വുഹാന്‍: ഇരുപത്തിയൊന്നാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ദിനത്തില്‍ ഇന്ത്യ പൊന്നണിഞ്ഞു. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഇന്ദര്‍ജീത് സിങാണ് സ്വര്‍ണ്ണത്തിന് അവകാശിയായത്. 20.41 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് എറിഞ്ഞാണ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. തന്റെ നാലാം ശ്രമത്തിലായിരുന്നു ഇന്ദര്‍ജീത് സിംഗ് സ്വര്ണ്ണദൂരം താണ്ടിയത്. എന്നാല്‍ തന്റെ ഏറ്റവും മികച്ച ദൂരം മറികടക്കാന്‍ ഇന്ദര്‍ജീത്തിന് കഴിഞ്ഞില്ല.
കഴിഞ്ഞ മാസം മംഗളൂരുവില്‍ നടന്ന ഫെഡറേഷന് കപ്പ് അത്ലറ്റിക് മീറ്റില്‍ ഇന്ദര്‍ജീത് സിംഗ് 20.65 മീറ്റര്‍ എറിഞ്ഞ് പുതിയ മീറ്റ് റെക്കോര്‍ഡിനൊപ്പം അടുത്ത വര്‍ഷം റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സ് ടിക്കറ്റും സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിലും 20.14 മീറ്റര്‍ എറിഞ്ഞ് പുതിയ മീറ്റ് റെക്കോര്‍ഡോടെ പൊന്നണിഞ്ഞു ഇന്ദര്‍ജീത് സിംഗ്.
കഴിഞ്ഞ വര്‍ഷം ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 19.63 മീറ്റര്‍ എറിഞ്ഞ് വെങ്കലവും 2013-ല്‍ റഷ്യയിലെ കസാനില്‍ നടന്ന ലോക യൂണിവേഴ്സിറ്റി മീറ്റില്‍ 19.70 മീറ്റര്‍ എറിഞ്ഞ് വെള്ളിയും ഇന്ദര്‍ജീത് സ്വന്തമാക്കിയിട്ടുണ്ട്. തായ്പേയിയുടെ ചാങ് മിങ് ഹുവാങ് 19.56 മീറ്റര്‍ എറിഞ്ഞ് വെള്ളിയും ചൈനയുടെ ടിയാന് സിസോങ് 19.25 മീറ്റര്‍ എറിഞ്ഞ് വെങ്കലവും കരസ്ഥമാക്കി.
എന്നാല്‍ മറ്റൊരു മെഡല്‍ പ്രതീക്ഷയായ മയൂഖ ജോണിക്ക് പട്ടികയില്‍ ഇടംപിടിക്കാനായില്ല. വനിതകളുടെ ലോങ്ജമ്പില്‍ 6.24 മീറ്റര്‍ ചാടിയ മയൂഖ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മയൂഖക്ക് സ്വര്‍ണ്ണം നേടാന്‍ കഴിയുമായിരുന്നു. 6.64 മീറ്ററാണ് മയൂഖയുടെ മികച്ച പ്രകടനം. 2013ലെ പൂനെ മീറ്റില്‍ മയൂഖ 6.30 മീറ്റര്‍ ചാടി വെങ്കലം നേടിയിരുന്നു. 6.52 മീറ്റര്‍ ചാടിയ ചൈനയുടെ ലു മിന്‍ജിയ സ്വര്‍ണ്ണവും 6.47 മീറ്റര്‍ ചാടി കൊറിയയുടെ ജുങ് സൂനോക് വെള്ളിയും സ്വന്തമാക്കിയപ്പോള്‍ വെങ്കലവും ചൈനീസ് താരം നേടി. 6.46 മീറ്റര്‍ ചാടിയ സു സിയാലിങ്. വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യയുടെ ശ്രബാനി നന്ദ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.
സെമിഫൈനലിന്റെ ആദ്യ ഹീറ്റ്സില്‍ 11.61 സെക്കന്റില്‍ ഓടിയെത്തി മൂന്നാമതായാണ് നന്ദ കലാശപ്പോരിന് യോഗ്യത നേടിയത്. രണ്ട് ഹീറ്റ്സിലെയും മികച്ച അഞ്ചാമത്തെ സമയമാണ് ശ്രബാനിയുടേത്. സെമിയില്‍ 11.28 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജപ്പാന്റെ ഫുകുഷിമോ ചിസാറ്റോയുടേതാണ് മികച്ച സമയം. 400 മീറ്ററില്‍ ഇന്ത്യന്‍ പ്രതീക്ഷയായ എം.ആര്. പൂവമ്മ 52.94 സെക്കന്റില്‍ ഫിനിഷ് ചെയ്ത് രണ്ടാം ഹീറ്റ്സില്‍ നിന്ന് ഒന്നാമതായി ഫൈനലിലേക്ക് യോഗ്യത നേടി. ഹീറ്റ്സിലെ ഏറ്റവും മികച്ച സമയമാണ് പൂവമ്മയുടേത്. പുരുഷ വിഭാഗം ഈയിനത്തില്‍ ആരോഗ്യരാജീവും ഫൈനലിലെത്തിയിട്ടുണ്ട്.ലോങ്ജമ്പില്‍ അങ്കിത് ശര്‍മ്മയും കെ. പ്രേംകുമാറും ഫൈനലിലെത്തി.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ ഇന്ത്യയുടെ ഗായത്രി 13.69 സെക്കന്റില്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്. 13.12 സെക്കന്റില്‍ ഫിനിഷ് ചെയ്ത ചൈനീസ് താരം വു ഷ്യുജിയാവോ സ്വര്‍ണ്ണവും കസാക്കിസ്ഥാന്റെ അനസ്താസിയ ഫിലിപെന്‍കോ (13.33 സെക്കന്റ്) വെള്ളിയും ജപ്പാന്റെ കിമുറ അയാകോ (13.41) വെങ്കലവും നേടി. മറ്റൊരു ഇന്ത്യന്‍ താരമായ ദീപികയ്ക്ക് ഫൈനലില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സിദ്ധാന്ത് തിങ്കലായയും ഫൈനലിലേക്ക് യോഗ്യത നേടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: