കൊച്ചി: കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതിക്ക് വീണ്ടും മുസ്ലിം ലീഗിന്റെ വിലക്ക്. സംസ്ഥാനത്ത് കുറഞ്ഞ ചെലവില്‍ പ്രകൃതിവാതകം വിതരണം ചെയ്യാനുതകുന്ന പദ്ധതി ഇതോടെ വീണ്ടും പ്രതിസന്ധിയിലാവുകയാണ്. പൈപ്പ്ലൈന് സ്ഥാപിക്കുന്ന ജോലികള്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗെയിലിനോട് ആവശ്യപ്പെട്ടു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണ് പദ്ധതി നിര്‍ത്തിവെക്കാന്‍ ഇടയാക്കിയത്. പൈപ്പ് ലൈന്‍ പദ്ധതിക്ക് വേണ്ടി നിലപാടെടുത്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിലപാട് മാറ്റേണ്ടിവരികയും ചെയ്തു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മുസ്ലിംലീഗ് പ്രാദേശിക നേതൃത്വങ്ങളുടെ സമ്മര്‍ദ്ദമാണ് പദ്ധതിക്കെതിരായ സര്‍ക്കാര്‍ നിലപാടിനു പിന്നില്‍.
സംസ്ഥാനത്തെ ഇന്ധന പ്രതിസന്ധിക്ക് വലിയ തോതില്‍ പരിഹാരമാകുന്ന പദ്ധതിയാണിത്. വാതക പൈപ്പ്ലൈന് സ്ഥാപിക്കാനുള്ള നീക്കം ഗെയില്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മുസ്ലിംലീഗ് ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നതിനെതുടര്‍ന്ന് മുടങ്ങിക്കിടക്കുകയായിരുന്നു. ദ്രവീകൃത പ്രകൃതി വാതകം ശേഖരിച്ച് വിതരണം ചെയ്യുന്നതിനായി കൊച്ചിയില്‍ 5500 കോടി മുതല്‍ മുടക്കില്‍ പെട്രോനെറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എല്‍.എന്‍.ജി ടെര്‍മിനലും ഇതോടെ നോക്കുകുത്തിയായി. കഴിഞ്ഞ വര്‍ഷം പൈപ്പ്ലൈന് പദ്ധതി ഉപേക്ഷിച്ച് ഗെയില്‍ പിന്‍വാങ്ങാന്‍ ഒരുങ്ങിയതാണ്. എല്‍.എന്‍.ജി ടെര്‍മിനല്‍ വിദേശകമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാനും നീക്കമാരംഭിച്ചിരുന്നു. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ നീക്കം മരവിപ്പിച്ചു.
എല്‍.പി.ജിയേക്കാള്‍ ചെലവ് കുറഞ്ഞതും അപകടം കുറഞ്ഞതുമായ പ്രകൃതിവാതകം കുറഞ്ഞവിലക്ക് ലഭ്യമാകുന്ന പദ്ധതി ഒരുകാരണവശാലും ഉപേക്ഷിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഗെയിലും പെട്രോനെറ്റും പദ്ധതി നടപ്പാക്കാന്‍ വീണ്ടും രംഗത്തിറങ്ങിയത്. പൈപ്പിടല്‍ ജോലികള്‍ കഴിഞ്ഞദിവസം പുനരാരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പിടിവാശിയിലാണ് മുസ്ലിം ലീഗ്.
നിര്‍ദ്ദിഷ്ട പൈപ്പ്ലൈന് കടന്നുപോകുന്ന പ്രദേശത്തെ പ്രാദേശിക മുസ്ലിം ലീഗ് നേതൃത്വമാണ് എതിര്‍പ്പുമായി ആദ്യം രംഗത്തെത്തിയത്. ഇതോടെ സമ്മര്‍ദ്ദഫലമായി നേതൃത്വവും പദ്ധതിക്കെതിരാവുകയായിരുന്നു. പൈപ്പ്ലൈന് പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പദ്ധതി നടപ്പാക്കാനാവില്ലെന്നുമാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറയുന്നത്. എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൈപ്പിടല്‍ ജോലികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്കിയ കാര്യവും മന്ത്രി സ്ഥിരീകരിച്ചു.
എന്നാല്‍ പ്രകൃതി വാതക പൈപ്പ്ലൈന് അപകടസാധ്യത തീരെ ഇല്ലാത്തതാണെന്നും എല്‍.പി.ജിയെപ്പോലെ പൊട്ടിത്തെറിയോ അഗ്നിബാധയോ ഉണ്ടാകില്ലെന്നും പെട്രോനെറ്റ്-ഗെയില്‍ അധികൃതര്‍ വ്യക്തമാക്കി. എല്‍.പി.ജി ഉള്‍പ്പെടെയുള്ള മറ്റ് എല്ലാ ഇന്ധനത്തേക്കാളും ചെലവ് കുറഞ്ഞതാണ് പ്രകൃതി വാതകം. ഗുജറാത്ത് സര്‍ക്കാര്‍ പ്രതിവര്‍ഷം എല്‍.എന്‍.ജി വിതരണത്തിലൂടെ 3000 കോടി രൂപ ഖജനാവിലെത്തിക്കുന്ന കാര്യവും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എല്‍.പി.ജിക്ക് അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റവും അപകട സാധ്യതയും മറ്റും കണക്കിലെടുക്കുമ്പോള്‍ പ്രകൃതിവാതകം കേരളത്തിന് ഏറെ അനുയോജ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
സാധാരണ ജനങ്ങള്‍ അജ്ഞത കൊണ്ടാണ് പൈപ്പ്ലൈന് പദ്ധതിയെ എതിര്‍ക്കുന്നത്. ഇവരെ ബോധവത്കരിക്കുകയും തെറ്റിദ്ധാരണ നീക്കി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കളമൊരുക്കുകയും ചെയ്യേണ്ട നേതാക്കളും ഭരണാധികാരികളും പദ്ധതിയെ എതിര്‍ത്ത് രംഗത്ത് വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഗെയില്‍ അധികൃതര്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: