തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി അട്ടിമറിക്കപ്പെടുകയോ യാഥാര്‍ത്ഥ്യമാകാന്‍ കാലതാമസം വരികയോ ചെയ്താല്‍ എല്‍ഡിഎഫും യുഡിഎഫും തുല്യ ഉത്തരവാദികളായിരിക്കുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. വിഴിഞ്ഞം രാജ്യാന്തരതുറമുഖത്തെക്കുറിച്ച് 1991ല്‍ കേരളം ചര്‍ച്ചചെയ്യാന്‍ ആരംഭിച്ചതാണ്. 2015ലും ഇതില്‍ വ്യക്തതയുണ്ടായിട്ടില്ല. ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ തുറമുഖനിര്‍മാണത്തിന് സ്വീകരിച്ചിരിക്കുന്ന നടപടി അഴിമതി ഉന്നയിച്ച് ഇടതുപക്ഷം പ്രതിരോധിക്കുകയാണെന്നും വി. മുരളീധരന് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
തുറമുഖനിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളെക്കുറിച്ച് സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ ചിലതിന് വ്യക്തമായ മറുപടി നല്കാന് സംസ്ഥാനസര്ക്കാരിനായിട്ടില്ല. സംസ്ഥാനസര്‍ക്കാരിന്റെ മോശപ്പെട്ട സാമ്പത്തികസ്ഥിതി വച്ചുനോക്കുമ്പോള്‍ പൊതുമേഖലയില്‍ തുറമുഖനിര്‍മാണം സാധിക്കുമെന്ന് കരുതാനാകില്ല. എന്നാല്‍ തുറമുഖനിര്‍മാണം സ്വകാര്യമേഖലയെ ഏല്പ്പിക്കുകയാണെങ്കില് നടപടിക്രമങ്ങള്‍ പൂര്‍ണമായും സുതാര്യമായിരിക്കണമെന്നാണ് ബിജെപി നിലപാട്. പൊതുമേഖലയെ ഒഴിവാക്കുമ്പോള്‍ ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് സര്‍ക്കാരിനാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനസര്‍ക്കാരിന് പദ്ധതി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കേന്ദ്രഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. സംസ്ഥാനമായാലും കേന്ദ്രമായാലും പിപിപി മാതൃകയിലാകും പദ്ധതി നടപ്പാക്കാന്‍ കഴിയുക. ബിജെപി ഈ മാതൃകയ്ക്ക് എതിരല്ല. കാര്യങ്ങള്‍ സുതാര്യമായിരിക്കണമെന്നാണ് ബിജെപി നിലപാട്. എന്നാല്‍ നടപടിക്രമങ്ങളുടെപേരില് വിഴിഞ്ഞംപദ്ധതി അട്ടിമറിക്കപ്പെടുകയാണ്.
തമിഴ്നാട്ടിലെ കുളച്ചലില്‍ തുറമുഖം വരുന്നത് വിഴിഞ്ഞത്തിന് ഭീഷണിയല്ല. പക്ഷേ കുളച്ചലില്‍ മാത്രം തുറമുഖം നിര്‍മിക്കപ്പെടുകയും വിഴിഞ്ഞം അട്ടിമറിക്കപ്പെടുകയും ചെയ്യുന്നത് നല്ലകാര്യമല്ല. അതിനാല്‍ കേരളത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കിച്ച് ഏറ്റുമുട്ടി സമയം പാഴാക്കാതെ സഹകരിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: