ഇംഫാല്‍: മണിപ്പൂരില്‍ ഭീകരര്‍ നടത്തിയ ഒളിയാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ദോഗ്രാ റെജിമെന്റ് ആറാം ബെറ്റാലിയനിലെ സൈനികരാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഭാരത സൈന്യം നേരിട്ട ഏറ്റവും മാരകമായ ഭീകരാക്രമണമാണിത്.
ഉള്‍ഫ(ഐ), എന്എസ്സിഎന് (കെ), കമാത്പൂര് ലിബറേഷന്‍ ഓര്ഗനൈസേഷന്, എന്‍ഡിഎഫ്ബി (സോങ്ബിജിത്) തുടങ്ങിയ ഭീകര സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് വെസ്റ്റേണ്‍ സൗത്ത് ഈസ്റ്റ് ഏഷ്യ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ചന്ദെല്‍ ജില്ലയില്‍ ഇന്നലെ രാവിലെ 9ഓടെയായിരുന്നു സംഭവം. പട്രോളിങ്ങിന്റെ ഭാഗമായി മൊള്ട്ടുക്കില് നിന്നും ഇംഫാലിലേക്ക് വരികയായിരുന്ന സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് പതിയിരുന്ന ഭീകരര്‍ റോക്കറ്റില്‍ ഘടിപ്പിച്ച ഗ്രനേഡുകള്‍ തൊടുക്കുകയായിരുന്നു. പരലോങ് -ചരലോങ് ഗ്രാമങ്ങള്ക്കിടെ വാഹനവ്യൂഹം എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. നാലു വാഹനങ്ങളിലായായിരുന്നു സൈനികര്‍ സഞ്ചരിച്ചത്. ആക്രമണത്തിനിരയായ സൈനികരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
പരിക്കേറ്റ സൈനികരെ വായുമാര്‍ഗം നാഗാലാന്റിലെത്തിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിധ്വംസക- ഭീകര പ്രവര്‍ത്തനങ്ങള്‍ ഏറെ വേരോടിയ ഇടങ്ങളിലൊന്നാണ് മണിപ്പൂര്‍. നിരവധി ഭീകര സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സായുധസേനാ പ്രത്യേക അധികാരം (അഫ്സ്പ) പോലുള്ള കടുത്ത നിയമങ്ങള്‍ക്കും അവരെ തടയിടാനാകുന്നില്ല. ഒരു വ്യാഴവട്ടത്തിനിടെ ചെറുതും വലുതുമായ ഒട്ടനവധി ആക്രമണങ്ങള്‍ ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ നടത്തിക്കഴിഞ്ഞു. അവയിലെല്ലാം കൂടി നൂറിലധികം ജവാന്മാരുടെ ജീവന് പൊലിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: