അരുവിക്കര (തിരുവനന്തപുരം): കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച ആദ്യ തെരഞ്ഞെടുപ്പ് കണ്വെന്ഷന് വിഎസ് പക്ഷക്കാരുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന കണ്വെന്ഷന് ചൂടും ചൂരും നഷ്ടപ്പെട്ടതോടെ ആവേശം പുറത്തുകാട്ടാതെ അണികള്‍ കാഴ്ചക്കാരായി മാറി. ആര്യനാട് വി കെ ആഡിറ്റോറിയത്തിലാണ് ഇന്നലെ വൈകീട്ട് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ചേര്‍ന്നത്. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്, മാത്യു ടി. തോമസ്, ഉഴവൂര്‍ വിജയന് തുടങ്ങി ഒട്ടുമിക്ക ഘടകകക്ഷിനേതാക്കളും പങ്കെടുത്തു.
സാധാരണഗതിയില്‍ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യേണ്ട കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ വിഎസിന് ക്ഷണംപോലുമുണ്ടായില്ല. എന്നാല്‍ എല്‍ഡിഎഫിന്റെ ഭാഗമല്ലാത്ത ആര്. ബാലകൃഷ്ണപിള്ളയെ കണ്‍വെന്‍ഷനില്‍ മുഖ്യപ്രാസംഗികനാക്കാനും സിപിഎം നേതൃത്വം മറന്നില്ല. വിഎസിനെ പങ്കെടുപ്പിക്കാത്തതില്‍ അമര്‍ഷം പുറത്തുകാണിച്ച് പ്രാദേശിക നേതാക്കളോട് അരുവിക്കരയുടെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായ പിണറായി വിജയനും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നില്ലെന്ന വാദം നിരത്തി വിവാദമാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. കണ്‍വെന്‍ഷനില്‍ പ്രസംഗിച്ച നേതാക്കളാരും വി.എസ്. അച്യുതാനന്ദന്റെ പേരുപോലും പരാമര്‍ശിക്കാത്തതും അണികളെ വേദനിപ്പിച്ചു.
ബൂത്തുകമ്മറ്റിയില്‍ നിന്ന് പത്ത് സ്ത്രീകളും ഇരുപത് പുരുഷന്മാരും പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് നേതൃത്വം അണികള്‍ക്ക് നല്‍കിയിരുന്നത്. ആകെ 136 ബൂത്തുകളുള്ള ആര്യനാട് മണ്ഡലത്തില്‍ നിന്ന് ഇങ്ങനെ നാലായിരത്തിലേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്യനാട്ടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നായിരുന്നു നേതൃത്വം നല്‍കിയവരുടെ ഉറപ്പ്. എന്നാല്‍ ഇന്നലെ നടന്ന കണ്‍വെന്‍ഷനില്‍ രണ്ടായിരത്തില്‍ താഴെ ആളുകളെ കൂട്ടാനെ ഇവര്‍ക്കായുള്ളൂ. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ ആരവങ്ങളൊന്നും ഇല്ലാതെ ശ്മശാനമൂകമായ അന്തരീക്ഷത്തിലായിരുന്നു കണ്വെന്ഷന്. സ്ഥാനാര്‍ഥി വേദിയില്‍ എത്തിയപ്പോഴും ഈ സ്ഥിതി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: