കല്‍പ്പറ്റ: സാമുദായിക താല്‍പ്പര്യത്തോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്രൈസ്തവ സഭക്ക് റവന്യൂ ഭൂമി സൗജന്യ നിരക്കില്‍ പതിച്ചു നല്കുന്നു. വയനാട്ടില്‍ മാനന്തവാടി എടവക ഗ്രാമപഞ്ചായത്തില്‍ എടവക വില്ലേജില്‍പ്പെട്ട എടച്ചനദേശത്ത് സര്‍വ്വേ നമ്പര്‍ 80/1, 101/1, 35/8, 9/10, 35/11, 19/1, 20/2, 96/5 പ്പെട്ട 14 ഏക്കര്‍ റവന്യൂ ഭൂമിയാണ് കല്ലോടി സെന്റ് ജോര്‍ജ് ദേവാലയത്തിന് ഏക്കര്‍ ഒന്നിന് 100 രൂപ വില ഈടാക്കി പതിച്ചു നല്കാന് നീക്കം നടത്തുന്നത്.
കഴിഞ്ഞ 23ന് ജിഒഎംഎസ് 200/15ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് സംസ്ഥാനസര്‍ക്കാര്‍ റവന്യൂ അധികാരികളോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സെന്റ് ജോര്‍ജ് ദേവാലയത്തിന് വിപണി വില ഈടാക്കി അര ഏക്കര്‍ ഭൂമി പതിച്ചു നല്കുവാനും ബാക്കി ഭൂരഹിതര്‍ക്ക് നല്‍കാനും നേരത്തെ തീരുമാനിച്ചിരുന്നു.
2015 മെയ് അഞ്ചിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച (ജിഒഎംഎസ് 170/15) ഉത്തരവിലായിരുന്നു ഇക്കാര്യം. എന്നാല്‍ ഇത് മരവിപ്പിച്ചാണ് സഭയുടെ ആവശ്യപ്രകാരം പുതിയ ഉത്തരവ് നല്‍കിയത്. 1960 കളിലാണ് സര്‍ക്കാര്‍ ഭൂമി കയ്യേറി ഈ ദേവാലയം സ്ഥാപിച്ചത്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി സഭ ശ്രമം തുടങ്ങിയിരുന്നു. ദേവാലയത്തോട് ചേര്‍ന്ന് തന്നെയാണ് മാനന്തവാടി രൂപതയുടെ കീഴിലുളള കല്ലോടി സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്കൂളും പ്രവര്‍ത്തിക്കുന്നത്. വിദ്യാലയവും സര്‍ക്കാര്‍ ഭൂമിയില്‍ തന്നെയാണ.
ഇത് സംബന്ധിച്ച് വില്ലേജ്തലം മുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നല്കിയ എല്ലാ നിര്‍ദ്ദേശങ്ങളും അവഗണിച്ചാണ് ഇപ്പോള്‍ 100 രൂപ വില ഈടാക്കി ഭൂമി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ദേവാലയം ഇരിക്കുന്ന 50 സെന്റ് ഭൂമി വിപണി വില ഈടാക്കി സഭയ്ക്ക് പതിച്ചുനല്‍കാമെന്നും ബാക്കി വരുന്ന ഭൂമി ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കുകയോ വേണമെന്നാണ് പല ഘട്ടങ്ങളിലും ഉദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ടുകളില്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച താരിഫ് പ്രകാരം ഒരേക്കര്‍ ഭൂമിക്ക് 227000 രൂപയാണ് വില നിശ്ചയിരുന്നത്. ഈ ഭൂമിയാണ് പള്ളിക്ക് വേണ്ടി ഏക്കറിന് 100രൂപ വില നിശ്ചയിച്ചത്.
പൊതുവിപണിയില്‍ ഏക്കറിന് ഒരു കോടിയിലേറെ വിലമതിക്കുന്ന ഭൂമിയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റ് പ്രഖ്യാപനം അനുസരിച്ച് സംസ്ഥാനത്ത് ഒരേക്കര്‍ കൈവശഭൂമിക്ക് ഒരുവര്ഷത്തേക്ക്് നല്‍കേണ്ട ഭൂനികുതി 203 രൂപയാണെന്നുള്ള വസ്തുതയുമുണ്ട്. പഴശ്ശി സമരത്തിലെ പ്രമുഖ പോരാളികളില്‍ ഒരാളായിരുന്ന എടച്ചന കുങ്കന്റേയും കുടുംബക്കാരുടേയും ഭൂസ്വത്തുക്കള്‍ മുഴുവന്‍ പഴശ്ശിയുടെ പതനത്തോടെ ബ്രിട്ടീഷ് ഭരണം കണ്ടുകെട്ടുകയായിരുന്നു.
ഇതോടെ ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ സര്‍ക്കാരിന്റെതായി. ഇതുകൂടാതെ നൂറ് കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും ഈ വില്ലേജിലുണ്ട്. സര്‍ക്കാര്‍ ഭൂമി സൗജന്യമായി ക്രൈസ്തവ സഭക്ക് നല്‍കാനുള്ള തീരുമാനത്തെ എതിര്‍ക്കാന്‍ സാധ്യതയുള്ള എടവക വില്ലേജിലെയും മാനന്തവാടി താലൂക്ക് ഓഫീസിലെയും മുഴുവന്‍ ജീവനക്കാരെയും സ്ഥലം മാറ്റിക്കൊണ്ടാണ് ഉത്തരവ് നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: