കൊച്ചി: ഭക്ഷ്യവസ്തുക്കളിലെ മായവും വിഷാംശവും തടയേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് അവതാളത്തില്‍. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും ലാബുകളുടെയും അപര്യാപ്തത മൂലം പരിശോധനകള്‍ കൃത്യമായി നടക്കാറില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. പകുതി പോലും ഉദ്യോഗസ്ഥരില്ലാതെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രവര്‍ത്തനം.
മാഗി നൂഡില്‍സിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പരിശോധനാ ഫലം പുറത്തുവരുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ട സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ദയനീയസ്ഥിതി ഗൗരവമുണര്ത്തുന്നത്. കേരളത്തില്‍ സ്വകാര്യ ലാബുകളിലാണ് മാഗി പരിശോധനക്കയച്ചിരിക്കുന്നത്. ഇതിന് പുറമെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ബജറ്റ് വിഹിതം സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കീഴില്‍ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് 140 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരും മൂന്ന് വിജിലന്‍സ് സ്ക്വാഡുകളിലായി ആറ് ഓഫീസര്‍മാരുമാണ് വേണ്ടത്. എന്നാല്‍ വര്‍ഷങ്ങളായി ഒഴിവുകള്‍ നികത്താത്തതിനാല്‍ ഇപ്പോള്‍ 80 ഉദ്യോഗസ്ഥരുടെ അഭാവത്തിലാണ് പ്രവര്‍ത്തനം.
ഇപ്പോള്‍ പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ച് നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നിയമനം പൂര്‍ത്തിയാകാന്‍ ആറ് മാസമെങ്കിലും കഴിയും. ഇനി വിരമിക്കാനുള്ളവരെക്കൂടി കണക്കിലെടുക്കുമ്പോള്‍ ഒഴിവ് നൂറ് കടക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2011ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് അനുസരിച്ചുള്ള തസ്തികകളാണ് നികത്തേണ്ടത്.
പരിശോധനാ ലാബുകളുടെ അപര്യാപ്തതയും പ്രവര്‍ത്തനത്തെ പുറകോട്ട് വലിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി നാല് ലാബുകളാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കീഴിലുള്ളത്. പത്തനംതിട്ടയിലെ ലാബ് പ്രധാനമായും ശബരിമല തീര്‍ത്ഥാടനം ലക്ഷ്യമിട്ടാണ്. എന്നാല്‍ മുഴുവന്‍ പരിശോധനകളും നടത്താന്‍ പര്യാപ്തമല്ല ഈ ലാബുകളൊന്നും.
കീടനാശിനി, അജിനാമോട്ടോ, ഈയം തുടങ്ങിയവ കണ്ടെത്താന്‍ സ്വകാര്യലാബുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. സംസ്ഥാന അതിര്‍ത്തി പങ്കിടുന്നതിനാല്‍ കാസര്‍കോട്ടും പാലക്കാട്ടും ലാബുകള്‍ സ്ഥാപിക്കണമെന്നും ലാബുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്നും വര്‍ഷങ്ങളായി ആവശ്യമുയരുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനുള്ള വിഹിതം വെട്ടിക്കുറക്കുകയും ചെയ്തു. 25 ലക്ഷത്തിന്റെ കുറവ് വരുത്തി 6.15 കോടിയാണ് അനുവദിച്ചത്. ഇത് അപര്യാപ്തമാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
മാഗി പരിശോധന സ്വകാര്യ ലാബുകളില്‍
കൊച്ചി: മാഗി നൂഡില്‍സ് സംസ്ഥാനത്ത് പരിശോധനക്കയച്ചത് സ്വകാര്യ ലാബില്‍. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് കീഴിലെ ലാബുകളില്‍ ഉപകരണം കേടായതാണ് കാരണം. ഭക്ഷ്യവസ്തുക്കളില്‍ രാസവസ്തുക്കളുടെ അളവ് കണ്ടെത്തുന്നതിനുള്ള ആറ്റോമിക് അബ്സോര്‍പ്ഷന്‍ സ്പെക്ട്രോമീറ്റര്‍ എന്ന ഉപകരണം ലാബുകളില്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല.
മാസങ്ങള്‍ കഴിഞ്ഞിട്ടും ഇന്ന് നന്നാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം തയ്യാറായിട്ടില്ല. എറണാകുളത്തെയും കൊല്ലത്തെയും സ്വകാര്യ ലാബുകളിലാണ് സാമ്പിള്‍ പാക്കറ്റുകള്‍ പരിശോധനക്കയച്ചത്. ലെഡിന്റെ അംശം അനുവദിച്ച അളവിലും കുറവാണെന്നാണ് എറണാകുളം ലാബിലെ പരിശോധനാ ഫലം.
കൊല്ലത്തെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. മാഗി ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടിയ സാഹചര്യത്തിലാണ് പരിശോധന. എന്നാല്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ലാബുകളിലാണ് പരിശോധന നടത്തുന്നതെന്നും ഇതില്‍ അപാകതയില്ലെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: