ന്യൂദല്‍ഹി: മത്സ്യബന്ധന നിരോധനത്തില്‍ നിന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. കിഴക്കന്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 14വരെയും പടിഞ്ഞാറന്‍ തീരത്ത് അറബിക്കടലില്‍ ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെയും നീളുന്ന നിരോധനകാലത്ത് പരമ്പരാഗത മോട്ടോര്രഹിത വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്താമെന്ന് കൃഷിവകുപ്പ് ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള എക്സ്ക്ലൂസീവ് എക്കണോമിക് സോണിലാണ് ഇക്കാലയളവില്‍ പരമ്പരാഗത മത്സ്യബന്ധനം അനുവദിച്ചിരിക്കുന്നതെന്ന് അണ്ടര്‍സെക്രട്ടറി യോഗീന്ദര്കുമാര് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘവും കേന്ദ്രകൃഷിമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങളില്‍ മത്സ്യബന്ധം നടത്തിയാലും കേരളതീരത്ത് തടയേണ്ടെന്ന മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ ആവശ്യവും കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്വഭാവമില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള ഇളവാണിത്. മറ്റു സംസ്ഥാന തീരങ്ങളില്‍ 12 നോട്ടിക്കല്‍ മൈലിനപ്പുറം മോട്ടോര്‍ വള്ളങ്ങള്‍ക്ക് നിരോധനം തുടരും. ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെയുള്ള 61 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലിറങ്ങാമെന്നും കേരളത്തില്‍ നടക്കുന്ന സമരം അപ്രസക്തമാണെന്നും കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ് ഇന്നലെ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിരോധനം ലംഘിച്ച് കടലില്‍ പോയവരെ തീരസംരക്ഷണ സേന തടഞ്ഞെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇത്തരത്തിലുള്ള യാതൊരു നിര്‍ദ്ദേശവും തീരസംരക്ഷണ സേനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല. പരമ്പരാഗത മത്സ്യബന്ധനത്തിന് പോകുന്നവര്‍ 12 നോട്ടിക്കല്‍ മൈല്‍ മറികടന്നാലും തടയില്ല, കേന്ദ്രമന്ത്രി വ്യക്തമാക്കി. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന മത്സ്യബന്ധന നിരോധനം ഒഴിവാക്കുന്നകാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ചൊവ്വാഴ്ച രാത്രി ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം, ബിജെപി നേതാക്കളുമായി കേന്ദ്രകൃഷിമന്ത്രി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു.
തുടര്‍ന്നാണ് ഇന്നലെ രാവിലെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. നിരോധനം 47 ദിവസമായി മാറ്റം വരുത്തുന്ന കാര്യത്തില്‍ ഭൂരിപക്ഷ സംസ്ഥാനങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കിയതുകൊണ്ട് തീരദേശസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും മന്ത്രി രാധാമോഹന്‍സിങ് പ്രതിനിധിസംഘത്തെ അറിയിച്ചു. മത്സ്യബന്ധന നിരോധനം ഈ സര്‍ക്കാരിന്റെ തീരുമാനമായി വ്യാഖ്യാനിച്ച് രാഷ്ട്രീയനീക്കങ്ങളാണ് കേരളത്തില്‍ നടത്തുന്നത്.
ഈ ഉത്തരവ് 2008 മുതല്‍ എല്ലാ വര്‍ഷവും ഇറങ്ങാറുണ്ടെന്നും മന്ത്രി വിശദീകരിച്ചു. കഴിഞ്ഞവര്‍ഷം വരെ ഇല്ലാത്ത പ്രക്ഷോഭങ്ങള്‍ ഇപ്രാവശ്യം മാത്രം നടത്തുന്നത് ചിലരുടെ രാഷ്ട്രീയ പ്രകടനങ്ങള്‍ മാത്രമാണ്. 2008 മുതല്‍ ഇറങ്ങിയ നിരോധന ഉത്തരവിന്റെ പകര്‍പ്പുകളും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കി. കേരളത്തില്‍ 47 ദിവസം എന്നത് 61 ദിവസമാക്കിയത് മാത്രമാണ് പുതിയ കാര്യം. മറ്റു സംസ്ഥാനങ്ങളില്‍ 56 മുതല്‍ 75 ദിവസം വരെയാണ് നിരോധനം. 2013 മാര്‍ച്ച് 18ന് സംസ്ഥാനങ്ങളുടെ യോഗത്തില്‍ കേരളമൊഴിച്ച് മറ്റു സംസ്ഥാനങ്ങള്‍ അംഗീകരിച്ചാണ് 61 ദിവസമെന്ന ഏകീകൃത നിരോധനകാലം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: