിന്ന് ആറായിരത്തോളം മെഷീനാണ് വാങ്ങിയത്. അത് തകരാറിലായതോടെ മലബാര്‍ മേഖല പഴയ റാക്ക് സമ്പ്രദായത്തിലേക്ക് തന്നെ നീങ്ങി. അതേസമയം തെക്കന്‍ മേഖലയില്‍ പുതിയത് വാങ്ങി. ഇവിടെയും പുതിയത് കൊണ്ട് വരണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നപ്പോള്‍ അമ്പതെണ്ണം വാങ്ങി പ്രശ്നം പരിഹരിച്ചെന്ന മട്ടിലായി അധികൃതര്‍. ഇടിഎം ഇല്ലാതായതോടെ മലബാറില്‍ കോര്‍പ്പറേഷന്റെ വരുമാനത്തില്‍ മുപ്പത് ശതമാനത്തോളമാണ് നഷ്ടമുണ്ടാകുന്നത്. ഇത് പ്രതിദിനം ലക്ഷത്തിനടുത്ത് വരും. മാസക്കണക്കില്‍ നഷ്ടം കോടികളാകും.
ദീര്‍ഘ, ഹ്രസ്വദൂര സര്‍വ്വീസുകളിലെല്ലാം ഇടിഎം അഭാവത്തില്‍ വരുമാന ചോര്‍ച്ചയുണ്ട്. കോഴിക്കോട് നിന്ന് പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ സര്‍വ്വീസുകളില്‍ പ്രത്യേകിച്ചും. തിരക്കേറിയ ബസ്സുകളില്‍ പഴയ റാക്ക് സമ്പ്രദായത്തില്‍ എല്ലാവര്ക്കും ടിക്കറ്റ് നല്‍കാനാകില്ല. ടിക്കറ്റില്ലായാത്ര പെരുകുന്നത് തടയാനാകാത്ത സ്ഥിതിയുമാണ്. റാക്കില്‍ ടിക്കറ്റ് കൊടുത്ത് പരിചയമില്ലാത്ത കണ്ടക്ടര്മാരാണധികവും. ഇവര്‍ക്ക് പരിശീലനം നല്‍കാനുള്ള സാഹചര്യവുമില്ല. നിലവില്‍ കണ്ടക്ടര്‍മാരുടെ അഭാവം ഈ മേഖലയില്‍ ധാരാളമുണ്ട്.
ജിപിആര്‍എസ് സംവിധാനത്തോടെയുള്ള പുതിയ ഇടിഎം വാങ്ങുകയാണ് പരിഹാരം. ഇതിന് ഒന്നിന്റെ വില ഏകദേശം എണ്ണായിരമാണ്. ഏഴ് ജില്ലകളിലേക്കാവശ്യമായ ഇടിഎം വാങ്ങാന്‍ ഒന്നരക്കോടിയോളം രൂപ ചെലവഴിക്കേണ്ടിവരും. അതേസമയം ഇടിഎം അഭാവത്തില്‍ കോര്‍പ്പറേഷനുണ്ടാകുന്ന നഷ്ടം ഇതിന്റെ ഇരട്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: